അന്തരിച്ച ബോളിവുഡ് സൂപ്പർതാരം രാജേഷ് ഖന്നയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം നടന്ന നിയമപോരാട്ടത്തെക്കുറിച്ചും വീണ്ടും തുറന്ന് പറഞ്ഞ് അനിത അദ്വാനി. രാജേഷ് ഖന്ന ഭാര്യ ഡിംപിൾ കപാഡിയയിൽ നിന്ന് പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ലഭിച്ചില്ലെന്നാണ് അനിതയുടെ പുതിയ വെളിപ്പെടുത്തൽ. 1973ൽ വെറും പതിനാറാം വയസിൽ ഡിംപിൾ കപാഡിയയെ വിവാഹം കഴിച്ച രാജേഷ് ഖന്നയ്ക്ക് ട്വിങ്കിൾ ഖന്ന, റിങ്കി ഖന്ന എന്നീ രണ്ട് പെൺമക്കളുണ്ട്.
1982ൽ ഇരുവരും വേർപിരിഞ്ഞെങ്കിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. അതേസമയം രാജേഷ് ഖന്നയുടെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒരു ദശാബ്ദത്തിലേറെക്കാലം ഒരുമിച്ച് ജീവിച്ചിരുന്നുവെന്നാണ് അനിത അദ്വാനിയുടെ അവകാശവാദം.
2012ൽ രാജേഷ് ഖന്ന മരിക്കുന്നതുവരെ ഇരുവരും ഒന്നിച്ചായിരുന്നുവെന്നും അവർ പറയുന്നു. 2026 ഏപ്രിൽ 1ന് രാജേഷ് ഖന്നയുമായുള്ള ലിവ്-ഇൻ ബന്ധം നിയമപരമായി വിവാഹമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അനിത നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരുടെയും ബന്ധം ലിവ്-ഇൻ റിലേഷൻഷിപ്പിന്റെ സ്വഭാവമുള്ളതാണെന്നും ഹിന്ദു വിവാഹനിയമപ്രകാരം സാധുവായ വിവാഹമായി കണക്കാക്കാനാവില്ലെന്നുമാണ് അന്ന് കോടതി നിരീക്ഷിച്ച് പറഞ്ഞത്. ഒരു അഭിമുഖത്തിൽ തന്റെ കേസ് ഹിന്ദു വിവാഹ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നതാണ് പ്രശ്നമായതെന്ന് അനിത പറഞ്ഞു. എന്റെ കേസ് ഹിന്ദു വിവാഹനിയമപ്രകാരമാണ് പരിഗണിച്ചത്. എന്നാൽ അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പിന്നീട് അത് സിവിൽ കോടതിയിലേക്ക് മാറ്റി. വിവാഹത്തിന് സമാനമായ ബന്ധം എന്ന നിലയിലാണ് ഞാൻ അംഗീകാരം ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ ഭാര്യയല്ലെന്നാണ് പറഞ്ഞത്. എന്നാൽ ഈ നിയമത്തിൽ ലിവ്-ഇൻ പങ്കാളിയെ മാത്രമല്ല സഹോദരിയെയും അമ്മയെയും ഉൾക്കൊള്ളുന്ന വ്യവസ്ഥകളുണ്ടെന്നും അനിത പറഞ്ഞു. ഡിംപിൾ കപാഡിയയിൽ നിന്ന് രാജേഷ് ഖന്ന പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് ഒരിക്കലും അവർ നൽകിയിരുന്നില്ലെന്നും അനിത ആരോപിച്ചു. ചിലർ പറയുന്നത് ഒരാൾക്ക് നിയമപരമായി ഭാര്യയുള്ളപ്പോൾ മറ്റൊരാളുമായി ബന്ധം പുലർത്താൻ കഴിയില്ലെന്നാണ്. എന്നാൽ വർഷങ്ങളായി ഭാര്യ ഭർത്താവിനെ വിട്ടുപോയിരിക്കുകയാണെങ്കിൽ? അവർ ഒരുമിച്ച് ജീവിക്കുന്നില്ലെങ്കിൽ? അത്തരം സന്ദർഭങ്ങളിൽ മറ്റൊരാൾ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് നിയമപരമായ ഒരു അംഗീകാരവുമില്ലാത്ത അവസ്ഥയാകും. അവർ ഒരുമിച്ച് താമസിക്കുന്നില്ല... വിവാഹമോചനവും നൽകുന്നില്ല. അദ്ദേഹം പലതവണ വിവാഹമോചനം ആവശ്യപ്പെട്ടു. പക്ഷെ ഓരോ തവണയും സ്വത്തുക്കൾ മുഴുവൻ അവരുടെ പേരിലാക്കിയാൽ മാത്രമേ വിവാഹമോചനം നൽകൂ എന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചതെന്നും അനിത പറഞ്ഞു. രാജേഷ് ഖന്ന തന്നെയാണ് നിരവധി അഭിമുഖങ്ങളിൽ വിവാഹമോചനം വേണമെന്ന് തുറന്നുപറഞ്ഞിരുന്നതെന്നും അവർ പറഞ്ഞു. കുറഞ്ഞത് പത്ത് തവണയെങ്കിലും അദ്ദേഹം വിവാഹമോചനം ഡിംപിളിനോട് ആവശ്യപ്പെട്ടു. പക്ഷെ അത് അനുവദിച്ചില്ല. സ്വത്തുക്കൾ മുഴുവൻ അവരുടെ പേരിലാക്കിയാൽ മാത്രമേ വിവാഹമോചനം നൽകൂ എന്നായിരുന്നു നിബന്ധന. അദ്ദേഹം നിയമപരമായി വിവാഹിതനായിരുന്നതിനാൽ എനിക്കൊപ്പമുള്ള ബന്ധം അംഗീകരിക്കാനാവില്ലെന്ന് കോടതിയും പറഞ്ഞു. ഒടുവിൽ അദ്ദേഹം തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായി. ഒരാൾ അദ്ദേഹത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചാൽ അത്തരം ബന്ധങ്ങളെ സംരക്ഷിക്കാനുള്ള നിയമമല്ലേ വേണ്ടത്?. ഇത് വളരെ വൈരുദ്ധ്യവും ആശയക്കുഴപ്പവും നിറഞ്ഞ സാഹചര്യമാണെന്നും അനിത കൂട്ടിച്ചേർത്തു. രാജേഷ് ഖന്നയുടെ ജീവിതത്തിൽ നടന്ന നിരവധി സംഭവങ്ങളാണ് അദ്ദേഹത്തെ എല്ലാവരെയും സംശയത്തോടെ കാണുന്ന വ്യക്തിയാക്കി മാറ്റിയതെന്നും അനിത പറഞ്ഞു. അദ്ദേഹത്തിന് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അദ്ദേഹം ദത്തെടുക്കപ്പെട്ട കുട്ടിയായിരുന്നു. പിന്നീട് വ്യക്തിബന്ധങ്ങളിൽ വഞ്ചിക്കപ്പെട്ടു. സിനിമാരംഗത്തെ സുഹൃത്തുക്കളും അദ്ദേഹത്തെ വഞ്ചിച്ചു. അദ്ദേഹം സഹായിച്ചവരും പിന്നീട് അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അതുകൊണ്ടാണ് എല്ലാവരെയും സംശയത്തോടെ കാണാൻ തുടങ്ങിയത് അവർ പറഞ്ഞു. രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അദ്ദേഹത്തെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകുമായിരുന്നു. എന്നാൽ ഇടനിലക്കാർ പണം കൈക്കലാക്കുകയായിരുന്നു അനിത പറഞ്ഞു. താൻ ദത്തെടുത്ത കുട്ടിയാണെന്ന സത്യം മനസിലാക്കിയതും രാജേഷ് ഖന്നയെ ആഴത്തിൽ ബാധിച്ചിരുന്നുവെന്നാണ് അനിതയുടെ മറ്റൊരു വെളിപ്പെടുത്തൽ.More Articles