twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിപ്ലവ സൂര്യനായി മമ്മൂക്ക വരുമ്പോള്‍, പരോള്‍ കണ്ടിറങ്ങുന്നവരുടെ ഹൃദയം നുറുങ്ങുമെന്ന് തിരക്കഥാകൃത്ത്!

    |

    ശക്തമായ തിരക്കഥയാണ് ഒരു സിനിമയുടെ ജീവന് കരുത്ത് പകരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ റിലീസിനെത്തുമ്പോള്‍ അതുപോലൊരു ജീവന്‍ തുടിക്കുന്നത് കാണാം. ഈ പറയുന്നത് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്ന അജിത്ത് പൂജപ്പുരയാണ്. അദ്ദേഹം തിരുവന്തപുരം പൂജപ്പുര ജയിലില്‍ വാര്‍ഡനായി കഴിയുന്ന കാലത്തെ അനുഭവങ്ങളാണ് കേരളക്കര കാത്തിരിക്കുന്ന ഒരു അഡാറ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

    പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരു കാലം ജയിലിലെ ഇരുട്ടറയില്‍ ഒതുങ്ങി കഴിയേണ്ടി വന്ന വ്യക്തിയാണ് അലക്‌സ്. നാട്ടിന്‍ പുറത്തുകാരനായ ഒരു കര്‍ഷകനായിരുന്നു അലക്‌സ്. അടുത്തറിയും തോറും ഇഷ്ടം തോന്നുന്ന അലക്‌സിന്റെ യഥാര്‍ത്ഥ ജീവിതകഥയുടെ ചരിത്രാവിഷ്‌കാരമായിട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പരോളിനെ കുറിച്ചും മമ്മൂക്കയെ കുറിച്ചും അജിത്ത് പൂജപ്പുരയ്ക്ക് ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ട്...

    സഖാവ് അലക്‌സ്

    സഖാവ് അലക്‌സ്

    തിരുവനന്തപുരം പൂജപ്പുര ജയിലില്‍ നിന്നും കഥാകൃത്തിന്റെ മനസിലേക്ക് നിഷ്‌കളങ്കനായി വന്ന് കയറിയ മനുഷ്യനായിരുന്നു അലക്‌സ്. നേരില്‍ കണ്ട പച്ചയായ മനുഷ്യന്റെ ജീവിത യഥാര്‍ത്ഥ്യത്തിലൂടെ സഞ്ചരിക്കുന്ന കഥ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ചരിത്രാവിഷ്‌കാരമായിരുന്നു. പരോളിന് വേണ്ടി കഥ പൂര്‍ത്തിയാക്കിയപ്പോള്‍ നായകനായി തിരക്കഥാകൃത്ത് മനസില്‍ കണ്ടിരുന്നത് മമ്മൂക്കയെ തന്നെയായിരുന്നു. തന്റെ അലക്‌സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കല്ലാതെ ഇന്ത്യയില്‍ മറ്റൊരാള്‍ക്കും കഴിയില്ലെന്നാണ് അജിത്ത് പറയുന്നത്. ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിധിയും കൂടെ ജനിക്കുകയാണ്. ഒരിക്കലും ആ മനുഷ്യന് വിധിയെ മറികടന്ന് പോവാന്‍ പറ്റില്ല. എന്നാല്‍ സ്‌നേഹ ബന്ധങ്ങളെ മുന്‍പില്‍ വെച്ച് വിധി ഇയാള്‍ക്ക് വില പേശിയപ്പോള്‍ അവര്‍ക്ക് വില കൊടുത്ത് അവരെ സ്വന്തം ചിറകിന് കീഴിലാക്കി സംരക്ഷിക്കുകയും സ്വയം വിധിയ്ക്ക് കീഴടങ്ങുകയും ചെയ്യുന്നു. അങ്ങനെയാണ് അലക്‌സ് ജീവപര്യന്തം നേടി തടവറയിലേക്ക് എത്തുന്നത്.

     സ്വപ്‌നങ്ങളെ പറത്തി വിട്ട പറവ

    സ്വപ്‌നങ്ങളെ പറത്തി വിട്ട പറവ

    ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ആകാശം മുട്ടാന്‍, ഒരു മുഴം മാത്രമുള്ള ജയിലിന്റെ മതില്‍കെട്ടിനകത്തേക്ക് വരുമ്പോള്‍ ചിറകടിച്ചുയര്‍ന്ന് പോവുന്ന പ്രാവുകളെ പോലെ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും പറന്ന് പോവുകയാണ്. അല്ലെങ്കില്‍ പറത്തി വിടുകയാണ്. ഓരോ ദിവസവും ചുവരില്‍ ചാരിയിരുന്ന് പുറം ലോകത്തെ സ്വപ്‌നം കാണുന്ന അലക്‌സിന് ജയില്‍ അഴികളെ തട്ടിയുണര്‍ത്തി പോവുന്ന താക്കോല്‍ കൂട്ടങ്ങളുടെ ശബ്ദം കൗതുകമായി മാറിയിരുന്നു. തടവുകാരനായി ജയിലിലേക്കെത്തിയ അലക്‌സ് ചിരിച്ച് കൊണ്ടായിരുന്നു തന്റെ വിധിയെ സ്വീകരിച്ചത്. അങ്ങനെ മാര്‍ച്ച് 31 ന് അലക്‌സിന് പരോള്‍ കിട്ടുകയാണ്. നിര്‍വികാരനായി പോയ അലക്‌സിന്റെ കഥാപാത്രത്തെ ഉള്‍കൊണ്ട് ഇത്തരമൊരു രംഗങ്ങള്‍ അതിന്റെ തീവ്രതയോടെ ചെയ്യാന്‍ മമ്മൂട്ടിയ്ക്ക് മാത്രമായിരുന്നു കഴിയുകയുള്ളു. മാത്രമല്ല മമ്മൂട്ടിയെ മാത്രം ലക്ഷ്യം വെച്ചായിരുന്നു താന്‍ കഥയെഴുതിയതെന്നും അജിത്ത് പറയുന്നു.

    മലയാള സിനിമയുടെ വസന്തകാലം..

    മലയാള സിനിമയുടെ വസന്തകാലം..

    മലയാള സിനിമയെ മറ്റൊരു വസന്തകാലമായിട്ടാണ് തിരക്കാഥകൃത്ത് ഉപമിക്കുന്നത്. ഭൂമിയില്‍ രാപ്പകലുകള്‍ ഉണ്ട്. അത് സമ്മാനിക്കുന്നത് സൂര്യനാണ്. അതുപോലെ മലയാള സിനിമയിലെ സൂര്യനാണ് മമ്മൂക്ക. അങ്ങനെ മമ്മൂക്ക സമ്മാനിക്കുന്ന ഒരു വിപ്ലവ സൂര്യന്‍ തന്നെയാണ് സഖാവ് അലക്‌സ്. മലയാള സിനിമയ്‌ക്കൊരു വസന്തകാലമുണ്ടായിരുന്നു... കഥാചിത്രങ്ങളുടെ വസന്തകാലം! ഇന്ന് അതില്ലെന്നല്ല പറയുന്നത്. വസന്തം വരുമ്പോള്‍ പൂവിരിയും, പൂവിരിഞ്ഞാല്‍ സുവര്‍ണമുണ്ടാവും. അത് കഴിഞ്ഞാല്‍ തേന്‍ നിറയും. പിന്നെ തേനീച്ച വരും. ആ വസന്തകാലത്തിന്റെ തിരിച്ച് വരവാണ് പരോള്‍. നല്ല കഥാചിത്രം വരുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷ വിരിയും. സുവര്‍ണം വരുമ്പോള്‍ അവര്‍ക്ക് അത് കാണാന്‍ തോന്നും. തേന്‍നിറയുന്നത് പോലെ ആഗ്രഹം വിരിയും. കുടുംബ പ്രേക്ഷകര്‍ പരോള്‍ കാണാന്‍ തേനീച്ചയെ പോലെ പാറി പറന്ന് വരുമെന്നാണ് അജിത്ത് പറയുന്നത്. കാഴ്ചയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പൂരക്കാലമായിരിക്കും പരോളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    ഒരു വിങ്ങലായി തീരും..

    ഒരു വിങ്ങലായി തീരും..

    സിനിമ കാണാന്‍ വരുന്ന ഓരോരുത്തര്‍ക്കും സിനിമ കണ്ട് തിരിച്ചിറങ്ങുമ്പോള്‍ സഖാവ് അലക്‌സ് ഒരു വിങ്ങലായി തീരും. അലക്‌സ് മാത്രമല്ല സിനിമയിലെ ഓരോ കഥാപാത്രങ്ങളും മറ്റൊരു നൊമ്പരമായി പ്രേക്ഷകരുടെ ഹൃദയത്തിലെത്തുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. ധൈര്യമായി തിയറ്ററുകളിലെത്തി കാണാന്‍ കഴിയുന്ന സമ്പൂര്‍ണ കുടുംബ ചിത്രമാണ് പരോള്‍. സിനിമ കണ്ടിറങ്ങുന്നതില്‍ ഒരാള്‍ക്കെങ്കിലും മമ്മൂട്ടിയെ ഒന്ന് നേരില്‍ കാണാന്‍ തോന്നിപോവും. അതാണ് തങ്ങളുടെ സിനിമയുടെ വിജയമെന്നാണ് അജിത്ത് പറയുന്നത്. . നാല് ഹിറ്റ് പാട്ടുകളാണ് സിനിമയിലുള്ളത്. മമ്മൂക്ക ഒരു മഹാപ്രതിഭയാണ്. മാത്രമല്ല അദ്ദേഹം ഒരു സര്‍വ്വകലാശാല പോലയെയാണ്. വളരെ കുറച്ച ദിവസങ്ങള്‍ക്കുള്ളില്‍ വലിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുമായിരുന്നു. ലോകത്തെവിടെ പോയാലും മമ്മുക്ക പറയുന്ന കാര്യങ്ങള്‍ നമുക്ക് ഉപാകരപ്പെടും. അതിനൊപ്പം നവാഗത സംവിധായകര്‍ മലയാള സിനിമയുടെ വലിയൊരു വിജയമാണ്. കഴിവു തെളിയിക്കാനുള്ള പ്ലാറ്റ്‌ഫോം കിട്ടുന്ന സ്ഥലമാണ് മലയാള സിനിമയെന്നും അജിത്ത് പറയുന്നു.

    ഫാന്‍സിനോടുള്ള നന്ദി

    ഫാന്‍സിനോടുള്ള നന്ദി

    പ്രത്യേകം നന്ദി പറയാനുള്ളത് ഫാന്‍സിനോടാണ്. ഇത്രയും ഡെഡിക്കേറ്റഡായ ആരാധകരുള്ള താരം മമ്മൂക്ക മാത്രമാണ്. മമ്മൂക്ക എത്ര അപ്‌ഡേറ്റ് ആയിരിക്കുന്നുവോ അതുപോലെ തന്നെയാണ് ഇക്കയുടെ ഫാന്‍സും. സിനിമയില്‍ നിന്നും പുറത്ത് വരുന്ന ഓരോ ഫോട്ടോസും ക്രിയേറ്റിവായി കാണുകയും അത് മനോഹരമായ പോസ്റ്ററുകളും ടീസറുകളുമായി മാറ്റാനും അവര്‍ക്ക് കഴിയുന്നുണ്ട്. ഒരി തട്ടിക്കൂട്ട് ഫാന്‍സല്ല മമ്മൂട്ടിയ്ക്കുലഌ്. അവരെല്ലാം കഴിവുള്ള കുട്ടികളാണെന്നും സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാവിധ പിന്തുണയും അവരുടെ ഭാഗത്ത് നിന്നും വരാറുണ്ട്. ഫാന്‍സ് ഗ്രൂപ്പുകള്‍ തമ്മിലുള്ള അടിപിടികളും മറ്റുള്ള പ്രശ്‌നങ്ങളിലൂടെയും സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന് ഒരിക്കലും കഴിയില്ല, നല്ല പ്രൊഡക്ടിനെ ആര്‍ക്കും മറച്ച് വെക്കാന്‍ കഴിയുകയില്ലെന്നും അജിത്ത് പറയുന്നു.

    അജിത്ത് പൂജപ്പുര

    അജിത്ത് പൂജപ്പുര

    ജയില്‍ വാര്‍ഡനായിരുന്ന അജിത്ത്് പരോളിന് കഥയും തിരക്കഥയും ഒരുക്കിയതിന് മുമ്പ് തന്നെ ഒരു സംവിധായകനായിരുന്നു. മീര നന്ദന്‍, നരേന്‍, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അങ്ങനെ തന്നെ നേതാവേ അഞ്ചട്ടെണ്ണം പിന്നാലെ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. ഇനി സ്വതന്ത്ര്യ സംവിധായകനായി ഒരു സിനിമ നിര്‍മ്മിക്കാന്‍ അജിത്ത് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിന് മുന്‍പ് രണ്ട് സിനിമകള്‍ക്ക് കൂടി തിരക്കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണ്. ആ കഥകളും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി തന്നെയായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പരോള്‍ പോലെ രണ്ട് ഇടിവെട്ട് സിനിമകളായിരിക്കുമോ അവയെന്ന് കാത്തിരുന്ന് കാണാം..

    ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!

    English summary
    Interview with Mammootty’s Parole writer Ajith Poojappura
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X