ജീവിതത്തിൽ സാമ്പത്തിക അച്ചട‌ക്കം പഠിച്ചതിനെക്കുറിച്ച് സംസാരിച്ച് നടി ഐശ്വര്യ ഭാസ്കരൻ. കട ബാധ്യതകളില്ലാതെയാണ് ജീവിക്കുന്നത്. അതിന് കാരണം പാട്ടി നൽകിയ ഉപദേശമാണെന്നും ഐശ്വര്യ ഭാസ്കരൻ പറയുന്നു. ഡിവോഴ്സിന് ശേഷം പണമില്ലാതെ അമ്മയുടെ വീട്ടിലായിരുന്നു ഞാൻ. അവിടെ നിന്നും പഠിച്ച് ഒരു കമ്പ്യൂട്ടർ കമ്പനിയിൽ ജോലി കിട്ടി. ഒരു ചെറിയ വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറി. ഞാനും പാട്ടിയും എന്റെ മകളും. അവിടെ നിന്നും എനിക്ക് ആദ്യമായി സീരിയൽ ലഭിച്ചു. സൺ ടിവിയിലെ ചിന്ന ചിന്ന ആസെെ. അത് ടെലികാസ്റ്റ് ആയതോടെ എല്ലാ ചാനലിൽ നിന്നും അവസരം വന്നു. വിജയ് ടിവിയിലും ജയ ടിവിയിലും സീരിയലുകൾ. രാജ് ടിവിയിൽ ആങ്കറിം​ഗ്. അപ്പോഴാണ് നരസിംഹം എന്ന മലയാള സിനിമയും വന്നത്. അതും സൂപ്പർ ഹിറ്റ്. കാർ വാങ്ങണമെന്ന ആലോചന എനിക്ക് വന്നു. കാറിനായി പണം സ്വരുക്കൂട്ടിവെച്ചു. ഒരുവിധേന ചെക്ക് കൊടുത്തു.

Advertisement

പേപ്പറുകളെല്ലാം ശരിയാക്കി. കാർ ഡെലിവറിയായി. വണ്ടി വീ‌ട്ടിലെത്തി ഒരാഴ്ച കഴിഞ്ഞു. അതിനുള്ളിൽ ബാങ്കിൽ നിന്ന് കോൾ വന്നു. നിങ്ങൾക്ക് ​ഗോൾഡ് കാർഡിന് അർഹതയുണ്ടെന്ന് പറഞ്ഞു. രണ്ടരലക്ഷം രൂപയുടെ ലിമിറ്റെന്നും. വീട്ടിൽ വന്ന് സംസാരിക്കാമെന്ന് പറഞ്ഞു. പാട്ടിയോട് ഇക്കാര്യം പറഞ്ഞു. ക്രെഡിറ്റ് കാർഡോ? അത് കടമല്ലേ എന്ന് പാട്ടി. ഞാൻ കാര്യമാക്കിയില്ല. അവർ വന്നു. എല്ലാ കാര്യങ്ങളും സംസാരിച്ചു. കാർഡിന് വേണ്ടി ഒപ്പിടാൻ നോക്കവെ പാട്ടി തടഞ്ഞു. ചില കാര്യങ്ങൾ‌ ഇവരോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞു. ‌

Advertisement

ഭാവിയിൽ മൂന്ന് മാസം ഷൂട്ടില്ലാതായാൽ ബില്ലടയ്ക്കാനാകില്ല. അപ്പോൾ നിങ്ങൾ വിട്ട് കളയുമോ എന്ന് ചോദിച്ചു. പണമില്ലെങ്കിലും അവൾ രണ്ടര ലക്ഷം രൂപയ്ക്ക് ഷോപ്പിം​ഗ് ചെയ്യും. എന്റെ പേരക്കുട്ടിയെ എനിക്കറിയാം. നാളെ ബിൽ അടയ്ക്കാനായില്ലെങ്കിൽ നിങ്ങൾ എന്റെ വീടിന് മുന്നിൽ വരും. ഇപ്പോൾ ഉറങ്ങാനാകുന്നുണ്ട്. കട ബാധ്യത ഞങ്ങൾക്ക് വേണ്ടെന്ന് പാട്ടി പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. അവർ തിരിച്ച് പോയി.

മകൾക്ക് സ്കൂൾ ഫീസ് അടയ്ക്കാനായില്ലെങ്കിൽ അവളുടെ അച്ഛനോട് ചോദിക്കാമല്ലോ, അമ്മയ്ക്കടക്കം ക്രെ‍ഡിറ്റ് കാർഡുണ്ടെന്ന് ഞാൻ പറഞ്ഞു. അമ്മയ്ക്ക് ദേശീയ അവാർഡുണ്ട്, നിനക്കുണ്ടോ എന്ന് പാട്ടി ചോദിച്ചു. എനിക്ക് അടി കിട്ടിയത് പോലെയായി അത്. ഞാനിരുന്ന് കരഞ്ഞു. നിന്റെ അമ്മയുടെ കരിയറിൽ ഉയർച്ച മാത്രമേയുള്ളൂ. നിനക്ക് കരിയറിൽ ഉയർച്ച താഴ്ചയുണ്ട്. നാളെ വീഴ്ച വന്നാൽ ഉള്ളത് കൊണ്ട് ഭക്ഷണം കഴിച്ച് ഉറങ്ങാം. കട ബാധ്യതയിലേക്ക് പോകരുത്. ഇന്ന് നിനക്ക് പറഞ്ഞ് തരാൻ ഞാനുണ്ട്. നാളെ ഞാനുണ്ടാകില്ല. ഞാൻ മരിച്ചാലും നിനക്ക് ജീവിക്കണം. കാശുണ്ടെങ്കിൽ വാങ്ങുക, ഇല്ലെങ്കിൽ ഇല്ലാതെ ജീവിക്കാൻ പഠിക്കുക എന്ന് പാട്ടി പറഞ്ഞു. ഇന്ന് ഞാൻ സത്യമായും പാട്ടിയോട് നന്ദി പറയണം.

Advertisement

കാരണം പിന്നീട് എത്രയോ ബുദ്ധിമുട്ടുകളുണ്ടായി. സോപ്പ് വിറ്റ കാലത്ത് പോലും എന്റെ ചെലവ് നോക്കി ജീവിച്ചു. ടിവി കേടായപ്പോൾ രണ്ട് വർഷം ടിവിയില്ലാതെ കഴിഞ്ഞു. 2015 ൽ എന്റെ കാർ വെള്ളത്തിൽ പോയി. അന്ന് പുതിയ കാർ വാങ്ങാൻ നോക്കിയപ്പോൾ അമ്മയാണ് തടഞ്ഞതെന്നും ഐശ്വര്യ ഭാസ്കരൻ ഓർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.