twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാപ്റ്റന് ശേഷം വൈസ് ക്യാപ്റ്റനും വെള്ളിവെളിച്ചത്തിലേക്ക്; നിവിന്‍പോളി 'ഐഎം വിജയന്' പഠിക്കുകയാണ്

    By Desk
    |

    Recommended Video

    ക്യാപ്റ്റന് ശേഷം വൈസ് ക്യാപ്റ്റനും വെള്ളിവെളിച്ചത്തിലേക്ക് | filmibeat Malayalam

    തൃശൂര്‍: ഇന്ത്യന്‍ ഫുട്ബോളിലെ കറുത്തമുത്ത് ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍പോളിയായിരിക്കും വിജയനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫുട്ബോളറായ ഐ.എം. വിജയന്റെ ജീവിതം അധികരിച്ചുള്ള സ്പോര്‍ട്സ് ബയോപിക്അരുണ്‍ഗോപനാണ് സംവിധാനം ചെയ്യുക. ജീവിത പ്രതിസന്ധികളോട് പടവെട്ടി ഇന്ത്യന്‍ കായിക രംഗത്തെ കറുത്ത കുതിരയായി ജ്വലിച്ചുയര്‍ന്ന വിജയന്റെ ഫുട്ബോള്‍ ജീവിതവും വ്യക്തി ജീവിതവുമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്സ്.

    i m vijayan

    അടുത്തയിടെ വി.പി. സത്യന്റെ ജീവിതമവതരിപ്പിച്ച ജയസൂര്യയുടെ 'ക്യാപ്റ്റന്‍' എന്ന സ്പോര്‍ട്സ് ബയോപിക് പുറത്തിറങ്ങിയിരിക്കുന്നു. ഇന്ത്യ മുഴുവന്‍ അറിയുന്ന താരമായതിനാല്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കുന്ന വിധത്തിലുള്ള ബയോപിക്കാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. രാമലീലയ്ക്കു ശേഷം പ്രണവ് മോഹന്‍ലാലുമായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് അരുണ്‍ ഗോപി. അടുത്ത പ്രൊജക്റ്റായി വിജയന്റെ ബയോപിക് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള സ്‌പോര്‍ട്‌സ് സിനിമ എന്ന ലേബലില്‍ ബിഗ് ബജറ്റ് സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെ പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.


    ഐ.എം. വിജയന്‍ കേരളത്തിനായി ഇറങ്ങിയ സന്തോഷ് ട്രോഫി മത്സരങ്ങള്‍, കേരള പോലീസിന് വേണ്ടിയുള്ള മാച്ച്, ബംഗാളിലെ ഐ.എം. വിജയന്റെ ജീവിതം എന്നിവയെല്ലാം സിനിമയില്‍ ഉണ്ടാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന വി.പി. സത്യനെ കുറിച്ചുള്ള സിനിമയ്ക്കു പുറകെയാണ് ഫുട്‌ബോള്‍ രംഗത്തുനിന്നും വിജയന്റെ ജീവിതം അഭ്രപാളിയിലെത്തുന്നത്.


    തൃശൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനു സമീപത്തെ ചേരിയില്‍നിന്ന് ലോക ഫുട്‌ബോളില്‍ റെക്കോഡ് നേട്ടം കൈവരിച്ച ഒരു ദളിത് യുവാവിന്റെ കഥകൂടിയാണ് വിജയന്റെ ജീവിതം. ഐ.എം. വിജയനെ ഫുട്‌ബോളിലേക്കെത്തിക്കുന്നത് അമ്മയാണ്. അഞ്ചാംക്ലാസില്‍ അഞ്ചുവട്ടം തോറ്റപ്പോള്‍ മകന്റെ താത്പര്യം ഫുട്‌ബോളിലാണെന്ന് അമ്മ മനസിലാക്കുകയായിരുന്നു. ജ്യേഷ്ഠന് പോലും തോറ്റു തൊപ്പിയിട്ട അനുജന്‍ നാണക്കേടായപ്പോഴാണ് അമ്മ ആ ധീരമായ തീരുമാനമെടുത്തത്. കാല്‍പ്പന്തു കളിയില്‍ കരുത്തു തെളിയിക്കുന്നതിനു മുമ്പ് കായിക ജീവിതത്തിന് തുടക്കംകുറിക്കാന്‍ വിജയന്‍ ഏറെ ബുദ്ധിമുട്ടി. വീടിനടുത്തുള്ള മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ പന്തു കളിക്കാന്‍ വരുന്നവര്‍ക്ക് സോഡയും കപ്പലണ്ടിയും വിറ്റായിരുന്നു വിജയന്‍ ഫുട്‌ബോള്‍ കളിക്കാനുള്ള പണം കണ്ടെത്തിയത്. സ്‌റ്റേഡിയത്തിലെ കളിക്കാര്‍ പുറത്തേക്ക് തട്ടിയിടുന്ന പന്തുകള്‍ കളത്തിലേക്ക് തട്ടിക്കൊടുത്താണ് കളിക്കളത്തിലേക്കുള്ള അരങ്ങേറ്റം.


    ഒരു ഹോട്ടല്‍ തൊഴിലാളിയുടെ മകന്‍ നേരിടേണ്ടി വന്ന ദുരിതങ്ങളെല്ലാം വിജയന്‍ അനുഭവിച്ചിരുന്നു. അച്ഛന്റെ സൈക്കിളിലാണ് സെവന്‍സ് നടക്കുന്ന പാടങ്ങളിലേക്ക് വിജയന്‍ എത്തിയിരുന്നത്. സ്വന്തമായി കാര്‍ എന്ന സ്വപ്നംപോലും ആഡംബരമായിരുന്നു ആ കാലത്ത്. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍ അമ്മയെയും മുന്‍ സീറ്റിലിരുത്തി തൃശൂര്‍ നഗരത്തിലൂടെ ഓടിച്ചുപോകുമ്പോള്‍ വിജയന് ഒരു നിര്‍ണായക ഗോള്‍ അടിച്ചപ്പോഴുള്ള സന്തോഷമായിരുന്നു.


    വിജയന്‍ പതിനെട്ടാം വയസിലാണ് കേരളാ പോലീസിന്റെ ടീമിലെത്തുന്നത്. അക്കാലത്ത് ഫുള്‍ഫോമിലാണ് ടീം. പിന്നെ സുവര്‍ണ ഗോളുകളുമായി വിജയന്‍ ചരിത്രം കുറിച്ചു. ഇന്ത്യയിലെ ഫുട്‌ബോള്‍ വമ്പന്‍ മോഹന്‍ ബഗാന്‍ വിജയനെ സ്വന്തമാക്കി. അതോടെ വിജയന്‍ യുഗം പിറന്നു. 39 ഗോളുകള്‍ വിജയന്‍ ഇന്ത്യക്കായി നേടി. ഇപ്പോള്‍ ഫുട്‌ബോള്‍ കോച്ചാണ് വിജയന്‍. പോലീസില്‍ സി.ഐയായി ജോലി ചെയ്യുന്നു. വി.പി. സത്യന്‍ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയില്‍ വിജയന് ക്ഷണം ലഭിച്ചിരുന്നു. ഏറെക്കാലം സത്യന്റെ വൈസ് ക്യാപ്റ്റനായിരുന്ന വിജയന്‍ അതില്‍ അഭിനയിക്കാതിരുന്നത് ഈ സിനിമ ഉടന്‍ പ്രദര്‍ശനത്തിലെത്തുന്നതു കൊണ്ടാണ്. പി.ടി. ഉഷയുടെ ജീവിതം പ്രമേയമാക്കിയ സിനിമയും അണിയറയിലൊരുങ്ങുന്നുണ്ട്.

    English summary
    nivin pauli's movie of football player i m vijayan's life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X