രാഷ്ട്രീയത്തിന്റെ പേരിൽ കൃഷ്ണകുമാറിനോട് കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും എതിർപ്പുണ്ടെങ്കിലും അദ്ദേഹത്തിന് മക്കളോടും ഭാര്യയോടുമുള്ള ഇടപെടലുകളും സ്നേഹവും എപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. പല പെൺമക്കളുടേയും ഐഡിയൽ അച്ഛൻ കൂടിയാണ് കൃഷ്ണ കുമാർ എന്നത് കെകെ ഫാമിലിയുടെ വ്ലോഗുകളിൽ വരുന്ന കമന്റുകൾ ശ്രദ്ധിച്ചാൽ മനസിലാകും.
പക്ഷെ 32 വർഷം മുമ്പ് വരെ സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് കൃഷ്ണകുമാർ സാമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. എന്റെ മാതാപിതാക്കൾ വളരെ വൈകി വിവാഹിതരായവരാണ്. ഞാൻ ജനിക്കുമ്പോൾ അവർക്ക് നാൽപ്പത്തിയാറും നാൽപ്പത്തിമൂന്നുമായിരുന്നു പ്രായം.
അതുകൊണ്ട് തന്നെ ചെറുപ്പക്കാരിയായ അമ്മയെ ഞാൻ കണ്ടിട്ടേയില്ല. അമ്മ എന്നെ കെട്ടിപിടിക്കുകയോ ഉമ്മ വെക്കുകയോ മോനെയെന്ന് വിളിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. പേരാണ് വിളിച്ചിരുന്നത്. എനിക്ക് ഒരു ചേട്ടനാണുള്ളത്. ചെറുപ്പക്കാരായ സ്ത്രീകളെ ഞാൻ കണ്ടിട്ടില്ല. സ്ത്രീകളോട് സംസാരിക്കാൻ എനിക്ക് അറിയുമായിരുന്നില്ല. സ്ത്രീകൾക്കൊപ്പം ഇരിക്കാൻ പോലും എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. സ്ത്രീകളെ പറ്റി ഒന്നും അറിയില്ലായിരുന്നു. പിന്നീട് ഞാൻ സിന്ധുവിനെ പരിചയപ്പെട്ടു. ആ ബന്ധം കല്യാണത്തിലേക്ക് എത്തി. ഞങ്ങൾക്ക് നാല് പെൺകുട്ടികൾ പിറന്നു. മുപ്പത്തിരണ്ട് വർഷം കഴിഞ്ഞ് ഇപ്പോൾ എനിക്ക് പുരുഷന്മാരെ പറ്റി ഒരു വസ്തു അറിയില്ല. പക്ഷെ സ്ത്രീകളുടെ എന്ത് കാര്യം ചോദിച്ചാലും ഞാൻ പറഞ്ഞ് തരും. അത്ര ഇൻഫ്ലൂവൻസിങ് പവർ സ്ത്രീകൾക്കുണ്ട്. എന്നെ ട്വിസ്റ്റ് ചെയ്ത് കളഞ്ഞു. മാത്രമല്ല അവർ പറയുന്നതൊക്കെ ശരിയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. മക്കളുടെ വസ്ത്രധാരണത്തെ കുറിച്ച് ആളുകൾ എന്നോട് പറയും. ഞാൻ അപ്പോൾ പറയും എനിക്ക് അതിൽ ബുദ്ധിമുട്ടില്ല. മക്കൾക്കും ഇല്ല. അതുകൊണ്ട് നിങ്ങളും ബുദ്ധിമുട്ടേണ്ടതില്ലെന്ന്. അവർക്ക് ഞാൻ സ്വാതന്ത്ര്യം കൊടുക്കേണ്ടതില്ല. മക്കളുടെ സ്വാതന്ത്ര്യം അവരുടെ കയ്യിലാണ്. സൈസുകൊണ്ട് ചെറുതാണെങ്കിലും അവരുടെ ആത്മാവ് ഒരുപാട് ദൂരം സഞ്ചരിച്ചത് പോലെയും അറിവുള്ളത് പോലെയും എനിക്ക് തോന്നാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു. ആദ്യത്തെ കൊച്ചുമകൻ ഓമിയെ കുറിച്ചും താരം വാചാലനായി. ഒരുപാട് വർഷങ്ങൾക്കുശേഷമാണ് നടന്റെ കുടുംബത്തിൽ ഒരു ആൺകുഞ്ഞ് പിറക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിനെ താഴത്തും തലയിലും വെക്കാതെയാണ് കെകെ ഫാമിലി കൊണ്ടുനടക്കുന്നത്. കുഞ്ഞിന്റെ അമ്മയായ ദിയയുടെ ഭർത്താവിന്റെ കുടുംബത്തിനോട് ആ കുഞ്ഞിന് അടുപ്പം കുറയാൻ കാരണം ദിയയുടെ ഫാമിലിയാണെന്ന് സോഷ്യൽമീഡിയയിൽ ഒരു പ്രചാരമുണ്ട്. ഓമിയെ എപ്പോഴും കെകെയും ഫാമിലിയും കയ്യടക്കിവെച്ചിരിക്കുകയാണെന്നും അടുത്തിടെ പ്രചരിച്ചിരുന്നു. അതിന് കാരണം കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ ദിയയുടെ ഭർത്താവിന്റെ കുടുംബം പങ്കെടുത്തില്ലെന്നതാണ്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും ഓമിക്ക് ഏറ്റവും ആത്മബന്ധം തന്നോടാണെന്നും അത് നാച്വറലായി ഉണ്ടായതാണെന്നും കെകെ പറയുന്നു. കൊച്ചുമകന് എന്നോട് അസാമാന്യമായ അടുപ്പവും ബന്ധവുമാണ്. ഞങ്ങൾക്കിടയിൽ ഭയങ്കര ആത്മബന്ധം ഉള്ളതുപോലെയാണ്. അവൻ എനിക്ക് എപ്പോഴും സന്തോഷം മാത്രമെ തന്നിട്ടുള്ളു. വീട്ടിൽ വന്ന് കഴിഞ്ഞാൽ അവൻ പിന്നെ ആരുടെ കയ്യിലും പോവില്ല. എന്റെ കയ്യിൽ തന്നെയാണ്. ഭക്ഷണം പോലും അവനെ കയ്യിൽ വെച്ചുകൊണ്ടാണ് ഞാൻ കഴിക്കുന്നത്. ഓസി ഗർഭിണിയായിരുന്നപ്പോൾ അവളുടെ വയറ്റിൽ തൊട്ട് ഞാൻ എപ്പോഴും സംസാരിക്കുമായിരുന്നു. ഗർഭിണികളെ എനിക്ക് വലിയ ഇഷ്ടമാണ്. അങ്ങനെ ഞാൻ സംസാരിച്ചിരുന്നതുകൊണ്ടാണോ മോന് എന്നോട് ഇത്ര ആത്മബന്ധം വന്നതെന്ന് അറിയില്ല. വീട്ടിലുണ്ടായിരുന്ന ഒരേയൊരു പുരുഷ ശബ്ദം എന്റേത് മാത്രമായിരുന്നല്ലോ. അതുകൊണ്ടാണോയെന്നും അറിയില്ലെന്നും കൃഷ്ണ കുമാർ പറഞ്ഞു.More Articles