യുട്യൂബർ എന്ന നിലയിലും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായും അവതാരകനായും തിളങ്ങുന്ന താരമാണ് കാർത്തിക് സൂര്യ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബമ്പർ ചിരി ഷോയുടെ അവതാരകനായ കാർത്തിക് ഒരു കടുത്ത മുരുക ഭക്തൻ കൂടിയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് അഗ്നിക്കാവടി ആടിയതിന്റെ വിശേഷങ്ങൾ വ്ലോഗായി കാർത്തിക് പങ്കുവെച്ചിരുന്നു കവിളിൽ ശൂലം കുത്തി കാവടി എടുത്ത് കനലിലൂടെ നടക്കുന്ന കാർത്തിക്കിന്റെ വീഡിയോ വൈറലായിരുന്നു. അന്ന് വിമർശിച്ചും ചിലർ എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ മുരുക ഭക്തിക്ക് പിന്നിലെ കാരണം സുജിത്ത് ഭക്തന്റെ പോഡ്കാസ്റ്റിൽ പങ്കെടുക്കവെ കാർത്തിക് പങ്കുവെച്ചു. അനുഭവം ഉള്ളതുകൊണ്ടാണ് താൻ മുരുക ഭക്തനായതെന്ന് കാർത്തിക് പറഞ്ഞു. ഞാൻ ഒരു ദൈവ വിശ്വാസിയാണ്. ശൂലം കുത്താറുണ്ട്. ആഴിയിൽ നടക്കാറുണ്ട്. കാവടി എടുക്കാറുണ്ട്. ഞാൻ ഭയങ്കര മുരുക ഭക്തനാണ്.
ദൈവമേ എന്നല്ല മുരുക എന്നാണ് എപ്പോഴും ആദ്യം വായിൽ വരുന്നത്. മുരുകൻ ഭയങ്കര പവർഫുള്ളാണ്. എനിക്ക് അനുഭവമുണ്ട്. അതുകൊണ്ട് എനിക്ക് പറയാൻ കഴിയും. ഞാൻ വിശ്വസിച്ചപ്പോഴൊന്നും എന്നെ കൈവിട്ടിട്ടില്ല. ബുദ്ധിമുട്ടുകളിൽ നിന്ന് എപ്പോഴും എന്നെ കൈപിടിച്ച് ഉയർത്തിയിട്ടേയുള്ളു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് മാനസീകമായി തകർന്നിരിക്കുമ്പോഴാണ് ഞാൻ കാവടി എടുത്തത്. അതിന് മുമ്പ് പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് അഗ്നി കാവടി എടുത്തിരുന്നു. അപ്പോഴും വേൽ കുത്തിയിരുന്നു. വേറൊരു വഴിയില്ലെന്ന് തോന്നിയ സമയത്താണ് കാവടിയെടുക്കാനായി ചെന്നത്. മുരുകന്റെ മുന്നിൽ എല്ലാം അർപ്പിച്ച് എന്നെ നേരായ വഴിക്ക് നയിക്കണമേയെന്ന് പ്രാർത്ഥിച്ചു. പറയാനുള്ളതൊക്കെ പറഞ്ഞു. ഒരുപാട് സംസാരിച്ചു. ശേഷമാണ് കാവടി എടുത്തത്. കാവടി എടുക്കാനായി തയ്യാറെടുക്കുമ്പോൾ ജീവിതത്തിലും ഒരു ചിട്ടവരും. വ്രതം എടുക്കണം. ദുശീലങ്ങൾ പാടില്ല. നമ്മളെ വലിച്ചെടുത്ത് വേറൊരു ലൈഫ് സ്റ്റൈലിലേക്ക് ഇടുന്നതുപോലെ തോന്നും. ഉറക്കം ശരിയാകും, ഭക്ഷണം ശരിയാകും, പോസിറ്റിവിറ്റിയുള്ള ചുറ്റുപാടിലാകും. വ്രതത്തിന്റെ തുടക്ക ദിവസത്തിലുള്ള ബുദ്ധിമുട്ട് ഇരുപത്തിയൊന്നാം ദിവസമാകുമ്പോൾ കാവടി എടുക്കുന്ന ദിവസം പൂർണ്ണമായും ഇല്ലാതാകും. വ്രതമെടുക്കുന്ന ദിവസങ്ങളിൽ മനസിലുള്ള ഒരേയൊരു പ്രാർത്ഥന ഭഗവാനേ അനുഗ്രഹിക്കണമേ വേദന സഹിക്കാനുള്ള ശക്തി തരണേ ഒന്നും അറിയിക്കരുതേ എന്നത് മാത്രമാണത്. രണ്ടുനേരം 21 ദിവസം അമ്പലത്തിൽ പോകണം. നിർമ്മാല്യവും ദീപാരാധനയും മുടങ്ങാതെ കൂടണം. അവസാന ഏഴ് ദിവസം വീട്ടിൽ നിന്നും മാറി ലൗഗീക ജീവിതം ഉപേക്ഷിച്ച് കഴിയണം. വ്രതമെടുക്കുമ്പോൾ നമുക്ക് മനസിലാകും നമ്മുടെ മനസിലും ചിന്തയിലുമുണ്ടാകുന്ന മാറ്റം. കാപ്പുകെട്ട് ചടങ്ങിനുശേഷം സന്യാസ ജീവിതമാണ്. നമ്മുടെ ഉള്ളിൽ ദൈവം ഇരിക്കുന്നുവെന്ന വിശ്വാസം വരും. അവസാന ദിവസം ആ എനർജി പുറത്ത് വരും. ആ സമയത്ത് നമ്മളെ മറ്റുള്ളവർ പിടിച്ചാലും നിൽക്കില്ല. ചിലരെ ഏഴും എട്ടും പേർ ചേർന്നാണ് പിടിക്കുന്നത്. ആ അവസ്ഥയെയാണ് അനുഗ്രഹം കിട്ടുക എന്ന് പറയുന്നത്. തൊഴുത് നിൽക്കുമ്പോഴാകും ചിലർക്ക് അനുഗ്രഹം കിട്ടുക. ആ സമയത്താണ് ശൂലം കുത്തുന്നത്. ആ സമയത്ത് ഇതെന്നല്ല നമ്മുടെ തലയിൽ ഒരു ബസ് വീണാലും നമ്മൾ അറിയില്ല. ബോഡിയിൽ ഒരു കൺട്രോൾ കാണില്ല. ആദ്യമായി ശൂലം കുത്തിയപ്പോൾ കവിളിലെ മാംസം പൊട്ടുന്ന ശബ്ദം എനിക്ക് തന്നെ കേൾക്കാമായിരുന്നു. ആഴിയിൽ ഇറങ്ങുന്നവർക്ക് ഒന്നരയടി വീതമുള്ള വേലാണ് കുത്തുന്നത്. പതിനാല് അടി നീളമുള്ള വേൽ കുത്തുന്നവർ വരെയുണ്ട്. എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിലോ എന്തെങ്കിലും അതിജീവിക്കണമെങ്കിലോവാണ് ആളുകൾ കാവടി എടുക്കുന്നത്. അവർക്ക് വേദനിക്കുന്നില്ല. എട്ട് മണിക്കൂറൊക്കെ ശൂലം കവിളിൽ കാണും. ശൂലം ഊരി കഴിയുമ്പോൾ കവിളിൽ രണ്ട് പൊട്ട് മാത്രമെ കാണൂ. പുഷ് ചെയ്താൽ ഭസ്മം പുറത്തേക്ക് വരും. പെട്ടന്ന് ആ ദ്വാരം അടയും. വേറൊരു മൈന്റ്സെറ്റാണ് കാവടി എടുക്കാൻ വരുന്നവർക്കെന്നും കാർത്തിക് പറഞ്ഞു.More Articles