മരണം സംഭവിച്ച് മുപ്പത് വർഷത്തോട് അടുക്കാൻ പോവുകയാണെങ്കിലും മല്ലികയുടെ മനസിൽ ഇപ്പോഴും സുകുമാരനോടുള്ള പ്രണയവും ആദരവും സ്നേഹവും അതേപടിയുണ്ടെന്ന് അവരുടെ അഭിമുഖങ്ങൾ കാണുമ്പോൾ ആർക്കും തോന്നും. മക്കളെ കുറിച്ച് പറയുമ്പോൾ പോലും ഇത‍്രത്തോളം പ്രസരിപ്പും സന്തോഷവും മല്ലികയിൽ കാണാറില്ല. എന്നാൽ എല്ലാമെല്ലാമായ പ്രിയ ഭർത്താവിന്റെ ഓർമകൾ പങ്കുവെയ്ക്കുമ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം കാണാം.

Advertisement
Advertisement

മല്ലികയുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും മനസിലാക്കിയശേഷം സ്വമേധയ ആണ് സുകുമാരൻ വിവാഹ​ ആലോചിച്ച് എത്തിയതും സ്വന്തമാക്കിയതും. വിവാഹശേഷം തനിക്ക് രാജകീയ ജീവിതമായിരുന്നുവെന്ന് എപ്പോഴും നടി പറയും. പ്രണയ ബന്ധത്തിൽ തകർച്ച നേരിട്ട് ഒറ്റപ്പെട്ടപ്പോൾ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി പോകാൻ പ്രേരിപ്പിച്ചതിൽ പ്രധാനിയും അദ്ദേഹമായിരുന്നുവെന്ന് ഡിഡി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

എല്ലാം അറിയാവുന്ന ആളായിട്ടും ഒരിക്കൽ പോലും തന്നെ പഴയ കാര്യങ്ങൾ പറഞ്ഞ് കുത്തിനോവിച്ചിട്ടില്ലെന്നും മല്ലിക പറയുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാവ​ർക്കും തോന്നുന്നത് പോലെ പ്രേമവും ആ​ഗ്രഹങ്ങളും എനിക്കും തോന്നി. എന്റെ മക്കൾ, എന്റെ ഭർത്താവ്, എന്റെ ജീവിതം എന്നത് എന്റേത് മാത്രമായിരിക്കണമെന്ന് നിർബന്ധമുള്ളയാളാണ് ഞാൻ. അല്ലാതെ ആരുടേയും പകരക്കാരിയായി പോകാൻ എനിക്ക് താൽപര്യമില്ല.

Advertisement

അങ്ങനൊരു ജീവിതത്തിലേക്ക് പോയപ്പോൾ അവിടെ നിൽക്കാൻ പറ്റുന്നില്ലെന്ന അവസ്ഥ എനിക്ക് വന്നു. ഞാനായിട്ട് തെരഞ്ഞെടുത്ത ജീവിതമായിരുന്നതിനാൽ തിരികെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ എനിക്ക് മടിയായിരുന്നു. പിന്നീട് സിനിമ ഷൂട്ടിങിനായി ഞാൻ തിരുവനന്തപുരത്ത് വന്നു. അന്ന് ഞാൻ രണ്ട് സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതിൽ രണ്ടിലും നായകൻ സുകുവേട്ടനായിരുന്നു.

ആദ്യം മുതൽ എന്റെ കര്യങ്ങളും ജീവിതത്തെ കുറിച്ചുമെല്ലാം അദ്ദേഹം ചോദിച്ച് മനസിലാക്കുമായിരുന്നു. സുകുവേട്ടൻ വഴിയാണ് ഞാൻ അവളുടെ രാവുകളിൽ സീമയ്ക്ക് ഡബ്ബ് ചെയ്തത് പോലും. നാലര, അഞ്ച് വർഷത്തിനുശേഷമാണ് ഞാൻ പൂജപ്പൂരയിലെ എന്റെ വീട്ടിലേക്ക് ആ ബന്ധം അവസാനിപ്പിച്ചശേഷം തിരികെ വന്നത്. ഒന്നര വർഷത്തോളം മദ്രാസിൽ ഞാൻ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്.

Advertisement

വീട്ടിൽ തിരികെ വന്നശേഷം അതുവരെ ജീവിതത്തിൽ നടന്നതെല്ലാം സത്യസന്ധമായി മാതാപിതാക്കളോട് പറഞ്ഞു. അതിനുശേഷം എല്ലാം ഞാൻ അവരുടെ തീരുമാനത്തിന് വിട്ട് കൊടുത്തു. മാധ്യമങ്ങളോട് പോലും ഒരു അക്ഷരം ‍ഞാൻ പറഞ്ഞിട്ടില്ല. സുകുവേട്ടൻ നേരിട്ട് വന്ന് അച്ഛനോട് സംസാരിച്ചാണ് എന്നെ പെണ്ണ് ചോദിച്ചത്. സുകുവേട്ടനെ കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാവർക്കും നല്ലത് മാത്രമെ പറയാനുണ്ടായിരുന്നുള്ളു.

പക്ഷെ രണ്ടെണ്ണം അടിക്കും എന്ന് അവസാനത്തെ സെന്റൻസ് പോലെ എല്ലാവരും പറഞ്ഞിരുന്നു. കാരണം എന്റെ അച്ഛൻ ​ഗാന്ധിയനാണെന്ന് അവർക്കെല്ലാം അറിയാം. സുകുവേട്ടനുമായുള്ള വിവാഹശേഷം എന്റെ ജീവിതം രാജകീയമായിരുന്നു. എന്നെ ഉള്ളം കയ്യിലായിരുന്നു കൊണ്ട് നടന്നിരുന്നത്. രാജകുമാരിയെപ്പോലെ എന്നെ സ്നേഹിച്ചു.

Advertisement

എന്റെ ദുഖങ്ങളെല്ലാം ഞാൻ മറന്നു. ആ​ഗ്രഹിച്ചത് പോലൊരു ജീവിതം എനിക്ക് സുകുവേട്ടന്റെ കൂടെ കിട്ടി. ലക്ഷങ്ങളും കോടികളും ഒന്നും കൊടുക്കാൻ പറ്റിയില്ലെങ്കിലും ആയിരം ചോദിക്കുന്നവന് അഞ്ഞൂറ് എങ്കിലും കൊടുക്കണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. നല്ലൊരു ജീവിതം എനിക്ക് കൊണ്ട് തന്നത് സിനിമയാണ്. ഞാൻ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ പോലും പിന്നീട് എനിക്ക് തിരിച്ച് എടുത്ത് തന്നത് സുകുവേട്ടനാണ്. ദൈവ തുല്യനായ മനുഷ്യനെ എനിക്ക് ലഭിച്ചു.

Advertisement

പഴയ കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുത്തിനോവിച്ചിട്ടില്ല. അദ്ദേഹം സാക്ഷിയാണ് എല്ലാത്തിനും. അറിയാം നടന്നതെല്ലാം. എനിക്ക് കിട്ടിയ വലിയ പ്ര​ഹരം സുകുവേട്ടന്റെ മരണമാണ്. നാൽപ്പത്തിയൊമ്പതാം വയസിൽ അദ്ദേഹം മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മല്ലിക സുകുമാരൻ ഓർമകൾ പങ്കുവെച്ച് പറഞ്ഞു.