അന്തരിച്ച പിന്നണി ​ഗായിക എസ് ജാനകിയെ അനുസ്മരിച്ച് ​ഗാനരചയിതാവ് കെെതപ്രം ദാമോദരൻ നമ്പൂതിരി. അമ്മയെ പോലെ താൻ സ്നേ​ഹിക്കുന്നയാളാണ് എസ് ജാനകിയെന്ന് കെെതപ്രം പറയുന്നു. ആ ശബ്ദ​ത്തിന്റെ ഭക്തനാണ് ഞാൻ. വാക്ദേവിയുടെ കടാക്ഷമാണ് അമ്മ. സം​ഗീത മൂർത്തിയാണ് അവർ. മഹാശുദ്ധിയുള്ള ശ്രുതിയാണ്. തൊണ്ടയിൽ തംബുരു വെച്ചത് പോലെ. അപാരമായ ശ്രുതി. ലോകപ്രശസ്ത വയലിനിസ്റ്റ് എംഎസ് ​ഗോപാലകൃഷ്ണൻ ഈണമിട്ട പാട്ട് അവർ പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്.

Advertisement

അത്ഭുതകരമായാണ് പാടുന്നത്. അതിലെ സ്വരം ഒപ്പിയെടുത്ത് പാടുകയാണ്. എന്റെയാെരു പാട്ട് അമ്മ പാടുന്നത് അടുത്ത് നിന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ അമ്മയെ പോലെ ഞാൻ ഞാൻ സ്നേഹിക്കുന്ന അമ്മയാണ്. സം​ഗീതലോകത്തിന് വലിയ നഷ്ടമാണ്. ഞാൻ ആദ്യം കേട്ട, എന്നെ അമ്മ ഞെട്ടിച്ച പാട്ട് ഉണരുരരൂ എന്ന പാട്ടാണ്. അങ്ങനെ എത്രയെത്ര ​ഗാനങ്ങൾ അമ്മ അനശ്വരമാക്കി. അവരുടെ കൂടെ പാടിയ ആർക്കും അഭിമാനിക്കാവുന്ന ​ഗാനങ്ങളാണ് അമ്മയുടെ പാട്ടുകൾ എന്ന് കെെതപ്രം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.

Advertisement

അസുഖ ബാധിതയായി ചികിത്സയിലായിരുന്നു എസ് ജാനകി. മെെസൂരിൽ വെച്ചാണ് അന്ത്യം. മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ നിരവധി പേർ എസ് ജാനകിക്ക് ആദരാഞ്ജലിയർപ്പിച്ചു. പാട്ടിൻ്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവും സ്‌നേഹോഷ്മളവുമായ മറ്റൊരു ശബ്‌ദം മലയാളിയുടെ ആത്മാവിൽ വേറെയേതാണുള്ളത്?. ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം... അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാർക്കും കഴിയാത്ത വിധം അനശ്വരമാക്കി.

ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണ്.
ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ എന്നത് വിശ്വസിക്കാൻ കഴിയുമോ? അതാണ് എസ് ജാനകി. സംഗീത സംവിധായകർ മനസിൽ കാണുന്നതിന് അപ്പുറമാണ് എസ് ജാനകി തിരികെ കൊടുത്തത്. അങ്ങനെയാണ് ആ ശബ്‌ദം മലയാളിയുടെ ഹൃദയത്തെ കീഴടക്കിയത്.

Advertisement

ഒരു ഗായിക എന്നതിന് അപ്പുറം എസ് ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്‌ദം നൽകിയ സ്നേഹ വാത്‌സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങൾ. എസ് ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല.
തലമുറകളുടെ ഹൃദയം കവർന്ന ശബ്‌ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ.

ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേൻ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിൻ, ആടിവാകാറ്റേ, നിറങ്ങൾ തൻ നൃത്തം തുടങ്ങി മിഴിയോരം നനഞ്ഞൊഴുകും, മോഹം കൊണ്ടു ഞാൻ, നാഥാ നീവരും... അങ്ങനെ എത്രയെത്ര മധുര ഗാനങ്ങൾ!
സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്‌ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം-വിഡി സതീശന്റെ കുറിപ്പിങ്ങനെ.