രവി മോഹൻ-ആരതി രവി വിവാഹമോചനക്കേസ് കോളിവുഡിൽ വിവാദമായതാണ്. ചെന്നെെ കുടുംബകോടതിലാണ് കേസുള്ളത്. രവി മോഹനാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ആരതി പല തവണ സമവായ ശ്രമങ്ങൾക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ ബന്ധവുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് ഉറച്ച തീരുമാനം രവിയെടുത്തു. ബന്ധം പിരിയുന്നതിനാൽ തനിക്കും മക്കൾക്കുമായി രവി മാസം തോറും 40 ലക്ഷം രൂപ ജീവനാംശമായി നൽകണമെന്ന് ആരതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഈ ആവശ്യം കോടതി ഇപ്പോൾ പരിഗണിച്ചില്ല. പകരം ഡിവോഴ്സ് അനുവദിക്കും വരെ താൽക്കാലികമായി മാസം തോറും 3 ലക്ഷം രൂപ രവി ജീവനാംശമായി നൽകാൻ കോടതി ഉത്തരവിട്ടു. രവി മോഹന് മക്കളെ സന്ദർശിക്കാനുള്ള അനുമതിയും കോടതി നൽകി.
ആരതി വിവാഹബന്ധത്തിൽ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് രവി മോഹന്റെ ആരോപണം. പിരിയാൻ പ്രധാന കാരണമായി രവി മോഹൻ പറയുന്നതും ഇതാണ്. 40 ലക്ഷം രൂപ മാസം തോറും ജീവനാംശം വേണമെന്ന് ആരതി ആവശ്യപ്പെട്ടതോടെ ഈ വാദത്തിന് പൊതുസമൂഹത്തിൽ ശക്തി വന്നു.
More Articles