നടൻ അരുൺ രാഘവനും ഭാര്യയും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു. ഒരു മകന്റെ അച്ഛനും അമ്മയും ആയ ശേഷമാണ് ഇവർ പെൺ‌കുഞ്ഞിനെ ദത്തെ‌ടുത്തത്. മാതൃകാപരമായ ഈ തീരുമാനത്തെ ഏവരും അഭിനന്ദിച്ചു. ഇപ്പോഴിതാ ദത്തെടുക്കൽ സങ്കീർണമാണെന്ന ആളുകളുടെ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിക്കുകയാണ് അരുൺ രാഘവൻ. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Advertisement
Advertisement

ഒരുപാട് പേർക്ക് തെറ്റിദ്ധാരണയുള്ള കാര്യമാണത്. ഒരു ഓർഫനേജിൽ പോയി നമ്മൾ ചെന്ന് കുറേ കുട്ടികളിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് സിനിമകളിൽ മാത്രം കാണുന്ന കാര്യമാണ്. പണ്ട് കാലത്ത് അങ്ങനെയാെരു സിസ്റ്റം ഉണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല. ഞങ്ങൾ ചെയ്യുന്ന സമയത്ത് അതല്ല സിസ്റ്റം. ഓൺലെെനിലാണ് അപ്ലെെ ചെയ്യേണ്ടത്. കാര എന്ന വെബ്സെെറ്റാണ്..

2500 ആണ് വെയിറ്റിം​ഗ് ലിസ്റ്റ്. നാലര വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് ഇമെയിൽ വരുന്നത്. നമ്മൾ സെെറ്റിൽ ലോ​ഗിൻ ചെയ്യുമ്പോൾ പാസ്പോർട്ട് സെെസ് ഫോട്ടോ മാത്രമാണ് കാണുക. ആ കുട്ടിയുടെ ബ്ലഡ് റിപ്പോർട്ട് ഉണ്ടാകും. ഹെൽത്തിയായ കുട്ടിയല്ലെങ്കിൽ നാളെ അവർക്കും ഉളള കുട്ടിക്കും നല്ലൊരു ജീവിതം കൊടുക്കാൻ പറ്റാതാകുകയും നമ്മുടെ ജീവിതം സങ്കീർണമാകുകയും ചെയ്തേക്കാം. ബ്ലഡ് റിപ്പോർട്ട് ഡോക്ടറെ കൊണ്ട് കാണിക്കാം. ഒരു മാസം സമയമുണ്ടാകും. നമുക്കിത് അപ്പ്രൂവ് ചെയ്യാൻ. എന്തെങ്കിലും കാരണവശാൽ വേണ്ട എന്നുണ്ടെങ്കിൽ ഒന്നും ചെയ്യേണ്ട. ഒരു മാസത്തിന് ശേഷം അടുത്ത ആളിലേക്ക് ആ കുട്ടിയുടെ വിവരം പോകും. സങ്കീർണമായ കാര്യമേ അല്ല ദത്തെടുക്കൽ. ‌ഒരുപാട് സ്വത്തുക്കൾ വേണമെന്നോ കൂടുതൽ സ്വത്ത് ദത്തെടുക്കുന്ന കുട്ടിക്ക് കൊടുക്കണമെന്നോ ഇല്ല. നമുക്ക് ജനിച്ച കുട്ടിക്കുള്ള അതേ അവകാശം ആ കുട്ടിക്കുമുണ്ടാകും.

Advertisement

ദത്തെടുക്കാമെന്ന ആദ്യ തീരുമാനം ഭാര്യയുടേതായിരുന്നു. ഞാനങ്ങനെ ആദ്യമാെന്നും ചിന്തിച്ചിരുന്നില്ല. ആ ചിന്ത എനിക്ക് ഇട്ട് തന്നതും തുടങ്ങി വെച്ചതും ഭാര്യയാണ്. ഇതേക്കുറിച്ച് ഒരുപാട് വിവരങ്ങൾ കലക്ട് ചെയ്തു. പെൺകുട്ടി വേണമെന്ന തീരുമാനത്തിന് ഞങ്ങളെ സ്വാധീനിച്ച കാര്യങ്ങളുണ്ട്. ഞങ്ങൾ ബോംബെയിലായിരുന്ന സമയത്ത് നേപ്പാളിൽ നിന്നുള്ള സെക്യൂരിറ്റിയുണ്ടായിരുന്നു. ഒരു ദിവസം പുള്ളി നിൽക്കുന്ന ഷെഡിനുള്ളിൽ നിന്നും കരച്ചിൽ കേൾക്കുന്നു. ഭാര്യയും അമ്മയും അവിടെ ചെന്ന് നോക്കിയപ്പോൾ ഒരു കുഞ്ഞ് ഒറ്റയ്ക്ക് ഷെഡിനുള്ളിൽ കളിച്ച് കൊണ്ടിരിക്കുന്നു. ഇയാളെ വിളിച്ച് ചോദിച്ചപ്പോൾ സഹോദരന്റെ ഭാര്യ ആശുപത്രിയിലാണ്, അവരുടെ കുട്ടിയാണെന്ന് പറഞ്ഞു.

Advertisement

ഇതിന് ശേഷം അയാളുടെ അനുവാദത്തോടെ ആ കുട്ടിയെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ട് പോയി. പോഷകാഹാരക്കുറവുണ്ടായിരുന്നു. വസ്ത്രങ്ങളൊക്കെ വാങ്ങിച്ച് കൊടുത്തു. പിന്നെ കുറച്ച് നാളത്തേക്ക് ഭാര്യ ജോലി കഴിഞ്ഞ് വന്ന് അവളെ എടുത്ത് കുളിപ്പിച്ച് പൊട്ട് തൊടീക്കലായിരുന്നു. മലയാളി കുട്ടികളെ പോലെ കണ്ണും പുരികവും എഴുതി. ഒന്നൊര മാസം കഴിഞ്ഞപ്പോൾ അവർ നാട്ടിലേക്ക് പോയി. അഞ്ച് മാസത്തോളം കഴിഞ്ഞപ്പോൾ കുട്ടി സുഖമായിരിക്കുന്നോ എന്ന് സെക്യൂരിറ്റിയോട് ചോദിച്ചു. മരിച്ച് പോയി എന്ന് അവർ പറഞ്ഞു. വളരെ സിംപിളായി അവർ പറഞ്ഞു. ഞങ്ങൾക്കത് ഷോക്കായി. അതാണ് ഞങ്ങൾക്ക് പെൺകുട്ടി വേണമെന്ന് തീരുമാനിക്കാൻ കാരണം. അവൾ വന്നതിന് ശേഷം ഞങ്ങളുടെ ജീവിതം ഭയങ്കര ഹാപ്പിയാണെന്നും അരുൺ രാഘവൻ പറഞ്ഞു.