twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് വരത്തനല്ല, പുതിയ നരസിംഹം തന്നെ! വരത്തന് വേറിട്ടൊരു റിവ്യൂ

    By Ambili John
    |

    സദീം മുഹമ്മദ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    തീയേറ്ററുകളില്‍ കോടികളുടെ കിലുക്കമുണ്ടാക്കുമെങ്കിലും അതിനപ്പുറം വരത്തന്‍ എന്ന സിനിമ മാറിയ മലയാളി കാഴ്ചക്കാര്‍ക്കായുള്ള ഒരു നരസിംഹം തന്നെയാണ്. എന്നാല്‍ ഇതോടു കൂടി നമുക്ക് നഷ്ടമായത് അഭിമാനത്തോടുകൂടി തെണ്ടിമുതലും ദൃക്‌സാക്ഷിയും മഹേഷിന്റെ പ്രതികാരവുംപോലെ നമുക്ക് ഉയര്‍ത്തിക്കാണിക്കുവാന്‍ സാധിക്കുമായിരുന്ന ഒരു വലിയ കലാസൃഷ്ടിയെയാണ്. വരത്തന് ഇതുവരെ വന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിരീക്ഷണത്തോടെയുള്ള സദീം മുഹമ്മദിന്റെ റിവ്യൂ വായിക്കാം.

    ഒരു മാസ് എന്റര്‍ടെയിനര്‍

    നരസിംഹത്തെപ്പോലെ ഒരു മാസ് എന്റര്‍ടെയിനര്‍ ഇന്ന് മോഹന്‍ലാലിനെയെല്ലാം രജനീകാന്തിനെ വെച്ചുണ്ടാക്കിയാല്‍പോലും തീയേറ്ററില്‍ എട്ടുനിലക്ക് കചവടാര്‍ഥത്തില്‍പോലും പൊട്ടിപോകും. കാരണം മലയാള മുഖ്യധാരാസിനിമാ കാഴ്ചക്കാര്‍പോലും ഇന്ന് കാര്യമായി മാറിയിട്ടുണ്ട്. ഈ മാറ്റത്തെ അിറഞ്ഞുകൊണ്ടുള്ള പുതിയ നരസിംഹം തന്നെയാണ് വരത്തന്‍ എന്ന അമല്‍ നീരദിന്റെ സിനിമയും.

    വരത്തന്‍

    തന്റെ വഴിയിലേക്കും ചിന്തയിലേക്കും പ്രേക്ഷകനെ കൊണ്ടു വരികയാണോ, പ്രേക്ഷകന്റെ ടെന്‍ഡ്രെന്ന് പറഞ്ഞ് മുന്‍കൂട്ടി ഉണ്ടാക്കിവെച്ച ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങളുടെ വഴിയിലേക്ക് താന്‍ ഇറങ്ങിചെല്ലുകയാണോ വേണ്ടതെന്നതാണ് ഓരോ സിനിമയുടെയും ആദ്യത്തില്‍ സംവിധായകരടക്കമുള്ളവരുടെ മുന്നിലുണ്ടാകുന്ന ചോദ്യങ്ങളിലൊന്ന്. വരത്തന്‍ എന്ന സിനിമയും ഇന്ന് തീയേറ്ററിലുണ്ടാക്കുന്ന ആരവങ്ങള്‍ക്കപ്പുറമുയര്‍ത്തുന്ന പ്രധാന ചോദ്യവുമിതു തന്നെയാണ്.

    അമല്‍ നീരദ്

    നാം മുന്‍പ് കണ്ട അമല്‍ നീരദ് സിനിമകളെപ്പോലെ വലിയ ബഹളങ്ങളില്ലാതെയാണ് ഈ ചലച്ചിത്രം തുടങ്ങുന്നത്. ഗൗരവമായി സിനിമയെ കാണുന്ന ലോക സിനിമകളെപ്പോലെ സിങ്ക് സൗണ്ട് റിക്കോര്‍ഡിംഗില്‍ ജീവിതത്തിന്റെ താളം നമുക്ക് ആദ്യ സീനുമുതല്‍ അനുഭവിച്ചു തുടങ്ങുന്നത് ആദ്യത്തില്‍ തന്നെ നമ്മെ ആശ്ചര്യപ്പെടുത്തും, ഇത് അമല്‍ നീരദ് ചെയ്ത സിനിമ തന്നെയാണോയെന്ന് നാം മൂക്കത്ത് വിരല്‍ വെക്കും. (എന്നാല്‍ ഇതിനിടക്കും ചുണ്ടിലെ എരിയുന്ന സിഗരറ്റും നായകന്റെ വിദൂരതയിലേക്ക് നോക്കുന്ന കണ്ണുമെല്ലാം എക്‌സ്ട്രീം ക്ലോസപ്പിലെടുത്ത് അമല്‍ താന്‍ തന്റെ പഴയതൊന്നും മറന്നിട്ടില്ലെന്നോര്‍മിപ്പിക്കുവാനും ശ്രമിക്കുന്നുണ്ട്.)

     കേരളം

    അങ്ങനെ മാറുന്ന ഒരു കേരളം. ഇന്ന് ഏതുസമയത്തും എവിടെയും ഉയരുന്ന ഹിപ്പോക്രസിയുടെ ഉപോല്പന്നമായ സദാചാര പോലീസിംഗിനെക്കുറിച്ചുള്ള അതിനെതിരെയുള്ള കാലഘട്ടം ആവശ്യപ്പെടുന്ന ഒരു നല്ല സിനിമയെന്ന നല്ല ആസ്വാദനത്തിന്റെ രസചരടാണ് അവസാനത്തെ അരമണിക്കൂറിലെത്തുന്ന ക്ലൈമാക്‌സ് സീനിലൂടെ ഈ സിനിമ ഇല്ലാതാക്കുന്നതിലൂടെ അണിയറപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. നല്ല ഒരു ചലച്ചിത്രത്തെ ഒരു പടയപ്പ മസാല ചലച്ചിത്രമറ്റിയതും ഇതു തന്നെയാണ്.

    ഫഹദും ഐശ്വര്യ ലക്ഷ്മിയും.

    ഫഹദും ഐശ്വര്യ ലക്ഷ്മിയും.

    ദുബായിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ദമ്പതിമാരാണ് എബി (ഫഹദും) പ്രിയ എന്ന ഐശ്വര്യ ലക്ഷ്മിയും. അവിടത്തെ സാമ്പത്തികമാന്ദ്യം സ്വന്തം നാട്ടിലേക്ക് ഇവരെ തിരിച്ചെത്തിക്കുകയാണ്. ഇതിനുശേഷം പ്രിയയുടെ അച്ഛന്റെ പതിനെട്ടാം മൈലിലെ തോട്ടത്തിലേക്ക് ഇവര്‍ എത്തുകയാണ്. കേരളത്തിന്റെ പ്രത്യേകിച്ച് ഒരു ഗ്രാമത്തിന്റെ ഹൈറേഞ്ചിന്റെ മുഖത്തിലൂടെ മാറിയ കേരളത്തിലേക്കാണ് പിന്നീട് വരത്തന്‍ സഞ്ചരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ നമ്മുടെ ഗ്രാമങ്ങള്‍ നന്മയുടെയും സ്‌നേഹത്തിന്റെയുമെല്ലാം പ്രതീകമായിരുന്നുവെങ്കില്‍ ഇന്നത് മാറിയെന്നതാണ് സിനിമയിലെ പിന്നീടുള്ള ദൃശ്യങ്ങള്‍ പറയുന്നത്. ഒരു മതരാഷ്ട്രമായ ദുബായില്‍ നിന്ന് മതേതരത്വരാഷ്ട്രമായ നമ്മുടെ രാജ്യത്ത് നമ്മുടെ സംസ്ഥാനത്ത് എത്തുമ്പോള്‍ തന്നെ നമ്മെളത്ര മാറിയെന്നതിലേക്ക് സൂചനകളാണ് ഈ സിനിമ നല്കിക്കൊണ്ടിരിക്കുന്നത്.

    മലയാളി

    സ്വാതന്ത്യത്തില്‍ നിന്ന് ആസ്വാതന്ത്ര്യത്തിലേക്കാണ് നമ്മള്‍ പോകുന്നതെന്ന സൂചനയാണ് അമലിന്റെ ക്യാമറക്കണ്ണുകള്‍ നല്കുന്നത്. കേരളത്തില്‍ വന്നിറങ്ങുമ്പോഴുള്ള ആദ്യ സീനില്‍ തന്നെ ഇത് സിനിമ കാണിക്കുന്നുണ്ട്. കാറോടിക്കുന്ന ഡ്രൈവര്‍ തന്റെ കാറിനുള്ളിലെ കണ്ണാടി ഫോക്കസ് ചെയ്തു വെക്കുന്നത് നായികയുടെ ദേഹത്തേക്കാണ്. മലയാളിയുടെ മാറുന്ന മനോഭാവത്തെ ഒറ്റ സീനിലൂടെയും ഷോട്ടിലൂടെയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഇന്ന് മലയാളി സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഒളിഞ്ഞുനോട്ടമാണ് പിന്നീടങ്ങോട്ട് ചുറ്റുപാടില്‍ നിന്നെല്ലാമുണ്ടാകുന്നത്. ഹൈറേഞ്ചില്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ തന്നെ കാണിക്കുന്ന കൊച്ചുപ്രേമന്റെ കഥാപാത്രമടക്കമുള്ളവരെല്ലാം ഇതിന്റെ മറ്റു വകഭേദങ്ങളാണ്.

    ക്യാമറക്കണ്ണുകള്‍

    എന്നാല്‍ ഇതിനിടക്കും പല രാഷ്ട്രീയ സൂചനകളിലേക്കും വരത്തന്റെ ക്യാമറക്കണ്ണുകള്‍ പോകുന്നുണ്ട്. അതാണ് മലയാളമനോരമ പത്രത്തിലെ ആര്‍ എസ് എസിന് ഭരണഘടന മാറ്റാന്‍ തിടുക്കം എന്ന പേജ് കൊച്ചുപ്രേമനെക്കൊണ്ട് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പറയുവാന്‍ ശ്രമിക്കുന്നത്. മാറുന്ന കേരളമാകട്ടെ, ഇന്ത്യയാകട്ടെ എവിടേക്ക് എന്ന സൂചനയാണ് ഇത് നല്കുന്നത്. അതിനപ്പുറം നമ്മുടെ ഭരണകൂടമടക്കം മുഖ്യധാരാ സംവിധാനങ്ങള്‍ ഇത്തരം നൂതനപ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്കുന്നതില്‍ എങ്ങനെ പരാജയപ്പെടുന്നുവെന്നുള്ളത് കൂടി സിനിമ പറയുന്നുണ്ട്.

    ന്യൂജനറേഷന്‍ യുവമലയാളി

    തന്റെ ജോലി, ഭാവി, സ്‌നേഹനിധിയായ ഭാര്യ എന്നിവയില്‍ സന്തോഷം കണ്ടെത്തി ജീവിക്കുന്ന ഒരു ശരാശരി ന്യൂജനറേഷന്‍ യുവമലയാളിയെ എങ്ങനെ കുടുംബത്തിന്റെ സുരക്ഷിതത്വമില്ലായ്മ അക്രമവാസനയിലേക്കും മറ്റും നയിക്കുന്നുവെന്നുള്ളത് കൂടി വ്യക്തമാക്കുന്നുണ്ട് ഈ ചലച്ചിത്രം. അതാണ് അവസാനത്തെ തീയേറ്റര്‍ ഓഡീയന്‍സിനെ ഇളക്കിമറിക്കുന്ന പടയപ്പ. ഒന്നല്ല, പല ഹോളിവുഡ് സിനിമകളില്‍ നിന്നും ഇതിന് സമാനമായ പ്രചോദമുള്‍ക്കൊണ്ടിട്ടുണ്ടാകാം. പക്ഷേ അതിനപ്പുറം നായകനായ എബിയെ വെട്ടുവാനായി വരുന്ന ഷോഭി തിലകന്റെ കഥാപാത്രം പറയുന്നതുപോലെ ഇവന്‍ ശരിക്കും മാവോയിസ്റ്റ് മറ്റോ ആണ്.

    ആരവം

    ഏറ്റവും നല്ല ഒരു രാഷ്ട്രീയ സിനിമയായി വരത്തനെ ഉയര്‍ത്തുന്ന ഡയലോഗുകളിലൊന്നാണിത്. ഇന്ന് ഭരണകൂട ഭീകരത പ്രത്യേകിച്ച് കേരളാ പോലീസിന്റെ നിലമ്പൂരിലെ നക്‌സലൈറ്റുകളുമായുള്ള എന്‍കൗണ്ടര്‍ ഡെത്ത് എന്നിവയുമായുമെല്ലാം ഇത് കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോഴാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ശക്തമായ രാഷ്ട്രീയബോധ്യത്തിന് നമ്മള്‍ സല്യൂട്ടടിച്ചുപോകുക. എന്നാല്‍ ഒന്നാംപകുതി അവസാനിക്കുമ്പോള്‍ ബാത്ത്‌റൂമിലെ ജനാലക്ക് മുകളില്‍ ഫഹദ് എന്ന നായകന്‍ ഒട്ടിക്കുന്ന പത്രത്തിലെ കട്ടിംഗില്‍ പറയുന്നതുപോല തര്‍ക്കങ്ങളില്ലാതെ ഒരു യുദ്ധം കഴിയുമ്പോഴാണ് സിനിമയുടെ ഈ ശക്തമായ ട്രാക്കില്‍ നിന്ന് തീയേറ്റര്‍ ആരവം സൃഷ്ടിക്കുവാനുള്ള വെപ്രാളത്തിലേക്ക് സിനിമ മാറുന്നത്.

    മോശം സിനിമയല്ല

    വരത്തന്‍ ഒരു മോശം സിനിമയല്ല. എന്നാല്‍ ഈ സിനിമയുടെ അവസാന ക്ലൈമാക്‌സിലെ ബഹളംവെക്കലും അടിപിടിയും മായാനദിയിലെ സെക്‌സ് ഈസ് നോട്ട് എ പ്രോമീസ് എന്ന ഡയലോഗിലൂടെയും ആ നിലക്കുള്ള അപ്പീയറന്‍സിലുമുള്ള ഐശ്വര്യ ലക്ഷ്മിയിലൂടെ തീയേറ്ററില്‍ സമാനമായ കുളിര്‌കോരിയിടുവാനുമുള്ള ശ്രമവുമാണ് ഈ സിനിമയെ നാളെയുടെ ചരിത്രത്തില്‍ മലയാളസിനിമയുടെ വളര്‍ച്ചയുടെ നാഴികക്കല്ലുകളായി എണ്ണേണ്ടുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കേണ്ടി വരുന്നത്.

    ബോക്‌സോഫീസ്

    അതിനപ്പുറം മഹേഷിന്റെ പ്രതികാരവും തെണ്ടിമുതലും ദൃക്‌സാക്ഷിയുമെല്ലാം ഇത്തരം ബഹളങ്ങള്‍ക്കപ്പുറം ജീവിതത്തിലേക്ക് ക്യാമറ തിരിച്ചുവെച്ചപ്പോള്‍ ബോക്‌സോഫീസ് കിലുങ്ങിയതന്നെതിനപ്പുറം നമ്മുടെ ദൈനംദിനം ജീവിതത്തിലേക്ക് നമുക്ക് വെളിച്ചംപകരുകയായിരുന്നു. ഇങ്ങനെ ഉത്തമകലാസൃഷ്ടിയുടെ പാതയിലേക്ക് നീങ്ങുമായിരുന്ന വരത്തനെയാണ് പടയപ്പസ്റ്റെലിലേക്ക് കൈപിടിച്ചുവലിച്ചതെന്ന ദുഖംമാത്രമാണുള്ളത്.

    വീണ്ടും ഫഹദ് ഫാസില്‍ വിസ്മയം! 3 ദിവസം കൊണ്ട് വരത്തന് കോടികള്‍, റെക്കോര്‍ഡുകള്‍ ഫഹദിന് സ്വന്തം!!!വീണ്ടും ഫഹദ് ഫാസില്‍ വിസ്മയം! 3 ദിവസം കൊണ്ട് വരത്തന് കോടികള്‍, റെക്കോര്‍ഡുകള്‍ ഫഹദിന് സ്വന്തം!!!

    സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

    English summary
    Fahadh Faasil's Varathan movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X