മലയാളത്തിലെ ക്ലാസിക്ക് സിനിമകളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ. സിനിമയിൽ നായിക വേഷം ചെയ്തത് നടി മാധവിയാണ്. എന്നാൽ നായകൻ മമ്മൂട്ടിക്ക് മാധവി ഉണ്ണിയാർച്ചയാകുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ലത്രെ. പലതും പറഞ്ഞ് അണിയറപ്രവർത്തകരെ തീരുമാനത്തിൽ നിന്നും പിന്മാറ്റാൻ മമ്മൂട്ടി ശ്രമിച്ചിരുന്നുവെന്നും പറയുകയാണ് പല്ലിശ്ശേരി.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എന്റെ അറിവിൽ ആദ്യ കാലത്ത് ഒരു സിനിമയുടെ എല്ലാം നിർമാതാവാണ്. കൂട്ടത്തിൽ സംവിധായകനും ഉണ്ടായിരിക്കും. അവർ ചേർന്നാണ് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത്. കഥ തെരഞ്ഞെടുക്കുന്നതും തിരക്കഥ എഴുതിക്കുന്നതും എല്ലാം അവർ തന്നെയാണ്. സൂപ്പർ സ്റ്റാറാണെങ്കിൽ പോലും ലൊക്കേഷനിൽ വരിക... അവരുടെ ഭാഗം അഭിനയിക്കുക. തിരിച്ച് പോവുക.
ഇത്ര മാത്രമായിരുന്നു അവരുടെ ജോലി. അല്ലാതെ ചോദ്യം ചെയ്യലുകൾ ഉണ്ടായിരുന്നില്ല. എന്നാൽ കാലം മാറിയപ്പോൾ ചില മാറ്റങ്ങളും വന്നു. അതായത് നട്ടെല്ലില്ലാത്ത ചില സംവിധായകരുടെ പടത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ താരങ്ങൾ എല്ലാം ഏറ്റെടുക്കും ഭരിക്കാൻ തുടങ്ങും. അറിയപ്പെടുന്ന നടന്മാരെ കുറിച്ചാണ് ഞാൻ പറയുന്നത്. മമ്മൂട്ടി അടക്കമുള്ള ആർട്ടിസ്റ്റുകൾ ഉണ്ടായിരിക്കാം. ഒരാളുടെ പേര് പറഞ്ഞുവെന്ന് കരുതി അയാൾ മാത്രമെ ഇതെല്ലാം ചെയ്യാറുള്ളുവെന്ന് കരുതരുത്. എന്തായാലും പെട്ടുപോയിയെന്ന് കരുതി സംവിധായകരും നിർമാതാക്കളും അവർക്കൊപ്പം നിൽക്കും. മമ്മൂട്ടി എപ്പോഴും ഫ്രഷ്നെസ് ആഗ്രഹിക്കുന്ന ഒരു നടനാണ്. ഞാനും മമ്മൂട്ടിയും പ്രിയദർശനും ഉള്ള ഒരു ഇന്റർവ്യു പ്ലാൻ ചെയ്തിരുന്നു. ആ ഇന്റർവ്യുവിൽ കുറേ ചോദ്യങ്ങൾ പ്രിയദർശൻ ചോദിച്ചു. പല നടികളേയും മാറ്റണമെന്ന് നിങ്ങൾ പറഞ്ഞിട്ടില്ലേയെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി അത് സമ്മതിച്ചു. ഒരേ നടിമാർക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർക്ക് അരോചകമായി തോന്നും എന്നും മമ്മൂട്ടി പറഞ്ഞു. അങ്ങനെയെങ്കിൽ നൂറിൽ അധികം സിനിമകളിൽ ജോഡികളായി അഭിനയിച്ച പ്രേം നസീറിനേയും ഷീലയേയും ജനം വെറുത്തില്ലല്ലോയെന്ന് പ്രിയൻ മമ്മൂട്ടിയോട് തിരിച്ച് ചോദിച്ചു. ഞാൻ എന്റെ കാര്യമാണ് പറഞ്ഞത് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടി മനോഹരമായി അഭിനയിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥ. സിനിമയിൽ ആര് ഉണ്ണിയാർച്ചയുടെ വേഷം ചെയ്യണം എന്നതിനെ കുറിച്ച് ഷൂട്ടിങിന് മുമ്പ് ചർച്ചകൾ നടന്നു. നിർമാതാവ് പി.വി ഗംഗാധരൻ എല്ലാം ചേർന്ന് കൂടിയാലോചിച്ച് മാധവിയെ ഉണ്ണിയാർച്ച റോളിലേക്ക് കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അത് മമ്മൂട്ടിക്ക് അത്ര ഇഷ്ടമായില്ല. അവർ വേണ്ടായിരുന്നു. ആ റോളിന് മാധവി ശരിയാവില്ല. വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്താൽ മതിയായിരുന്നുവെന്നായി മമ്മൂട്ടി. ഫറ എന്നൊരു ആർട്ടിസ്റ്റുണ്ട്. അവരെ കാസ്റ്റ് ചെയ്യാൻ മമ്മൂട്ടി ആവശ്യപ്പെട്ടു. പക്ഷെ മാധവി തന്നെ ഉണ്ണിയാർച്ചയായാൽ മതിയെന്ന് കുറച്ച് പേർ നിർബന്ധപൂർവം പറഞ്ഞു. മാധവി ഈ പടത്തിൽ അഭിനയിച്ചാൽ അത് സിനിമയ്ക്ക് ദോഷം ചെയ്യും എന്നാണ് മമ്മൂട്ടി പറഞ്ഞത്. രാശിയില്ലാത്ത നടിയാണെന്നും പറഞ്ഞു. അത് കേട്ടതോടെ നിർമാതാവ് ടെൻഷനിലായി. കാരണം ഒരുപാട് പണം സിനിമയ്ക്ക് വേണ്ടി മുടക്കി കഴിഞ്ഞിരുന്നു. എം.ടി, മമ്മൂട്ടി, ഹരിഹരൻ എല്ലാം ഈ സിനിമയുടെ ഭാഗമാണ്. ഇവർക്ക് ആർക്കും രാശിയില്ലേ?. മാധവിയുടെ രാശി കുറവ് കൊണ്ട് പടം പൊളിയുകയാണെങ്കിൽ പൊളിയട്ടെയെന്നും ചിലർ പറഞ്ഞു. എന്നിട്ടും മമ്മൂട്ടി മാധവിയെ കാസ്റ്റ് ചെയ്യുന്നതിന് എതിരായിരുന്നു. അപ്പോൾ ഒരു ചോദ്യം മമ്മൂട്ടിക്ക് നേരെ വന്നു. അപ്പോൾ നിങ്ങൾക്ക് രാശിയില്ലെന്നാണോ പറയുന്നത്? അങ്ങനെയെങ്കിൽ നിങ്ങളേയും ഈ പടത്തിൽ നിന്നും മാറ്റണോ?. അത് കേട്ടതോടെ മമ്മൂട്ടി അമ്പരന്നു. മാധവി തന്നെ പിന്നീട് ഒരു വടക്കൻ വീരഗാഥയിൽ നായികയായി. ആ സിനിമയും ഒരു മഹാകാവ്യമായി മാറിയെന്നും പല്ലിശ്ശേരി പറഞ്ഞു.More Articles