ചുരുങ്ങിയ കാലയളവിൽ ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച അഭിനേത്രിയാണ് പാർവതി ജയറാം. പത്തൊമ്പത് വയസിലാണ് കിരീടത്തിലെ നായിക വേഷം പക്വതയോടെ താരം അവതരിപ്പിച്ചത് എന്നത് ആരെയും അമ്പരപ്പിക്കുന്ന ഒന്ന് തന്നെയാണ്. നൃത്തത്തിലും പ്രാവീണ്യമുണ്ടായിരുന്ന പാർവതി വിവാഹത്തോടെയാണ് സിനിമ വിട്ടത്. പിന്നീട് വിരളമായി ചില പരസ്യങ്ങളും നൃത്ത വേദികളും മോഡലായും മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
അടുത്തിടെ കിരീടം റീ റിലീസ് ചടങ്ങിനെത്തി താരം നടത്തിയ പ്രസംഗം വൈറലായിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പഴയ സിനിമാ അനുഭവങ്ങളും കുടുംബവിശേഷങ്ങളും താരം പങ്കിട്ടിരിക്കുന്നു. കിരീടം റീ റിലീസ് ചെയ്യാൻ പോകുന്ന വിവരം സിബി മലയിൽ സാറിൽ നിന്നാണ് ആദ്യമായി അറിയുന്നത്. പുതിയ സാങ്കേതിക മികവുകളോടെ ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നുവെന്ന സന്തോഷം പങ്കു വെയ്ക്കാനാണ് അദ്ദേഹം വിളിച്ചത്.
റീ റിലീസിങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന ട്രെയിലർ ലോഞ്ചിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ആ കോൾ അവസാനിച്ചത്. കിരീടം ഇറങ്ങിയിട്ട് 37 വർഷമായിരിക്കുന്നു. കാലം നമ്മളെ ഒരുപാട് പിന്നിലാക്കിയിരിക്കുന്നു. ഒരു നിമിഷത്തിനുള്ളിൽ ഒട്ടേറെ ഓർമ്മകൾ കടന്നുപോയി. കൂടുതലായൊന്നും ആലോചിക്കേണ്ടിവന്നില്ല. സിബി സാറിനെ തിരിച്ച് വിളിച്ച് ചടങ്ങിന് ഞാനുണ്ടാകുമെന്ന് അറിയിച്ചു. സിബി സാറിൽ നിന്നാണ് കിരീടത്തിന്റെ കഥ ആദ്യമായി കേട്ടത്. കഥാപാത്രത്തിന്റെ വൈകാരികതലത്തെക്കുറിച്ചെല്ലാം അദ്ദേഹം വിശദീകരിച്ചു. അന്നത്തെ പത്തൊമ്പതുകാരിയുടെ മനസിലേക്ക് അതെല്ലാം എത്രത്തോളം ചെന്നെത്തിയെന്ന് എനിക്ക് അറിയില്ല. സിബി സാർ പറഞ്ഞതുപോലെ അഭിനയിക്കുകയായിരുന്നു. പക്ഷെ വർഷങ്ങൾക്കുശേഷം കിരീടം കാണുമ്പോഴെല്ലാം ആ കഥാപാത്രം കടന്നുപോയ മാനസികസമ്മർദങ്ങളുടെ വ്യാപ്തി ഞാൻ തിരിച്ചറിഞ്ഞു. ഒരുപാട് മികച്ച വേഷങ്ങൾ എനിക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ സാർ. തനിയാവർത്തനത്തിന്റെ ചിത്രീകരണദിനങ്ങൾ ഇന്നും മനസിലുണ്ട്. എഴുതാപ്പുറങ്ങളിൽ സുഹാസിനിക്കും അംബിക ചേച്ചിക്കുമൊപ്പം പ്രാധാന്യമുള്ളാരു വേഷം തന്നെ അദ്ദേഹമെനിക്ക് നൽകി. മാലയോഗം, മുദ്ര, വളയം, കമലദളം... അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. സിനിമയിലേക്ക് ഇനിയില്ലെന്ന് തീരുമാനിച്ച് പെട്ടെന്നൊരു ദിവസം ഞാൻ വഴിമാറി നടക്കുകയായിരുന്നു. തിരക്കിട്ട ആ തീരുമാനത്തിനിടയിൽ മികച്ച വേഷങ്ങൾ സമ്മാനിച്ച പലരോടും നന്ദി പറയാനൊന്നും അന്ന് കഴിഞ്ഞിരുന്നില്ല. സിനിമയിലേക്കിറങ്ങി ചെറിയ കാലത്തിനുള്ളിൽത്തന്നെ പേരും പെരുമയും സമ്മാനിച്ചവരോടുള്ള നന്ദിയാണ് കിരീടം ട്രെയ്ലർ ലോഞ്ചിൽ ഞാൻ പറഞ്ഞത്. തിരക്കിട്ട ആ തീരുമാനത്തിനിടയിൽ മികച്ച വേഷങ്ങൾ സമ്മാനിച്ച പലരോടും നന്ദി പറയാനൊന്നും അന്ന് കഴിഞ്ഞിരുന്നില്ല. കാളിദാസിന് ഒരു വയസുള്ളപ്പോഴാണ് ഞങ്ങൾ ചെന്നൈയിലേക്ക് മാറുന്നത്. തമിഴ് സിനിമകളിൽ ജയറാം സജീവമായിരുന്ന കാലമായിരുന്നു അത്. ഇടയ്ക്കിടെ നാട്ടിലേക്കുള്ള യാത്രകൾ പ്രയാസമായി വന്നപ്പോൾ ചെന്നൈയിൽ സ്വന്തമായൊരു വീടെടുക്കാമെന്ന ചിന്ത വന്നു. കുട്ടികളുടെ വിദ്യാഭ്യാസം ചെന്നൈയിൽ തുടങ്ങിയതോടെ ഞങ്ങൾ അവിടുത്തുകാരായി. കുട്ടികൾക്ക് ഇന്ന് ഇവിടെ വലിയൊരു സൗഹൃദ വലയമുണ്ട്. പ്രീ കെജി മുതൽ ഡിഗ്രിവരെ ചെന്നൈയിൽ പഠിച്ചവരായതിനാൽ അവർക്ക് ആ നാടിനോടൊരു അടുപ്പ കൂടുതലുണ്ട്. അഭിനയിക്കാൻ പോകുന്ന സിനിമകളെക്കുറിച്ച് ജയറാനും മോനും വീട്ടിൽ സംസാരിക്കാറുണ്ട്. കഥാപാത്രത്തെ ഇഷ്ടപ്പെട്ട് അവർ ഉറപ്പിച്ചുവെന്നറിഞ്ഞാൽ പിന്നീട് ഞാൻ കഥ കേൾക്കാനിരിക്കാറില്ല. ചിത്രീകരണ സമയത്തോ സിനിമയുടെ റഫ് കട്ടുകൾ കാണിക്കുന്ന സമയത്തോ ഞാൻ ആ ഭാഗത്തേക്ക് പോകില്ല. കഥയുടെ സസ്പെൻസൊന്നും അറിയാതെ സിനിമ പൂർണമായി ആസ്വദിക്കാനാണ് ഇഷ്ടം. ചില സിനിമകളെക്കുറിച്ച് തീരുമാനമെടുക്കാൻ പ്രയാസമുണ്ടാകുമ്പോൾ ആശയക്കുഴപ്പം നേരിടുമ്പോൾ അത്തരം കഥകൾ മുൻനിർത്തി വീട്ടിൽ ചർച്ചകളുണ്ടാകാറുണ്ട്. ജയറാമിനും കാളിദാസനും മാനേജർമാരില്ല. അവരുടെ അക്കൗണ്ട്സ്, ബാങ്കിങ്, മെയിൽ എല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. സെറ്റിൽ അവർക്കൊപ്പം പോകുന്ന പതിവില്ല. ജയറാമിന് വിദേശ യാത്രകളുണ്ടാകുമ്പോൾ ആ ദിവസങ്ങളിലേക്ക് ഞങ്ങളും മറ്റ് തിരക്കുകൾ മാറ്റിവെച്ച് ഒപ്പം കൂടുന്നതാണ് പതിവ്. ജയറാമിന്റെ പ്രോഗ്രാം കഴിഞ്ഞാൽ അതിനടുത്ത ദിവസങ്ങളിൽ ആ ദേശത്ത് തന്നെ ഞങ്ങൾ യാത്രകൾ പ്ലാൻ ചെയ്യും. ആറുപേരും ഒരുമിച്ചുള്ള യാത്രകളാണ് ഇപ്പോഴുണ്ടാകുന്നതെന്നും പാർവതി പറഞ്ഞു.More Articles