തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജ വിയോഗം അടുത്തിടെയാണ് സംഭവിച്ചത്. നടൻ, സംവിധായകൻ എന്നതിലുപരി ഇന്റസ്ട്രിയിലെ പല താരങ്ങൾക്കും ഏറെ ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. രജിനികാന്തിനെ സംബന്ധിച്ച് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന സ്നേഹനിധിയായ സുഹൃത്തായിരുന്നു ഭാരതിരാജ. ഏകദേശം അമ്പത് വർഷത്തിലേറെ നീണ്ട ദൃഢമായ സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്.

Advertisement
Advertisement

നടന്റെ കരിയറിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഭാരതിരാജ സംവിധാനം ചെയ്ത ഒരു ക്ലാസിക്ക് സിനിമയുടെ സെറ്റിൽ നടന്നൊരു സംഭവമാണ് വീണ്ടും ഇന്റർനെറ്റിൽ വൈറലാകുന്നത്. തന്റെ സിനിമാ ജീവിതത്തിനിടെ നിരവധി മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച നടിയാണ് അകാലത്തിൽ പൊലിഞ്ഞുപോയ താരം ശ്രീദേവി.

തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന കാലത്ത് ഒരിക്കൽ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മുഖത്ത് തുപ്പുന്ന ഒരു രംഗത്തിൽ അഭിനയിക്കേണ്ട സാഹചര്യം അവർക്കുണ്ടായി. ആ രംഗം ഷൂട്ട് ചെയ്ത് പൂർത്തിയായപ്പോൾ സംവിധായകൻ ഭാരതിരാജ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ആ സംഭവത്തിന് പിന്നിലെ കഥ ഇന്നും തമിഴ് സിനിമ മേഖലയിലും ആരാധകർക്കിടയിലും വൈറലായ കഥകളിൽ ഒന്നാണ്.

Advertisement

16 വയതിനിലേ എന്ന സിനിമയുടെ സെറ്റിൽ നടന്ന സംഭവമാണത്. ഒരു സിനിമയിലെ എല്ലാ രംഗങ്ങളും മികച്ചതാക്കാൻ അഭിനേതാക്കളും സംവിധായകരും എത്രത്തോളം ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഈ സിനിമയിൽ നടന്ന സംഭവം. തമിഴ് സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ 16 വയതിനിലേയുടെ ചിത്രീകരണത്തിനിടെയാണ് ഇത് നടന്നത്.

ഭാരതിരാജ സംവിധാനം ചെയ്ത ചിത്രത്തിൽ കമൽഹാസൻ, രജിനികാന്ത്, ശ്രീദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരു നിർണായക രംഗത്തിൽ രജിനികാന്തിന്റെ കഥാപാത്രത്തോട് അതിയായ ദേഷ്യം തോന്നുന്ന ശ്രീദേവിയുടെ കഥാപാത്രം അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുന്ന രംഗമുണ്ടായിരുന്നു. ആദ്യം യഥാർത്ഥത്തിൽ തുപ്പുന്നതിന് പകരം സോപ്പിന്റെ പത ഉപയോഗിച്ച് രംഗം ചിത്രീകരിക്കാൻ അണിയറപ്രവർത്തകർ ശ്രമിച്ചു.

Advertisement

എന്നാൽ അതിന് നാച്വറാലിറ്റി ഇല്ലെന്ന് അണിയറപ്രവർത്തകർ വിലയിരുത്തി. അപ്പോഴാണ് രജിനികാന്ത് സീൻ കൂടുതൽ യഥാർഥമാകുവാൻ തന്റെ മുഖത്ത് തന്നെ ശ്രീദേവി തുപ്പട്ടെ എന്ന് പറഞ്ഞ് സമ്മതം അറിയിച്ചത്. എന്നാൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാറിന്റെ മുഖത്ത് തുപ്പാൻ ശ്രീദേവിക്ക് മടിയായിരുന്നു. എനിക്ക് അത് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് അവർ രംഗത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു.

തുടർന്ന് രജിനികാന്ത് തന്നെ ശ്രീദേവിയെ സംവിധായകൻ ഭാരതിരാജയുടെ അടുത്തേക്ക് കൊണ്ടുപോയി. കഥയ്ക്കും കഥാപാത്രത്തിനും ആ രംഗം അത്യാവശ്യമാണെന്നും അത് യഥാർഥമായി ചിത്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യം ഭാരതിരാജയ്ക്കും മടിയുണ്ടായിരുന്നെങ്കിലും ദീർഘ നേരത്തെ ചർച്ചകൾക്കും രജിനികാന്തിന്റെ നിർബന്ധത്തിനും ശേഷം ശ്രീദേവി ഒടുവിൽ സമ്മതിക്കുകയായിരുന്നു.

Advertisement

ഏറെ സങ്കോചത്തോടെയായിരുന്നു നടി ആ രംഗത്തിൽ അഭിനയിച്ചത്. രംഗം വിജയകരമായി പൂർത്തിയായതിന് പിന്നാലെ രജിനികാന്തിന്റെ അഭിനയത്തോടുള്ള ആത്മസമർപ്പണവും കഥാപാത്രത്തോടുള്ള പ്രതിബദ്ധതയും കണ്ട ഭാരതിരാജ അതീവ വികാരാധീനനായി. രജിനികാന്തിനെ ചേർത്ത് പിടിച്ച് അദ്ദേഹം കണ്ണീരൊഴുക്കിയെന്നാണ് പറയപ്പെടുന്നത്. ഒരു നടൻ ഡയലോഗുകൾ പറയുക മാത്രമല്ല കഥാപാത്രമായി ജീവിക്കുകയാണ് യഥാർഥ അഭിനയം എന്നതിന് മികച്ച ഉദാഹരണമായാണ് ഈ സംഭവത്തെ ഇന്നും തമിഴ് സിനിമാ ലോകം ഓർക്കുന്നത്.

ഗ്രാമീണ പശ്ചാത്തലവും ശക്തമായ കഥാപാത്രങ്ങളും യാഥാർഥ്യബോധമുള്ള കഥപറച്ചിലും കാരണം 16 വയതിനിലേ വലിയ വിജയമായി മാറി. ഇളയരാജയുടെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇന്നും 16 വയതിനിലേയ്ക്ക് സ്ഥാനമുണ്ട്.