മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആമി. 2018 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ മഞ്ജു വാര്യരാണ് പ്രധാന വേഷം ചെയ്തത്. എഴുത്തുകാരി മാധവിക്കുട്ടിയുടെ ബയോപിക് ആണ് ആമി. സംവിധാനം കമൽ. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് സിനിമ വന്നില്ല. വ്യാപക വിമർശനം വന്നു. ചില വിവാദങ്ങളുമുണ്ടായി. ആമിയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ കമൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പല വിവാദങ്ങൾ നേരിട്ട സിനിമയാണ് ആമിയെന്ന് കമൽ പറയുന്നു. സിനിഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ആമിയെ സംബന്ധിച്ച് പല രീതിയിൽ വിവാദമുണ്ടായിരുന്നു. രാഷ്ട്രീയവും ഉണ്ടതിൽ. മാധവിക്കുട്ടി മതം മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു ഭാഗത്തുണ്ട്. മാധവിക്കുട്ടിയെ ഓരോരുത്തരും ഓരോ രീതിയിലാണ് മനസിലാക്കി വെച്ചത്. അവർ കാണുന്ന മാധവിക്കുട്ടിയാകണമെന്നില്ല ഞാൻ സിനിമയിൽ അവതരിപ്പിച്ച മാധവിക്കുട്ടി. അതിന്റെ അഭിപ്രായ വ്യത്യാസമുണ്ടാകും. സ്ത്രീകൾ ധരിക്കുന്നത് മാധവിക്കുട്ടി അവരുടെ സ്വന്തമാണെന്നാണ്. അവർ ചിന്തിക്കുന്ന രീതിയിലായിരിക്കണം മാധവിക്കുട്ടി സിനിമയിൽ വരേണ്ടത്. പുരുഷനായ ഞാൻ സംവിധാനം ചെയ്തപ്പോൾ ബുദ്ധിജീവികളായ കുറേ സ്ത്രീകൾക്ക് ഞങ്ങളുടെ മാധവിക്കുട്ടി ഇങ്ങനെയല്ലെന്ന തോന്നലുണ്ടായി. നിങ്ങളുടെ മനസിലെ മാധവിക്കുട്ടി എന്റെ കഥ എന്ന പുസ്തകത്തിലെ മാധവിക്കുട്ടിയാണ്. ഞാൻ ചെയ്തത് എന്റെ കഥയിലെ മാധവിക്കുട്ടിയല്ല. എന്റെ കഥയെഴുതിയ മാധവിക്കുട്ടിയാണ് എന്ന് ഞാനവരോട് പറഞ്ഞു.
അവർക്ക് വേറൊരു ജീവിതമുണ്ട്. നാലാപ്പാട്ട് ഉണ്ടായിരുന്ന സമയത്ത് അവർ വളരെ സാധാരണക്കാരിയായ സ്ത്രീയായിരുന്നു. ഗൃഹാതുരത്വമുള്ള സ്ത്രീയായിരുന്നു. വേറെ സ്ഥലങ്ങളിൽ അവർ ബോൾഡായിട്ടുമുണ്ട്. അതും നമ്മൾ സിനിമയിൽ കാണിച്ചു. അവർ മതം മാറാൻ തീരുമാനിച്ചത് പല രീതിയിലും വ്യാഖ്യാനിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ ഇപ്പോഴും അറിയില്ല. മതം മാറുന്നത് കുപ്പായം മാറുന്നത് പോലെയേ അവർ കണ്ടിട്ടുള്ളൂ. സിനിമയിലും ഞാനങ്ങനെയാണ് പറഞ്ഞ് പോയിട്ടുള്ളത്. ഒരു വിഭാഗത്തെ കുറ്റപ്പെടുത്താനോ ഒരു വിഭാഗത്തെ ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തത്. വിദ്യ ബാലൻ ആമിയിൽ നിന്ന് പിന്മാറാൻ കാരണം രാഷ്ട്രീയം തന്നെയാണ്. മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാരുകാർക്ക് പേടിയാണ്. വിദ്യ ബാലൻ ഹിന്ദിയിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ്. അവർ അങ്ങനെയൊരു സിനിമയിൽ അഭിനയിച്ചാൽ ബോളിവുഡിൽ ബാധിക്കുമോ എന്ന തോന്നൽ അവസാന നിമിഷം അവർക്ക് വന്നു. ആരൊക്കെയോ അവരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകും എന്നാണ് ഞാൻ മനസിലാക്കുന്നത്. ആമി സാമ്പത്തികമായി നഷ്ടമായിരുന്നു. നിർമാതാവിന് നഷ്ടം വന്ന സിനിമയാണ്. എനിക്ക് അക്കാര്യത്തിൽ പ്രൊഡ്യൂസറോട് വിഷമമുണ്ട്. കാരണം ഞാൻ അദ്ദേഹത്തോട് ആ രീതിയിൽ നീതി കാണിച്ചില്ലെന്നും കമൽ പറഞ്ഞു. വിദ്യ ബാലനെ വെച്ചാണ് ആദ്യം ആമി അനൗൺസ് ചെയ്തിരുന്നത്. കമലും വിദ്യയും ഒരുമിച്ച് അഭിമുഖമുൾപ്പെടെ നൽകിയിരുന്നു. എന്നാൽ പിന്നീട് വിദ്യ പിന്മാറി. പകരം മഞ്ജു വാര്യരെത്തി. More Articles