തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രനാണ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്. അച്ഛനൊപ്പം കുട്ടിക്കാലത്ത് ചില സിനിമകളിൽ സഞ്ജയിയും പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അച്ഛനുള്ളതുപോലെ ആരാധകർ മകനുമുണ്ട്. ഭാര്യ സം​​ഗീതയുമായി വേർപിരിയാനുള്ള തീരുമാനം വിജയ് എടുത്തശേഷം മക്കളായ സഞ്ജയിയും ദിവ്യ സാഷയും നടനിൽ നിന്നും അകന്നുവെന്ന തരത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ പിതാവ് എന്ന രീതിയിൽ വിജയിക്കിപ്പോഴും അദ്ദേഹത്തിന്റെ മക്കളുടെ മനസിൽ സ്ഥാനമുണ്ട്.

Advertisement
Advertisement

അത് വ്യക്തമാക്കുന്നതാണ് താരത്തിന്റെ മകനും പുതുമുഖ സംവിധായകനുമായ ജേസൺ സഞ്ജയ് നൽകിയ ഏറ്റവും പുതിയ അഭിമുഖവും അതിൽ പറഞ്ഞ വാക്കുകളും. സിനിമാരംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചപ്പോൾ കുടുംബം നൽകിയ പിന്തുണയെ കുറിച്ച് അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു.

സംവിധായകനെന്ന നിലയിൽ സഞ്ജയ് അരങ്ങേറ്റം കുറിക്കുന്ന സിഗ്മ സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് ആനന്ദ വികടനിൽ താരപുത്രൻ തന്റെ സിനിമാ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സിനിമയെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ആ കാര്യം ഏറ്റവും അടുത്തവരോടാണ് പങ്കുവെച്ചതെന്ന് ജേസൺ പറഞ്ഞു. ഞാൻ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു.

എല്ലാവരും വളരെ പോസിറ്റീവായിരുന്നു. അതാണ് എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും നൽകിയത്. അപ്പോഴാണ് അവർ എന്നിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കിയത്. സിഗ്മയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ വിജയ് സേതുപതി സാറും സൂരി സാറും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചു.

Advertisement

പലരുടെയും അനുഗ്രഹവും തനിക്ക് ലഭിച്ചുവെന്നും ജേസൺ പറഞ്ഞു. സിഗ്മയ്ക്ക് ശേഷം ചെയ്യാനായി രണ്ട്, മൂന്ന് കഥകൾ ഇതിനോടകം മനസിലുണ്ടെന്നും ജേസൺ വെളിപ്പെടുത്തി. എന്റെ മനസിൽ മൂന്നോളം മികച്ച കഥകളുണ്ട്. സിഗ്മ റിലീസായതിനുശേഷം അവ വികസിപ്പിക്കാൻ തുടങ്ങും. ചെറുപ്പം മുതലേ സിനിമയോടുള്ള ഇഷ്ടം വളർന്നതിന്റെ കാരണവും ജേസൺ പങ്കുവെച്ചു.

ഞാൻ ഒരു സിനിമാ കുടുംബത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് വളരെ ചെറിയ പ്രായം മുതൽ ഷൂട്ടിങ് ലൊക്കേഷനുകളിൽ പോകാറുണ്ടായിരുന്നു. നിരവധി പ്രീമിയർ ഷോകളും കണ്ടിട്ടുണ്ട്. സിനിമ കാണുന്നത് എപ്പോഴും എന്റെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു. ഇപ്പോൾ ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലെയും വ്യത്യസ്ത വിഭാഗങ്ങളിലെയും സിനിമകൾ കാണാനുള്ള അവസരവുമുണ്ട്.

Advertisement

സിനിമ കാണുമ്പോൾ കഥ പറയുന്ന രീതിയാണ് താൻ ഏറ്റവും ശ്രദ്ധിക്കുന്നതെന്നും ജേസൺ പറഞ്ഞു. ഒരു സിനിമ കാണുമ്പോൾ കഥ എവിടെ നിന്നാണ് തുടങ്ങുന്നത്, എങ്ങനെയാണ് അവതരിപ്പിക്കുന്നത്, എങ്ങനെ മുന്നോട്ട് പോകുന്നു എന്നൊക്കെ ഞാൻ ശ്രദ്ധിക്കും. എനിക്ക് അത് ഒരു ഗെയിം പോലെയാണ്. സിനിമ കാണാത്ത സുഹൃത്തുക്കളോട് അതിന്റെ കഥ വലിയ ആവേശത്തോടെ പറഞ്ഞ് കൊടുക്കാറുണ്ട്.

കഥ പറയാനുള്ള ആ ശീലമായിരിക്കാം എന്നെ സിനിമയിലേക്ക് നയിച്ചതിന്റെ തുടക്കം... ജേസൺ പറഞ്ഞു. കാനഡയിൽ പഠിക്കുമ്പോൾ ഞാൻ 120 പേജുള്ള ഒരു തിരക്കഥ എഴുതിയിരുന്നു. എന്നാൽ അന്ന് അത് ഫീച്ചർ ഫിലിമാക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അതിൽ നിന്നൊരു രംഗം മാത്രം ചിത്രീകരിക്കണോ അല്ലെങ്കിൽ മുഴുവൻ കഥയും ചുരുക്കി ഒരു ഹ്രസ്വ ചിത്രമാക്കണോയെന്ന് ആലോചിച്ചു. ഒടുവിൽ അത് 20 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമാക്കി.

Advertisement

ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക, എന്താണ് എന്റെ ശക്തിയും ദൗർബല്യവും എന്ന് മനസിലാക്കാനായിരുന്നു ആ സിനിമ ഒരുക്കിയത്. പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മൂന്നോളം വ്യത്യസ്ത കഥകൾ വികസിപ്പിച്ചു. അതിൽ ഒരു ആശയം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അത് സുഹൃത്തുക്കളോടും സിനിമയെക്കുറിച്ച് അറിവുള്ളവരോടും പങ്കുവെച്ചു. അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് കുറവുകൾ തിരുത്തുകയും മികച്ച കാര്യങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തു.

എന്റെ അമ്മാവൻ സഞ്ജീവ് വഴിയാണ് നിർമ്മാതാവ് തമിഴ് കുമാർ സാറിനെ പരിചയപ്പെടുന്നത്. അപ്പോഴും ഞാൻ സിനിമ സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്നില്ല. ഒരു നിർമ്മാതാവിനോട് കഥ പറഞ്ഞ് അനുഭവം നേടാമെന്ന ചിന്ത മാത്രമായിരുന്നു. കഥ കേട്ട തമിഴ് കുമാർ സാറിന് അത് വളരെ ഇഷ്ടമായി. പിന്നീട് സുബാസ്കരൻ സാറിനെയും കണ്ടു. അദ്ദേഹത്തിനും കഥ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് നിങ്ങൾ ഇപ്പോൾ കാണാൻ പോകുന്ന സിഗ്മ' രൂപംകൊണ്ടതെന്നും ജേസൺ പറഞ്ഞു.