twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഥുമരി മോഹം ബാക്കിയാക്കി മടങ്ങുന്ന അരാജകവാദി

    By Desk
    |

    എ വി ഫര്‍ദിസ്

    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    വരുന്ന ആഗസ്ത് പതിനഞ്ചിന് നടുവട്ടത്തെ തന്റെ വീട്ടില്‍വെച്ച് സിത്താറിസ്റ്റ് വിനോദ് ശങ്കരനുമൊത്ത് ഥുമരി എന്ന ഹിന്ദുസ്ഥാനി സംഗീത പരിപാടി നടത്തുകയെന്ന മോഹം ബാക്കിവെച്ചാണ് കോഴിക്കോട്ടെ സാംസ്‌കാരിക സദസ്സുകളിലെ നിറ സാന്നിധ്യമായ മറ്റുള്ളവരാല്‍ അരാജകവാദിയെന്ന് വിളിക്കപ്പെട്ട ഹരിനാരായണന്‍ വിടവാങ്ങിയത്. കവി അയ്യപ്പന്‍ മുതല്‍ മധുമാസ്റ്റര്‍, നന്ദകുമാര്‍ തുടങ്ങി പഴയകാല കോഴിക്കോടിന്റെ ക്ഷുഭിതയൗവനങ്ങളായിരുന്നു ഇവരെന്ന് ഇന്നത്തെ പുതുതലമുറക്കറിയില്ലായിരുന്നു. കാരണം പലപ്പോഴും പൂര്‍ണമായും മദ്യത്തിലടിമപ്പെട്ട് എന്തൊക്കെയോ വിളിച്ചുപറയുന്ന നാടന്‍ഭാഷയില്‍ നാം വിശേഷിപ്പിക്കുന്ന കള്ളു കുടിയന്മാരായിട്ടാണ് ഇവരൊക്കെ പുതുതലമുറക്ക് മുന്നില്‍.

    എന്നാല്‍ സ്വയം ബൂസ്റ്റപ്പ് ചെയ്യപ്പെടാതെ പോകുന്ന നാളെയുടെ ചരിത്രത്തില്‍ തീര്‍ച്ചയായും രേഖപ്പെടുത്തേണ്ടവരെ പ്രത്യേകിച്ച് മലബാറിന്റെയും കേരളത്തിന്റെയും സംഗീത ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ട കോഴിക്കോട് മുഖദാറിലെ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന റസാഖെന്ന പഴയ ഗായകനെ കുറിച്ചുള്ള മുഖദാവിലെ വിളക്ക്, ഖയാല്‍ മൊയ്തീനെന്ന മാപ്പിളപ്പാട്ട് കലാകാരനെ കുറിച്ചുള്ള ഖയാല്‍ കെസ് ഖിസ്സ തുടങ്ങിയ ഡോക്യുമെന്ററികള്‍ തന്നെ മതി ഈ പുറംമേടി കണ്ട് നാം അരാജകവാദിയെന്ന് വിളിച്ചു തള്ളുന്ന ജീനിയസ്സിന്റെ പ്രതിഭയെക്കുറിച്ച് അടുത്തറിയാന്‍.

    Harinarayanan

    ഇതുപോലെ തന്നെയാണ് കേരളത്തിന്റെ പ്രിയ ഗായകന്‍ കോഴിക്കോട് അബ്ദുല്‍ഖാദറിന്റെ സംഭാവനകളെ കേരളം വേണ്ടവിധം കണ്ടെത്തിയിട്ടില്ലെന്ന ദുഖവും ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇതുകൊണ്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ട് കോഴിക്കോടിന്റെ സംഗീതപാരമ്പര്യത്തിന്റെ വേരുകളിലേക്ക് അന്വേഷിച്ചുപോകുന്ന സുനൈയ്‌ന എന്ന ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചപ്പോള്‍ അതിന്റെ മുന്‍ നിരക്കാരനായി ഹരിനാരായണന്‍ ഉണ്ടായിരുന്നത്. അവിടെവെച്ചാണ് ഈ പരിപാടിയുടെ സംഘാടകസമിതിയിലെ അംഗമെന്ന നിലക്കാണ് അദ്ദേഹവുമായി അടുത്ത് പരിചയപ്പെടുന്നത്.

    കോഴിക്കോട് ബേപ്പൂരില്‍ ഹരിനാരായണന്റെ വീട്ടിലെത്തുന്നവര്‍ക്കെല്ലാം അത്ഭുതമായിരുന്നു. വീടിനകം നിറയെ പുസ്തകങ്ങള്‍, സംഗീത ഉപകരണങ്ങള്‍, അവയ്ക്കിടയില്‍ തീ കെട്ടുപോകാത്ത കണ്ണും തഴച്ചുവളര്‍ന്ന താടിയുമായി ആ മെലിഞ്ഞ രൂപം. വിശേഷണങ്ങള്‍ അനവധിയായിരുന്നു അദ്ദേഹത്തിന്: ജോണ്‍ എബ്രഹാമിന്റെ സഹപ്രവര്‍ത്തകന്‍, അമ്മ അറിയാന്‍ എന്ന ക്ലാസിക് ചിത്രത്തിലെ ഹരിയെന്ന കഥാപാത്രം, മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ നടന്‍; തബലമൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, സൗഹൃദത്തിന്റെ കടലാഴം നെഞ്ചില്‍ സൂക്ഷിച്ചവന്‍, അവനവന്റെ മാധ്യമത്തില്‍ അരാജകത്വം സൂക്ഷിക്കണമെന്ന ശാഠ്യക്കാരന്‍...അങ്ങനെ പലതുമായിരുന്നു ഹരിനാരായണന്‍.

    ഏഴാം ക്ലാസ്സ് മുതല്‍ മൃദംഗം പഠിക്കാന്‍ തുടങ്ങിയിരുന്നു. കെ രാഘവന്‍ മാഷും ഉദയഭാനുവുമുള്‍പ്പെടെ ഒത്തിരി കലാകാരന്മാര്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. തബല പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും മൃദംഗമാണ് ആദ്യം പഠിച്ചത്. അതിനു ശേഷം കലാമണ്ഡലത്തില്‍ ചേര്‍ന്നു. മോഹിനിയാട്ടത്തിന് മൃദംഗം വായിക്കുകലായിരുന്നു പ്രധാന പരിപാടി. അത് തന്റെ വഴിയല്ല എന്നു തോന്നി. പിന്നീട് കോഴിക്കോട് മൃദംഗം പഠിച്ചുതുടങ്ങിയത് മണി അയ്യരുടെ ശിഷ്യന്റെ കീഴിലായിരുന്നു. അതിനുശേഷം അഡ്വാന്‍സ്ഡ് സ്റ്റഡീസിനായി ചെന്നൈയിലേക്ക്. കാരക്കുടിയുടെയും കെ വി പ്രസാദിന്റെ ശിക്ഷണത്തില്‍ പഠിച്ചു.

    അതിനിടെയാണ് ജോണ്‍ എബ്രഹാമിനെ പരിചയപ്പെട്ടത്. പിന്നീട് അമ്മ അറിയാന്‍ എന്ന സിനിമയില്‍ ഹരി എന്ന വേഷം വെച്ചുനീട്ടി; ആ കഥാപാത്രത്തിന് പൂര്‍ണത ആരിലാണെന്ന് സംവിധായകന് അറിയാമായിരുന്നു. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

    ജോണിന്റെ മരണ ശേഷം ഹരി ചെന്നൈയിലേക്ക് പോയി. ചെന്നൈയില്‍ നിന്നു 1991ല്‍ ഗള്‍ഫിലേക്കും. നാലര വര്‍ഷം ഒമാനിലായിരുന്നു. ഗസല്‍, ഖവാലി എന്നിവ തലയ്ക്ക് കേറിയത് അക്കാലത്ത്. പിന്നീടാണ് സോളോ പെര്‍ഫോമന്‍സ് ആരംഭിക്കുന്നത്. ''അത് നന്നായി എന്നു തന്നെയാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ ഞാന്‍ വെറും കംപോസിംഗിനും മറ്റും വായിക്കുന്ന ഒരാളായിപ്പോയെനെ. ഇപ്പോ വേറെ എന്തൊക്കെയോ ചെയ്യാന്‍ പറ്റുന്നുണ്ട്. പിന്നെ എപ്പോഴും ഒരു അച്ചടക്കമില്ലായ്മ എനിക്കുണ്ട്. അത് ജോണിനെ കാണുന്നതിനും മുമ്പേയുണ്ട്. ജോണിനെ കാണുമ്പോഴേക്കും ഞാന്‍ സ്‌മോക്കിംഗിലും ഡ്രഗിംഗിലും ഒക്കെ പെട്ടുകഴിഞ്ഞിട്ടുണ്ട്. ''ഒരിക്കല്‍ ഹരി തന്നെ കാണാനെത്തിയ പത്രക്കാരനോട് പറഞ്ഞ വാക്കുകളാണിത്.

    അമ്മ അറിയാനു ശേഷം 2016ലാണ് ഹരിനാരായണന്‍ മലയാള സിനിമയിലെ ക്യാമറക്ക് മുന്നിലെത്തുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ് അഭിനയം വീണ്ടും തുടങ്ങിയത്. പിന്നെ മസാല റിപ്പബ്ലിക് , ചാര്‍ലി, കിസ്മത്. നാസറിന്റെ കൂടെ കുറച്ചു തെലുങ്കു പടത്തില്‍ അഭിനയിച്ചു. കന്നടയില്‍ ഉപേന്ദ്രയുടെ കൂടെ അഭിനയിച്ചു.

    ഒരു അരാജക വാദിയുടെ ജീവിതം എത്രത്തോളം സര്‍ഗസമ്പന്നമാണെന്നും അതിന് സമൂഹത്തിന് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കുമെന്നതും അത് എത്രത്തോളം സംഗീതസാന്ദ്രമാണെന്നും പുറം ലോകത്തെ അധികമാളുകള്‍ അറിഞ്ഞിട്ടില്ലെങ്കിലും അടുത്തറിഞ്ഞവര്‍ക്കെല്ലാം കാണിച്ചുകൊടുത്തുകൊണ്ടാണ് ഹരിനാരായണന്‍ ഈ ലോകത്തോട് വിടവങ്ങിയത്.

    English summary
    AV Fardis writes about Actor cum singer Harinarayanan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X