twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭ്യൂഹങ്ങള്‍ക്ക് വിട!!! മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വിനായകന്!!!

    മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വിനായകന്‍ അര്‍ഹനായി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

    By Jince K Benny
    |

    പ്രേക്ഷകാഭിപ്രായത്തിനൊപ്പം നിന്ന അവാര്‍ഡ് നിര്‍ണയം എന്ന് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരത്തെ വിശേഷിപ്പാക്കാം. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് വിനായകനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ആദ്യമായാണ് വിനായകന്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ രവി ഒരുക്കിയ കമ്മട്ടിപ്പാടത്തില്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്.

    അര്‍ദ്ധരാത്രിയില്‍ അടുത്ത കൂട്ടകാരനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന വിനായകന്റെ ഗംഗയെന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷര്‍ മറക്കാനിടയില്ല. 'കൃഷ്ണാ... ഡാ!!! ഗംഗയാടാ..!' എന്ന ആ ഡയലോഗ് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. കമ്മട്ടിപ്പാടത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച വിനായകന്‍ ആ ഡയലോഗില്‍ ഒരു പടി കൂടി കടന്ന് മികച്ച പ്രകടനം നടത്തി. റിയലിസ്റ്റിക് ചിത്രത്തില്‍ മികവുറ്റ ശരീരഭാഷയോടും സംഭാഷണ ശൈലികൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്ന വിനായകന്‍ ഇപ്പോള്‍ ജൂറിയുടേയും പ്രിയപ്പെട്ട അഭിനേതാവായി.
    മോഹന്‍ലാലിനേയും ഫഹദിനേയും പിന്നിലാക്കിയാണ് വിനായകന്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.

    കമ്മട്ടിപ്പാടത്തിലെ ഗംഗ

    ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കമ്മട്ടിപ്പാടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് വിനായകനും മണികണ്ഠനുമായിരുന്നു. മണികണ്ഠന്റെ ബാലന്‍ എന്ന കഥാപാത്രവും വിനായകന്റെ ഗംഗ എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മുന്‍നിര അവാര്‍ഡ് നിശകളില്‍ വിനായകന്‍ പിന്തള്ളപ്പെട്ടത് പ്രേക്ഷകരെ ചൊടിപ്പിച്ചു. വിനായകന് പിന്തുണയുമായി സോഷ്യല്‍ മീഡിയിലൂടെ നിരവധിപ്പേരെത്തി. ഗംഗ എന്ന കഥാപാത്രത്തെ മികച്ചതാക്കന്‍ വിനായകനായി. വിനായകന്റെ അഭിനയ ജിവിതത്തില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഗംഗ.

    ഒപ്പമെത്തിയ മോഹന്‍ലാല്‍

    പ്രിയദര്‍ശന്‍ സംവിധാനം ഒപ്പത്തിലെ അഭിനയമാണ് മോഹന്‍ലാലിന് മികച്ച നടനുള്ള അവസാന പട്ടികയില്‍ ഇടം നേടിയത്. അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ലിഫ്ട് ഓപ്പറേറ്റായി ജോലി നോക്കുന്ന ഫ്‌ളാറ്റില്‍ നടക്കുന്ന കൊലപാതകമാണ് ജയരാമന്റെ ജീവിതം മാറ്റി മറിക്കുന്നത്. അന്ധനായ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. ബോക്‌സ് ഓഫീസ് വിജയമായ ഈ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു.

    ഫഹദ് ഫാസിലിന്റെ മഹേഷ് ഭാവന

    ദിലീഷ് പോത്തന്‍ ആദ്യമായി സംവിധായനം ചെയ്ത മഹേഷിന്റെ പ്രതികാരം ഇടുക്കിയുടെ പശ്ചാത്തലത്തിലുള്ള ഒരു റിയലിസ്റ്റിക് സിനിമയായിരുന്നു. മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറെ മികവുറ്റതാക്കാന്‍ ഫഹദ് ഫാസിലിന്റെ സ്വാഭാവിക അഭിനയത്തിനായി. ഓട്ടേറ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമ സമ്മാനിക്കുന്നുണ്ട്. 2013ല്‍ ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

    സലിംകുമാറും ശ്രീനിവാസനും

    അവസാന റൗണ്ടില്‍ മോഹന്‍ലാലും വിനായകനും ഫഹദ് ഫാസിലുമാണ് ഇടം പിടിച്ചതെങ്കിലും തൊട്ടു പിന്നാലെ ശ്രീനിവാസനും സലിംകുമാറും ഉണ്ടായിരുന്നു. അയാള്‍ ശശി എന്ന സിനിമയിലെ പ്രകടനത്തിനാണ് ശ്രീനിവാസന്‍ പരിഗണിക്കപ്പെട്ടത്. സലിംകുമാര്‍ സംവിധാനം ചെയ്ത് അഭിനയിച്ച കറുത്ത ജൂതന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സലിംകുമാറിനെ പരിഗണിക്കുന്നത്.

    ജൂറി അംഗങ്ങള്‍

    പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എകെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ജൂറിയില്‍ സംവിധായകരായ പ്രിയനന്ദന്‍, സുന്ദര്‍ദാസ്, തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്, നടി ശാന്തീകൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വിടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, നിരൂപക ഡോ. മീന ടി പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു(മെബര്‍ സെക്രട്ടറി) എന്നിവരാണുള്ളത്.

    English summary
    Vinayakan won the Best Award in 2017 State Film Award.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X