ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചൊരു വാർത്ത കേട്ടതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും. ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഒരു മാസത്തോളമായി ഡൽഹിയിൽ നടത്തി വരികയായിരുന്ന പ്രക്ഷോഭം ഫലം കണ്ടിരിക്കുന്നു. എന്തിന് വേണ്ടി പോരാടിയോ അതെല്ലാം നേടിയെടുത്തിരിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ജാതിഭേദമന്യേ വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു. കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പ്രക്ഷോഭത്തിൽ ഭാഗമാകാനും പിന്തുണ അറിയിക്കാനുമായി പോയവരുടെ എണ്ണം നിരവധിയാണ്.
നേരിട്ട് പോയി പിന്തുണ അറിയിക്കാൻ കഴിയാതെ പോയവർ സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയും സമരക്കാർക്ക് ആവശ്യമായ കാര്യങ്ങൾ എത്തിച്ച് നൽകിയും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അതേസമയം ഒപ്പം നിൽക്കുമെന്ന് കരുതിയ ചിലർ അതിന് എതിരായാണ് പെരുമാറിയത്.
അക്കൂട്ടത്തിൽ വിനോദ മേഖലയിലെ ചില സെലിബ്രിറ്റികൾ അടക്കമുണ്ട്. അതിൽ രണ്ടുപേർ പേളി മാണിയും കൃഷ്ണകുമാറുമായിരുന്നു. കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാൻ അറിയാമെന്നാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ വിദ്യാർത്ഥി പ്രക്ഷോഭത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റർ പങ്കുവെച്ചാണ് എൻഎഫ്ഡിസി ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ഡൽഹിയിലെ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചത്. കൃഷ്ണകുമാറിന്റെ പോസ്റ്റ് വലിയ വിവാദമാവുകയും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും കൃഷ്ണകുമാറിന് എതിരെ തിരിയുകയും ചെയ്തിരുന്നു. കൃഷ്ണകുമാർ മാത്രമല്ല പേളി മാണിയും വിഷയത്തിൽ കേന്ദ്ര ഭരണകൂടത്തോട് ചായ്വുള്ള രീതിയിലാണ് പ്രതികരിച്ചത്. ഇപ്പോഴിതാ സിജെപിയുടേയും വിദ്യാർത്ഥികളുടേയും പ്രക്ഷോഭം ഫലം കണ്ട സാഹചര്യത്തിൽ നടനും സലിംകുമാറിന്റെ മകനുമായ ചന്തു സലിംകുമാർ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. കൃഷ്ണകുമാറിനും പേളി മാണിക്കും കുറിക്കുകൊള്ളുന്ന മറുപടി നൽകുന്നത് പോലെയായിരുന്നു ചന്തുവിന്റെ വാക്കുകൾ. സിജെപി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കി ചന്തു സലിംകുമാർ എത്തിയത്. കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ച് പോയീന്ന് കേട്ടു... ശരിയാണോ ഗയ്സ് ? എന്നാണ് ചന്തു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചന്തു തന്റെ കുറിപ്പ് പങ്കുവച്ചത്. കാവി എന്റെ ഇഷ്ട നിറമാണെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്. അച്ഛനെപോലെ തന്നെ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണ് ചന്തുവും. പേളി മാണിക്കും കൃഷ്ണകുമാറിനും എതിരെ സെലിബ്രിറ്റീസിൽ അധികമാരും ഇതുപോലെ പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ ചന്തുവിന്റെ സ്റ്റോറി സോഷ്യൽമീഡിയയിൽ വൈറലാണ്. നീറ്റ് പരീക്ഷ വിഷയത്തിൽ എവിടെയും തൊടാതെ ബാലൻസ് ചെയ്താണ് പേളി പ്രതികരിച്ചത്. അതാണ് വിമർശനത്തിന് കാരണമായതും. വഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്നവരെ പേളി സോഷ്യൽമീഡിയയിൽ ഉടനടി ബ്ലോക്കും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്. ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേൽക്കാതെ നോക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ അവിടെ നിന്ന് മടങ്ങിപ്പോവുക. ഒരു ലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ല. ഓരോ വിദ്യാർഥിയും പലരുടെയും മകനോ മകളോ ആണ്. പലരുടെയും സ്വപ്നമാണ്. പലരുടെയും ലോകമാണ്. സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് വേണ്ടതെന്ന് മറ്റു പലരെയും പോലെ ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം. സമാധാനപരമായി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം എന്നായിരുന്നു പേളി നീറ്റ് വിവാദത്തിൽ പ്രതികരിച്ച് പറഞ്ഞത്. ഇതാണ് പിന്നീട് പേളിക്ക് എതിരെ ജനം തിരിയാൻ കാരണമായതും.More Articles