മലയാള സിനിമാ ലോകത്തെ സംഭവവിതാസങ്ങളിൽ എപ്പോഴും തന്റെ അഭിപ്രായം പങ്കുവെക്കുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മലയാള സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു മാസം 26 സിനിമകൾ റിലീസാകുന്ന നാട് ലോകത്തൊരിടത്തേ കാണൂ. അത് കേരളമാണ്. ഈ 26 എണ്ണത്തിൽ 20 എണ്ണം വന്നതും പോയതും ദെെവം തമ്പുരാൻ പോലും അറിഞ്ഞിട്ടുണ്ടാകില്ല. പണ്ട് പോസ്റ്ററൊട്ടിക്കാൻ ഇഷ്ടം പോലെ ചുവരുകളുണ്ടായിരുന്നു. ഇപ്പോൾ നവ മാധ്യമങ്ങളിൽ മാത്രമാണല്ലോ പരസ്യം. എത്ര കോടി രൂപയാണ് ഒരു വർഷം തുലയ്ക്കുന്നത്. എല്ലാം പാളീസായ ശേഷം ഇരുന്ന് മോങ്ങും. എല്ലാം പോയേ എന്ന്. ഇക്കഴിഞ്ഞ ആഴ്ച രണ്ട് പടങ്ങൾ വന്നു.
ഒന്ന് പൃഥ്വിരാജ് നായകനായ ഐ നോ ബഡി. മറ്റൊന്ന് ഷാജി കെെലാസ് സംവിധാനം ചെയ്ത ജോജു ജോർജ് നായകനായ വരവ്. ആദ്യ ദിവസം ഇനീഷ്യൽ കലക്ഷൻ പോലും നേടാനാകാത്ത സിനിമയായി ഐ നോ ബഡി. 26 കോടി രൂപ പൃഥ്വിരാജിന്റെ ശമ്പളമില്ലാതെ മാത്രം ചെലവായി. പൃഥ്വിരാജിന്റെ ശമ്പളം പാർട്ണർഷിപ്പിലും മുടക്കി. ഇപ്പോൾ അങ്ങനെയാണല്ലോ. അഭിനയിക്കുന്നതിന് ശമ്പളം കൊടുക്കേണ്ട. പടത്തിന് 38 കോടിയായി ആകെ.
ആകെ പറയാവുന്ന കാര്യം ഈ ചിത്രത്തിൽ പാർവതി തിരുവോത്തായിരുന്നു നായിക എന്നാണ്. മലയാള സിനിമയിൽ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണ് പാർവതിയെന്ന് സിനിമയിൽ നന്നായി ഇടപഴകുന്നയാൾ എന്നോട് പറഞ്ഞു. വരവിലെ നായകൻ ജോജു ജോർജാണ്. അഭിനയത്തേക്കാൾ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രെ ഇപ്പോൾ ജോജു ജോർജ്. വരവിന്റെ സെറ്റിൽ മാത്രം പതിനഞ്ചോ പതിനാറോ സെൽഫോണുകൾ എറിഞ്ഞ് പൊട്ടിച്ചു എന്നാണ് ദൃക്സാക്ഷിയായ ഒരാൾ എന്നോട് പറഞ്ഞത്. ഫോണിൽ വിളിക്കുന്നവനോട് ദേഷ്യം വന്നാലും സെറ്റിൽ ദേഷ്യം വന്നാലും ആദ്യം ഫോൺ എറിയും. അതാകുമ്പോൾ തിരിച്ച് ചീത്ത വിളിക്കില്ലല്ലോ. സിനിമാക്കാരനായത് കൊണ്ട് ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത 100 ഫോൺ വീട്ടിൽ കാണും. അഞ്ച് കോടി പ്രതിഫലമാണത്രെ ഇപ്പോൾ ജോജു ജോർജ് ചോദിക്കുന്നത്. ജോജു വന്ന വഴി മറക്കുന്നതിന്റെ ഏറ്റവും നല്ല സൂചനയാണിത്. അഞ്ച് കോടി രൂപ പ്രതിഫലം. പിന്നെ ആവശ്യത്തിലധികം തലവേദനയും തരുമെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു.More Articles