അസുഖ ബാധിതയായശേഷം ചികിത്സയും വിശ്രമവുമായി വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞ് കൂടുകയാണ് രേണു സുധി. കാൻസർ രോ​ഗമാണെന്നതിനാലും കീമോ പോലുള്ള ചികിത്സ ചെയ്യുന്നതിനാലും അതിവേ​​ഗത്തിൽ ഇൻഫക്ടടാകും എന്നതുകൊണ്ടും സന്ദർശകരുടെ കാര്യത്തിൽ പോലും നിയന്ത്രണമുണ്ട്. താൻ കിടന്ന് പോയാൽ കുടുംബത്തിന്റെ അവസ്ഥ പരിതാപകരമാകുമെന്ന് രേണുവിന് അറിയാം. അതിനാൽ തന്നെ ചികിത്സയ്ക്കിടയിലും പ്രമോഷനും ഉദ്ഘാടനങ്ങളും ചെയ്യാൻ വരാൻ താൻ തയ്യാറാണെന്ന് രേണു അറിയിച്ചിരുന്നു.

Advertisement
Advertisement

പക്ഷെ ഡോക്ടർമാർ വിലക്കിയതിനാൽ ആ തീരുമാനം പിൻവലിച്ചു. യുട്യൂബ് വ്ലോ​ഗുകൾ മാത്രമാണ് നിലവിൽ രേണുവിന്റെ ഏക വരുമാന മാർ​ഗം. അതിൽ നിന്നും കിട്ടുന്ന തുക ഉപയോ​​ഗിച്ചാണ് ചികിത്സയും നടത്തുന്നത്. അതേസമയം രേണുവിന് അടുത്തിടെ മുതൽ വലിയ രീതിയിൽ വിമർശനം ലഭിക്കുന്നുണ്ട്.

കാൻസർ രോ​ഗിയെപ്പോലെയല്ല രേണുവിന്റെ പെരുമാറ്റം എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാ​ഗം ആളുകൾ രേണുവിനെ വിമർശിക്കുന്നത്. ഇതിന് എതിരെ ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര തന്റെ അഭിപ്രായം രേഖപ്പെടുത്തി പ്രതികരിച്ചു. ഒരാൾ ചിരിക്കുന്നു എന്നത് അവർക്ക് വേദനയില്ല എന്നതിന്റെ തെളിവോ ഒരാൾ വീഡിയോ ചെയ്യുന്നു എന്നത് അവർ ചികിത്സയിലല്ല എന്നതിന്റെ തെളിവോ ഒന്നുമല്ലെന്ന് അനു ചന്ദ്ര കുറിച്ചു. ആക്ടീവായി വീഡിയോയിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രേണുവിന്റെ രോ​ഗാവസ്ഥയെ പോലും ആളുകൾ ചോദ്യം ചെയ്യുന്നത്.

Advertisement

അതിനാലാണ് അനു ചന്ദ്ര തന്റെ അഭിപ്രായം പങ്കിട്ടത്. കുറിപ്പിലൂടെ തുടർന്ന് വായിക്കാം... രേണു സുധിക്ക് കാൻസറാണന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും അവരോട് എന്തൊരു അനുകമ്പയും സ്നേഹവുമൊക്കെയായിരുന്നു. അവരുടെ രോഗം പെട്ടെന്ന് മാറാനുള്ള പ്രാർത്ഥനയും നല്ല മനസ്സുമൊക്കെയായിരുന്നു ചുറ്റും.

പ്രത്യേകിച്ചും ആദ്യത്തെ കീമോയൊക്കെ കഴിഞ്ഞ സമയത്ത് അവരുടെ ദയനീയ അവസ്ഥ കണ്ട ഭൂരിപക്ഷം പേരും അവരെ ചേർത്ത് പിടിക്കാൻ തന്നെ ആഗ്രഹിച്ചു. പക്ഷെ ഇപ്പോൾ അവർ പഴയ പോലെ ആക്റ്റീവായി ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഇടുമ്പോൾ എല്ലാവരും അവരെ തെറി വിളിക്കുന്നു, ചീത്ത പറയുന്നു, പ്രാകുന്നു. കീമോ ചെയ്തതാണെന്ന് തോന്നുന്നില്ലല്ലോ, പെരുംനുണച്ചി കള്ളി, കീമോ ചെയ്താൽ എണീറ്റൊന്ന് ഇരിക്കാൻ പറ്റില്ല.

Advertisement

എണീറ്റ് പോടി ഉഡായിപ്പെ, അസുഖം വിറ്റ് ജീവിക്കുന്ന സ്ത്രീ, ഇപ്പോൾ ക്ഷീണം ഇല്ലേ? എന്തൊക്കെ കാണണം എന്നൊക്കെയാണ് കമന്റ്സ്. ഒന്നാമത്തെ കാര്യം കാൻസർ ഒരു രോഗമാണ്. അതിന് എല്ലാവരിലും ഒരേ അനുഭവമോ ഒരേ ലക്ഷണമോ അല്ല ഉണ്ടാക്കാൻ കഴിയുന്നത്. അതിനാൽ തന്നെ കീമോ തെറാപ്പി ചെയ്യുന്ന എല്ലാവർക്കും ഒരുപോലെ ക്ഷീണമോ ഒരുപോലെ പാർശ്വഫലങ്ങളോ ഉണ്ടാകണമെന്നില്ല.

മാത്രമല്ല ഒരാൾ ചിരിക്കുന്നു എന്നത് അവർക്ക് വേദനയില്ല എന്നതിന്റെ തെളിവോ ഒരാൾ വീഡിയോ ചെയ്യുന്നു എന്നത് അവർ ചികിത്സയിലല്ല എന്നതിന്റെ തെളിവോ ഒന്നുമല്ല. പിന്നെ അടിസ്ഥാനപരമായി മനുഷ്യർക്കൊക്കെ ഒരു വൃത്തികെട്ട സ്വഭാവമുണ്ട്. ഒരു മനുഷ്യനെ അവർ ചേർത്ത് പിടിക്കണമെങ്കിൽ മാക്സിമം അവർ തകരണം. അതായത് പൂർണമായി തകർന്ന് കിടക്കുന്ന മനുഷ്യനോട് സഹതാപം പ്രകടിപ്പിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

Advertisement

എന്നാൽ അതേ മനുഷ്യൻ തന്നെ ആ തകർച്ചയിൽ നിന്ന് പതുക്കെ തിരിച്ചുവരാനും ചിരിക്കാനും സ്വന്തം ജീവിതം വീണ്ടെടുക്കാനും തുടങ്ങുമ്പോൾ മനുഷ്യർക്ക് അത് അംഗീകരിക്കാനും ബുദ്ധിമുട്ടാണ്. നോക്കൂ... ഒരാൾ രോഗത്തോട് പൊരുതി ജീവിക്കാൻ ശ്രമിക്കുന്നതിനെ അഭിനന്ദിക്കേണ്ടതിന് പകരം നീ ഇത്രയും നന്നായി ഇരിക്കുന്നെങ്കിൽ ശരിക്കും നിനക്ക് രോഗമുണ്ടോ? എന്നൊക്കെ ചോദിക്കുന്ന മനോഭാവം രോഗത്തെക്കാൾ വേദനിപ്പിക്കുന്നതാണ്.

അല്ലെങ്കിലും ഒരു രോഗിയുടെ ജീവിതം അവരുടെ ഏറ്റവും മോശം ദിവസങ്ങൾ കൊണ്ട് മാത്രം അളക്കരുത്. അവർക്ക് ചിരിക്കാനും ജീവിക്കാനും സാധിക്കുന്ന നല്ല ദിവസങ്ങളും ചികിത്സയുടെ ഭാഗം തന്നെയാണ് കേട്ടോ എന്നുമായിരുന്നു കുറിപ്പ്. അനു ചന്ദ്രയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നു. രേണുവിന്റെ രോ​ഗാവസ്ഥയേയല്ല അവർ പറയുന്ന വാക്കുകളെയാണ് ചോദ്യം ചെയ്തതെന്നാണ് ചിലർ കുറിച്ചത്.