ജീവമാതാ കാരുണ്യ ഭവനും അതിന്റെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയും അവരുടെ മരുമകളായ അനാമികയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഉദയ ഗിരിജയുടെ മകനായ വിഷ്ണുവിനെയാണ് സ്ഥാപനത്തിലെ അന്തേവാസിയായിരുന്ന അനാമിക വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ ഒരു വയസുകാരിയായ മകളുണ്ട്. അനാമികയും ഭർത്താവ് വിഷ്ണുവും യുട്യൂബ് ചാനലുമായും ആക്ടീവാണ്. ഇപ്പോഴിതാ നിരന്തരമായി കമന്റ് ബോക്സിൽ വരുന്ന ചില ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയുകയാണ് അനാമിക.
ജോലിക്ക് പോവാതെ ജീവമാതാ കാരുണ്യ ഭവനിലെ അമ്മമാർക്ക് ലഭിക്കുന്ന പണം കൊണ്ടാണ് ഉദയ ഗിരിജയും അനാമികയുമെല്ലാം ലാവിഷ് ലൈഫ് നയിക്കുന്നത് എന്നായിരുന്നു നിരന്തരമായി വന്നിരുന്ന വിമർശനം. അതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് അനാമിക ഇപ്പോൾ നൽകിയിരിക്കുന്നത്.
അനാമികയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എന്റെ മനസിലുള്ളതെല്ലാം ഞാൻ ഇന്ന് ഇവിടെ ഇറക്കി വെക്കുന്നു. കഴിഞ്ഞ ദിവസം വീഡിയോ ഇട്ടപ്പോൾ ജീവമാതയിലെ അമ്മമാരെ പട്ടിണിക്കിട്ടും പറ്റിച്ചുമല്ലേ ജീവിക്കുന്നതെന്ന തരത്തിൽ കമന്റുകൾ വന്നിരുന്നു. നിങ്ങൾ പറയുന്നത് ശരിയാണ്. സ്ഥാപനത്തിലെ പൈസ കൊണ്ട് തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്. നൂറ് ശതമാനത്തിൽ നിന്നും 85 ശതമാനം ഞങ്ങൾ എടുക്കും. ബാക്കിയുള്ളത് മാത്രമെ അമ്മമാർക്ക് കൊടുക്കാറുള്ളു. എന്റെ ഉണ്ണിയേട്ടനൊന്നും ജോലിക്ക് പോകുന്നില്ല. ആരും ജോലിക്ക് പോകുന്നില്ല. സ്ഥാപനത്തിന്റെ പണത്തിൽ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്. എല്ലാം കടമാണ്. വീട് വെച്ചത് പോലും ലോണിലാണ്. ഒത്തിരി കടങ്ങളുണ്ട്. പലയിടത്ത് നിന്നും പൈസ മറിച്ചിട്ടാണ് കറങ്ങാൻ പോകുന്നതെല്ലാം. ഞങ്ങളാരും ജോലിക്ക് പോകുന്നില്ല. അമ്മമാരുടെ പേരിൽ കിട്ടുന്ന പണം കൊണ്ട് ഞങ്ങൾ എല്ലാവരും വീട്ടിൽ ഇരുന്ന് വെറുതെ തിന്നുകയാണ്... ഇങ്ങനൊരു മറുപടിയാകും ഞങ്ങളോട് സ്നേഹമില്ലാത്തവർ പ്രതീക്ഷിച്ചത്. ഞങ്ങൾ ഇത്തരത്തിൽ ജീവിച്ച് കാണാൻ ആഗ്രഹിക്കുന്നവർ കൂടിയാണ് അവർ. പാഷാണത്തിൽ കൃമികളായ അത്തരക്കാർക്ക് വേണ്ടിയാണ് ഈ വീഡിയോ. അമ്മമാരുടെ പണം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് ചിലർ കമന്റിലൂടെ പറയുമ്പോൾ അതിന്റെ യാഥാർത്ഥ്യം ഞങ്ങളെ സ്നേഹിക്കുന്നവരായ സബ്സ്ക്രൈബേഴ്സ് അറിയണം. അതിന് വേണ്ടിയാണ് ഈ വീഡിയോ. ഞാനും ഭർത്താവും മകളും ഒരു വീടെടുത്താണ് താമസിക്കുന്നത്. അമ്മയും കുടുംബവും സ്ഥാപനത്തോട് ചേർന്നുള്ള വീട്ടിലുമാണ് താമസിക്കുന്നത്. എന്റെ വീട്ടിലെ ചിലവ് എന്റെ ഭർത്താവാണ് നോക്കുന്നത്. അദ്ദേഹം ജോലിക്ക് പോകുന്നുണ്ട്. പതിനയ്യായിരത്തിന് മുകളിൽ ശമ്പളമുള്ള ജോലിയാണ്. അതുപോലെ യുട്യൂബിലും ഫേസ്ബുക്കിലും ഞാൻ ഇടുന്ന പ്രയത്നത്തിന് അനുസരിച്ച് എനിക്ക് പണം കിട്ടുന്നുണ്ട്. കുഞ്ഞിനേയും വീട്ടിലെ കാര്യങ്ങളും പഠിക്കാനുള്ള കാര്യങ്ങളും നോക്കിയിട്ടാണ് ബാക്കി സമയം ഫേസ്ബുക്കിനും യുട്യൂബിനും വേണ്ടി ചിലവഴിക്കുന്നത്. അതിൽ നിന്നും കിട്ടുന്ന തുകകൊണ്ട് എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് പറ്റുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് ഞങ്ങൾ ജീവിക്കുന്നത്. അതിനാൽ ഞാൻ ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ വരുമ്പോൾ എങ്ങനെ പ്രതികരിക്കാതെ ഇരിക്കും?. ഞാൻ ഉണ്ണിമോളെ ഗർഭിണിയായിരുന്ന സമയത്ത് എന്റെ ഭർത്താവ് ഒത്തിരി കഷ്ടപ്പെട്ടു. രാത്രിയോ പകലെന്നോ ഇല്ലാതെ വെയിലും കൊണ്ട് മഴയും കൊണ്ട് കഷ്ടപ്പെട്ടാണ് എന്നെ നോക്കിയത്. അദ്ദേഹം വീണ്ടും ജോലിക്ക് പോയി തുടങ്ങി. എനിക്ക് മോളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുമെന്ന് തോന്നിയപ്പോഴാണ് അദ്ദേഹം ജോലിക്ക് പോയി തുടങ്ങിയത്. എല്ലാ ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ട്. അത് കണ്ടന്റ് ക്രിയേഷനാണെങ്കിൽ പോലും. പിന്നെ ഞങ്ങൾക്ക് കടമോ ബാധ്യതകളോ ഇല്ല. ലോണൊന്നും എടുത്തിട്ടില്ല. മോളുടെ ആശുപത്രി ചിലവുകളുണ്ട്. അത് കണ്ടെത്താൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. ഭർത്താവ് ജോലിക്ക് പോയി തന്നെയാണ് എന്നെ നോക്കുന്നത്. പിന്നെ ഞങ്ങൾ ലക്ഷങ്ങൾ സ്ഥാപനം വഴി സമ്പാദിക്കുന്നതായൊക്കെ ചിലർ പറയുന്നുണ്ട്. സ്ഥാപനത്തിലെ പൈസ എടുത്ത് ഞങ്ങൾക്ക് ചുമ്മാ ഉപയോഗിക്കാനാവില്ല. അവിടെ കണക്കും കാര്യങ്ങളുമുണ്ട്. ഗവൺമെന്റിനെ ബോധിപ്പിക്കേണ്ടതാണ് എന്നുമാണ് അനാമിക പ്രതികരിച്ച് പറഞ്ഞത്.More Articles