നിർമാതാവ് ഹസീബ് ജയറാമിൽ നിന്നും നേരിട്ട വഞ്ചനയുടെ വിശദ വിവരങ്ങൾ പങ്കുവെച്ച് ആലപ്പി അഷ്റഫ്. ഹസീബ് അഭ്യർത്ഥിച്ചിട്ട് പോലും ജയറാം ഒരു തരത്തിലുള്ള സഹായവും ചെയ്ത് കൊടുത്തില്ലെന്ന് ആലപ്പി അഷ്റഫ് പറയുന്നു. എല്ലാം ബിസിനസ് കണ്ണുകൊണ്ട് മാത്രം നോക്കിക്കാണുന്ന ഹസീബ് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പടം ഏറ്റെടുത്തതെന്ന് ഞാൻ ഹസീബിനോട് ചോദിച്ചു. അത് ജയറാമിലുള്ള എന്റെ വിശ്വാസമാണ്. ജയറാം എന്നോട് പറഞ്ഞത് എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം, എന്ത് സംഭവിച്ചാലും ഞാനൊപ്പമുണ്ടാകും എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം എന്നാണ്. ആ ഉറപ്പാണ് എന്റെ വിശ്വാസമെന്ന്. പലരും എന്നോട് പറഞ്ഞത് ഇതിന് തല വെച്ച് കൊടുക്കരുത്, ഇത് ചെയ്യരുത് എന്നാണ്. പക്ഷെ ഞാനതൊന്നും ചെവി കൊണ്ടില്ല എന്നാണ് ഹസീബ് നൽകിയ മറുപടി.
നിരവധി കോടികൾ വാരിയെറിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ആന്ധ്രയിലും കേരളത്തിലും ഷൂട്ടിംഗ് പൊടിപൊടിച്ചു. ഷൂട്ടിംഗ് പുരോഗമിക്കവെ മാർവാടികളുടെ കയ്യിൽ നിന്നും വട്ടിപ്പലിശയ്ക്ക് പണം എടുത്ത് കൊണ്ടേയിരുന്നു. അങ്ങനെ നാലിടത്ത് നിന്നാണ് ഈ പടം തീർക്കുന്നതിന് ഫെെനാൻസ് എടുത്തത്. വലിയ ആഘോഷത്തോടെ, പ്രതീക്ഷയോടെ പടം റിലീസ് ചെയ്തപ്പോൾ പോസ്റ്റർ ഒട്ടിച്ച പണം പോലും ലഭിച്ചില്ല. പടം എട്ട് നിലയിൽ വീണു. ആ മാനസിക ആഘാതത്തിൽ ഹസീബ് എന്ന നിർമാതാവും വീണു. ഈ ചിത്രത്തിന് വേണ്ടി ഹസീബിന് വന്ന ബാധ്യത ഏതാണ്ട് 10 കോടി രൂപയോളമാണ്.
കടം കയറി തളർന്ന നിർമാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക. ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിക്കുന്നു. ആടുപുലിയാട്ടം എന്ന സിനിമയുടെ സംവിധായകനായ കണ്ണൻ താമരക്കുളത്തിനെയും കൂട്ടിയാണ് ഹസീബ് ജയറാമിനെ കാണാനെത്തിയത്. ആടുപുലിയാട്ടത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ഹസീബ് ജയറാമിനോട് പറയുന്നു. ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുമെന്ന ജയറാമിന്റെ അഴകൊഴമ്പൻ മറുപടി. ആ സമയങ്ങളിൽ ജയറാമിന് വലിയ പടങ്ങളോ തിരക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ഹസീബ് പറയുന്നു. പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം അങ്ങനെ പറഞ്ഞതെന്ന് ഹസീബിന് അപ്പോൾ തന്നെ മനസിലായി. കടക്കാർ നാല് വഴിക്ക് നിന്ന് ഹസീബിനെ വലിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ചു. തന്റെ സ്ഥാപനങ്ങളെല്ലാം ജപ്തിയുടെ വക്കിലെത്തി. ഹസീബ് എന്നോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ ഹസീബ് വേദനയോടെ എന്നോട് പറഞ്ഞ കാര്യമുണ്ട്. ജയറാമിനോട് സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള കാര്യമായിരുന്നു. ഗോകുലം ഗോപലനിൽ നിന്നും വാങ്ങിയ ഫെെനാൻസിന്റെ മുതൽ ഞാനെങ്ങനെ എങ്കിലും കൊടുക്കാം, പലിശ ഒഴിവാക്കി തരാൻ ഗോപാലേട്ടനോട് പറയണം, ജയറാം പറഞ്ഞാൽ അദ്ദേഹം കേൾക്കും എന്ന് ഹസീബ് ആവശ്യപ്പെട്ടു. ജയറാം അതേറ്റെങ്കിലും ചെയ്ത് കൊടുത്തില്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു.More Articles