twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ റിലീസിങ് പ്രളയം

    By Nirmal Balakrishnan
    |

    ഒരാഴ്ച വ്യത്യാസത്തില്‍ ഏഴ് ചിത്രങ്ങള്‍. തമിഴ് ചിത്രമായ തുപ്പാക്കിയും ഒടുവില്‍ ഹിന്ദി ചിത്രമായ തലാഷും. കലക്ഷനോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ക്കു പിന്നാലെയാണീ മലവെള്ളപ്പാച്ചില്‍. മുന്നൂറു തിയറ്റര്‍ മാത്രമുള്ള കേരളത്തിലാണീ സിനിമകളുടെ കുത്തൊഴുത്ത്. ഫലത്തില്‍ ആര്‍ക്കും നേട്ടമുണ്ടാകില്ല.

    കഴിഞ്ഞ ആഴ്ച നാലു ചിത്രമാണ് ഒന്നിച്ചു തിയറ്ററിലെത്തിയത്. ഷാഫിയുടെ 101 വെഡിംഗ്‌സ്, ഷൈജു അന്തിക്കാടിന്റെ സീന്‍ ഒന്ന് നമ്മുടെ വീട്, ഡോ. സന്തോഷ് സൗപര്‍ണികയുടെ അര്‍ധനാരി, കെ.എസ്. ബാവയുടെ ഇഡിയറ്റ്‌സ് എന്നിവ തിയറ്ററിലെത്തിയപ്പോള്‍ ഒരു ചിത്രത്തിനുമാത്രമാണ് നല്ലപേരുണ്ടാക്കാന്‍ സാധിച്ചത്. ഷൈജു അന്തിക്കാടിന്റെ ലാല്‍ ചിത്രത്തിന്. നവ്യാനായര്‍ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രം സന്ത്യന്‍ അന്തിക്കാടു സിനിമ പോലെ നന്മ നിറഞ്ഞതാണ്. സിനിമാ സംവിധായനാകുകയെന്ന മോഹവുമായി നടക്കുന്ന ഉണ്ണി ഒറ്റപ്പാലത്തെ ലാല്‍ ഗംഭീരമാക്കുകയും ചെയ്തു.

    ഏറെ പ്രതീക്ഷയോടെയെത്തിയ ഷാഫിയുടെ 101 വിവാഹം വന്‍ പരാജയമായി. കോമഡിയുടെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന സംവിധായകന്റെ മോഹത്തിനേറ്റ തിരിച്ചടിയാണീ ചിത്രം. കലവൂര്‍ രവികുമാറിന്റെതായിരുന്നു തിരക്കഥ. ഹിജഡകളുടെ ജീവിതമാണ് അര്‍ധനാരീ എന്ന ചിത്രം. മനോജ് കെ.ജയന്‍ ഗംഭീരമാക്കിയ ചിത്രം പക്ഷേ സംവിധായകന്റെ പോരായ്മകൊണ്ട് തിയറ്ററില്‍ ഇളക്കമൊന്നുമുണ്ടാക്കിയില്ല. പ്രമേയത്തിന്റെ സാധ്യത മുതലാക്കാന്‍ കഴിയാതെപോയതാണിതിന്റെ പരാജയകാരണം. തിലകന്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റുതാരങ്ങള്‍.

    പ്രേക്ഷകരെ ഇഡിയറ്റാക്കാനുള്ള സംവിധായകന്‍ കെ.എസ്. ബാവയുടെ ശ്രമം പരാജയപ്പെടുന്നതാണ് ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ ദയനീയ പ്രകടനത്തിലൂടെ കണ്ടത്. ആസിഫ്അലിയും സനുഷയും ബാബുരാജുമായിരുന്നു പ്രധാനതാരങ്ങള്‍. ഇവയെല്ലാം തിയറ്ററില്‍ ഉള്ളപ്പോളാണ് മമ്മൂട്ടിയുടെ ഫേസ് ടു ഫേസ്, വി.കെ. പ്രകാശിന്റെ പോപ്പിന്‍സ്, ഷാജൂണ്‍ കാര്യാലിന്റെ ചേട്ടായീസ് എന്നീ ചിത്രങ്ങള്‍ വെളളിയാഴ്ച തിയറ്ററില്‍ എത്തുന്നത്. പരാജയങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള മമ്മൂട്ടിയുടെ ശ്രമമാണ് വി.എം. വിനു സംവിധാനം ചെയ്യുന്ന ഫേസ് ടു ഫേസ്.

    കുട്ടികള്‍ കുഴപ്പത്തില്‍ ചെന്നുചാടുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദീഖ്, വിജയരാഘവന്‍, മാമുക്കോയ, പ്രതാപ് പോത്തന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മനോജിന്റെതാണ് തിരക്കഥ. ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം എത്തുന്ന വി.കെ.പ്രകാശ് ചിത്രമാണ് പോപ്പിന്‍സ്. ജയപ്രകാശ് കുളൂരിന്റെതാണ് കഥയും തിരക്കഥയും. ദര്‍ശന്‍ രവിയാണ് നിര്‍മാണം. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്, സിദ്ദീഖ്, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദു, നിത്യ മേനോന്‍, മേഘ്‌നരാജ്, പത്മപ്രിയ, മൈഥിലി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍. നല്ല സിനിമ നിര്‍മിക്കാനുള്ള സംവിധയാകന്റെ യാത്രയാണ് പോപ്പിന്‍സ്.

    ബിജുമേനോന്‍, സുരേഷ് കൃഷ്ണ, ലാല്‍, സുകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചേട്ടായീസ് ഒന്നര ദിവസത്തെ കഥയാണ്. നര്‍മത്തില്‍ പൊലിഞ്ഞ ചിത്രം നിര്‍മിക്കുന്നത് ബിജുമേനോനും സുരേഷ്‌കൃഷ്ണയുംതിരക്കഥാകൃത്ത് സച്ചിയും സംവിധായകനും ചേര്‍ന്നാണ്. ഇവയ്‌ക്കെല്ലാം പുറമെ ആമിര്‍ഖാന്റെ തലാഷ് വെള്ളിയാഴ്ച തിയറ്ററിലെത്തുന്നുണ്ട്. വിജയ്‌യുടെ തുപ്പാക്കിയും തിയറ്റര്‍ വിട്ടിട്ടില്ല. ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍, ദുല്‍ഖര്‍ സല്‍മാന്റെ തീവ്രം എന്നിവയും തിയറ്റില്‍ ഉണ്ട്.

    പല പ്രധാന ടൗണിലും എല്ലാ ചിത്രവും ഒന്നിച്ചു കളിക്കാന്‍ അവസരമുണ്ടാകില്ല. ചിലവയ്ക്ക് തിയറ്റര്‍ കിട്ടില്ല. ചിലതിന് പെട്ടന്നു തന്നെ തിയറ്റര്‍ വിടേണ്ടിയും വരും. അടുത്ത ആഴ്ചയും കുറച്ചു സിനിമകള്‍ കൂടി തിയറ്ററില്‍എത്താനുണ്ട്. തിയറ്റര്‍ ഉടമകളുടെ സമരം കാരണമാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം.

    English summary
    With in a short span Seven Malayalam Movies released. Is this 'releasing flood' good for malayalam cinema?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X