കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ തന്റെ ഫോളോവേഴ്സിൽ ഒരാൾക്ക് അയച്ച് കൊടുത്ത വീഡിയോ വൈറലായിരുന്നു. സിന്ധുവിന്റെ അമ്മ വസന്ത ഭർത്താവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. കുടുംബപ്രശ്നത്തെ കുറിച്ച് ചോദിച്ച് എത്തിയ ആർക്കോവാണ് സിന്ധു സിസിടിവി ദൃശ്യങ്ങൾ അയച്ച് കൊടുത്ത് അമ്മയുമായി തനിക്കുള്ള പ്രശ്നത്തിൽ സ്വന്തം ഭാഗം ന്യായീകരിച്ചത്. ഇപ്പോഴിതാ വീണ്ടും തന്റെ അമ്മൂമ്മ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന് മനസിലാക്കിയ കൊച്ചുമകൾ തൻവി സുധീർ ഘോഷ് പ്രതികരിച്ച് എത്തി.
സ്വന്തമെന്ന് പറയാൻ ആരും ഇല്ലാത്ത അമ്മൂമ്മയെ താൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് തൻവി കുറിച്ചു. തൻവിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു... കുടുംബവുമായി ബന്ധപ്പെട്ട് ഇനി നടക്കുന്ന യാതൊരു വിവാദങ്ങൾക്കും ഞാൻ പ്രതികരിക്കില്ലെന്ന് വ്യക്തമാക്കാൻ മാത്രമാണ് ഈ കുറിപ്പ്.
ഞാൻ തിരികെ വന്ന് സംസാരിച്ചതിന്റെ ഉദ്ദേശം ഒരിക്കലും ആരെയും ലക്ഷ്യമിടാനോ വേദനിപ്പിക്കാനോ ആയിരുന്നില്ല. എന്റെ അമ്മൂമ്മ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങളാണ് ഞാൻ പങ്കുവെച്ചത്. എന്നെ വളർത്തിയത് എന്റെ മുത്തച്ഛനും അമ്മൂമ്മയുമാണ്. അതുകൊണ്ടാണ് ഞാൻ അമ്മൂമ്മയുടെ കൂടെ സമയം ചെലവഴിക്കാനും അവരെ നോക്കാൻ ഒരാളെ കണ്ടെത്താൻ സഹായിക്കാനുമായി ഇവിടെ വന്നത്. എന്റെ പോസ്റ്റുകൾക്ക് പിന്നിലെ ഏക ഉദ്ദേശവും അതായിരുന്നു. ശ്രദ്ധ നേടാനോ മറ്റേതെങ്കിലും ലക്ഷ്യത്തോടെയോ ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ എല്ലായ്പ്പോഴും യൂട്യൂബിൽ കാര്യങ്ങൾ തുറന്ന് പറയാൻ ശ്രമിച്ചിട്ടുള്ള ആളാണ്. അതുകൊണ്ടാണ് ഈ വിഷയത്തെ കുറിച്ചും ചുരുക്കത്തിൽ സംസാരിച്ചത്. കുടുംബത്തിലെ ചിലർ കഥയുടെ ഒരുവശം മാത്രം അവതരിപ്പിച്ചതായി എനിക്ക് തോന്നിയതിനാലാണ് ഞാൻ പ്രതികരിച്ചത്. അതിന്റെ ഫലമായി വലിയ തോതിൽ എനിക്കെതിരെ വിദ്വേഷവും വിമർശനങ്ങളും ഉയർന്നു. ഇപ്പോൾ ഞാൻ പ്രസവശേഷമുള്ള പോസ്റ്റ്പാർട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് ഞാൻ. എന്റെ കുടുംബത്തിനും മക്കൾക്കും സമാധാനപരവും സാധാരണവുമായ ഒരു ജീവിതം നയിക്കുന്നതിനുമാണ് ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. യുട്യൂബിലും റെഡിറ്റിലും ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ ചർച്ചകളും ഗോസിപ്പുകളും നടന്നാലും ഇനി ഈ വിഷയത്തെക്കുറിച്ച് ഞാൻ പ്രതികരിക്കുകയോ വിശദീകരിക്കുകയോ ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ എന്റെ അമ്മൂമ്മയും എന്റെ അമ്മയുടെ കുടുംബവും തമ്മിൽ നടന്ന കാര്യങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഒടുവിൽ എനിക്ക് അമ്മൂമ്മയുടെ കൂടെ നിൽക്കാനാണ് തീരുമാനിക്കേണ്ടി വന്നത്. കാരണം അവർ വളരെ പ്രായമായ ആളാണ് കുടുംബമെന്ന് പറയാൻ ഇന്ന് ആരും അവർക്കൊപ്പമില്ല. എന്നാൽ എന്റെ അമ്മയുടെ കുടുംബത്തിന് പരസ്പരം നോക്കിക്കൊള്ളാൻ ധാരാളം ബന്ധുക്കളുണ്ട്. രണ്ട് കുഞ്ഞുങ്ങളെ നോക്കിക്കൊണ്ടുള്ള എന്റെ ജീവിതത്തിനിടയിലും കഴിയുന്നത്ര അമ്മൂമ്മയെ സഹായിക്കാനും ഞാൻ മടങ്ങിപ്പോകുന്നതിന് മുമ്പ് അവരെ നോക്കാൻ ഒരാളെ കണ്ടെത്താനും ഞാൻ പരമാവധി ശ്രമിക്കും. അതിന് സാധിക്കാതെ വന്നാൽ അവരുടെ അവസാന നാൾവരെ ഞാൻ സ്ഥിരമായി അവരോടൊപ്പം തന്നെ കഴിയാനും തയ്യാറാണ്. ഒസിഡി ഒരു മാനസികാരോഗ്യ സംബന്ധമായ വൈകല്യമാണ്. 75 വർഷത്തിലേറെയായി അതിനൊപ്പം ജീവിച്ച ഒരാളിൽ അത് പൂർണമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുപോലെ തന്നെ എനിക്ക് എഡിഎച്ച്ഡി ഉണ്ടായിരുന്നുവെന്ന കാരണത്താൽ എന്നെ എന്റെ കുടുംബം ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. എന്നെ മനസിലാക്കുകയും സ്നേഹവും പിന്തുണയും നൽകുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ കരുതലിനും പിന്തുണയ്ക്കും ഞാൻ ആത്മാർത്ഥമായി കടപ്പെട്ടിരിക്കുന്നു. ഇനി സമാധാനത്തോടെയും പോസിറ്റിവിറ്റിയോടെയും മുന്നോട്ട് പോകാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നതെന്നും തൻവി കുറിച്ചു. അച്ഛനെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടയാളാണ് തൻവി. വേറെ വിവാഹം കഴിച്ച് കുടുംബമായശേഷം അമ്മ തന്നെ അകറ്റിയെന്നും സ്നേഹം തന്നിട്ടില്ലെന്നും തൻവി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു.More Articles