twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടൻപിള്ളയും പ്ലാവും ചക്കയുമൊക്കെ ഓക്കെ.. ബട്ട് , വെടിക്കെട്ട് എന്തരിനോ എന്തോ!!! ശൈലന്റെ റിവ്യൂ

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ച സിനിമയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. എയ്ഞ്ചല്‍സ് എന്ന സിനിമയ്ക്ക് ശേഷം ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രം മേയ് പതിനൊന്നിന് റിലീസ് ചെയ്തിരുന്നു. കുട്ടൻപിള്ള എന്ന കോൺസ്റ്റബിളിന്റെ വേഷത്തിലാണ് സുരാജ് അഭിനയിക്കുന്നത്. ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. രമേശ്, മിഥുൻ, ബിജു സോപാനം, രാജേഷ് ശര്‍മ്മ, ശ്രീകാന്ത് മുരളി, ശ്രിന്ദ, കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ വായിക്കാം..

    കുട്ടൻ പിള്ളയുടെ ശിവരാത്രി

    കുറച്ചു തിയേറ്ററുകളിലേ 'കുട്ടൻ പിള്ളയുടെ ശിവരാത്രി' റിലീസുണ്ടായിരുന്നുള്ളൂ.. മുസ്ലിം വിഭാഗക്കാരുടെ റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് മുന്നോടിയായുള്ള റിലീസുകളുടെ ആധിക്യം തന്നെ കാരണം. റിലീസായ കേന്ദ്രങ്ങളിൽ തന്നെ ആള് കുറവെന്ന കാരണം പറഞ്ഞ് പെട്ടെന്ന് ഷോ വെട്ടിക്കുറക്കുകയോ മാറുകയോ ചെയ്യുകയുമുണ്ടായി. എന്നാൽ നോമ്പുകാലം വന്നതോടെ റിലീസ് മാന്ദ്യം കാരണം കുട്ടൻ പിള്ള കൂടുതൽ തിയേറ്ററുകളിൽ തിരിച്ചെത്തിയിരിക്കുന്നത് അന്ന് കാണാൻ ആഗ്രഹിച്ച് കിട്ടാതെ പോയ എന്നെ പോലുള്ളവർക്ക് അവസരമായി.

    കുട്ടൻപിള്ള

    ജോസ്ലെറ്റ് ജോസഫിന്റെ രചനാ സഹായത്തോടെ ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ മുഖ്യ ആകർഷണം കുട്ടൻപിള്ള തന്നെയാണ്. പ്രായം അൻപതുകളിൽ നിൽക്കുന്ന കുട്ടൻപിള്ള എന്ന പോലീസുകാരനായി കിടിലൻ മേക്കോവറിൽ നിൽക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ പോസ്റ്റർ എനിക്കെന്നല്ല, അത് കാണുന്ന ആരിലും കൗതുകമുണ്ടാക്കിക്കാണും.. കാരണം സുരാജിന്റെ ഇതുവരെ കാണാത്ത ഒരു മുഖമായിരുന്നു അത്.

    ഹെഡ് കോൺസ്റ്റബിൾ

    ചരിത്രത്തിൽ കുട്ടൻപിള്ള എന്ന് പേരുള്ള അവസാനത്തെ ഹെഡ് കോൺസ്റ്റബിൾ എന്ന ഡെക്കറേഷനോടെയാണ് സംവിധായകൻ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയാൾ കർക്കശക്കാരനും ചിലകാര്യങ്ങളിൽ പേടിയുള്ളവനുമൊക്കെയായ ഒരു സാധാരണക്കാരനാണ്.. അയാളുടെ ഭാര്യ ശകുന്തള അയാളുടെ സ്റ്റേഷനിൽ തന്നെ സബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്യുന്നു. അയാൾക്ക് ശ്രിന്ദയെപ്പോലെ മൂത്ത മൂന്നു മക്കളും ബിജു സോപാനത്തെ പോലുള്ള രണ്ടു മരുമക്കളും നാലഞ്ച് പേരക്കുട്ടികളുമുണ്ട്. ശിവരാത്രി കൂടാനായി അയാളുടെ വീട്ടിൽ കൂട്ടുകുടുംബത്തിലെ അംഗങ്ങളായി ഒരു വൻ ജനക്കൂട്ടം തന്നെയുണ്ട്.. ഇതൊക്കെ ഏതൊക്കെ വകയിലാണ്. ബന്ധുക്കളെന്നത് നമ്മൾക്കെന്നതുപോലെ കുട്ടൻപിള്ളയ്ക്കു തന്നെയും പലപ്പോഴും വ്യക്തമല്ല.. ആകെ മൊത്തം കൗതുകവും ബഹളമയവുമാണ് ആദ്യ പകുതി മൊത്തം

    മിഥുൻ

    പ്രൊഡക്ഷൻ മാനേജരുമായി ലൊക്കേഷൻ നോക്കാൻ പോവുന്ന സച്ചിൻ വൈകുണ്ഠം എന്നൊരു പരാജയ സംവിധായകന്റെ (ഫ്ലവേഴ്സ് ടിവി മിഥുൻ) കാർ വഴിയിൽ കേടായി ബസിൽ കേറുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്. അയാൾ പ്രകോപനമൊന്നുമില്ലാതെ കുട്ടൻപിള്ളയുടെ കഥ പറഞ്ഞു തുടങ്ങുന്നു. അയാൾ ചെയ്യാൻ പോകുന്ന സിനിമയുടെ ഇതിവൃത്തമാവും ഇതെന്ന് നമ്മൾ സംശയിച്ചുപോകും. പക്ഷെ, പിന്നീട് ഒരു സംഘം ആളുകൾ കൂടി കഥ പറച്ചിലിലിൽ പങ്കുചേരുന്നതോടെ പ്ലാവിന്റെയും പ്ലാവുമായുള്ള അയാളുടെ ആത്മബന്ധത്തിന്റെയും കൂട്ടുകുടുംബത്തിന്റെയും ഒക്കെ കിസ വിടർന്ന് വരും.. ഇവരൊക്കെ ആരാന്നും കുട്ടൻപിള്ളയുമായി ഇവരെങ്ങനെ കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നതുമൊക്കെ സെക്കന്റ് ഹാഫിലേ നമ്മക്ക് പിടികിട്ടൂ..

    ആഖ്യാന ശൈലി

    ചിതറിയ രൂപത്തിലുള്ള ആഖ്യാന ശൈലി ആണ് സിനിമയുടെ പ്രത്യേകത. നോൺ ലീനിയർ എന്നു പറയാവുന്ന നരേഷൻ.. പരമ്പരാഗത പ്രേക്ഷകന് സുഖിക്കാൻ സാധ്യത കുറവാണ്. പ്രമേയത്തിൽ ഊന്നൽ കൊടുത്ത് അതിവൈകാരികത കുത്തിച്ചെലുത്താൻ മെനക്കെടാതെ തെല്ലൊരു കോമിക്കലായിട്ടാണ് കാര്യങ്ങൾ അങ്ങിങ്ങായി പറഞ്ഞു പോകുന്നത്. രസികൻ കഥാപാത്രങ്ങൾ ആണ് പടത്തിന്റെ മറ്റൊരു ഹൈലൈറ്റ്.. സ്ക്രീൻ നിറയെ ക്യാരക്റ്ററുകളാണ്. ഇന്റർവെൽ എത്തുമ്പോൾ ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റുമുണ്ട്.

    ട്വിസ്റ്റ്

    ട്വിസ്റ്റ് ഗുണകരമോ ദോഷകരമോ എന്നതൊക്കെ വേറെ കാര്യം.. ദേശീയ അവാർഡ് നേടുകയും കഴിഞ്ഞ വർഷം സംസ്ഥാന പുരസ്കാരവിധിനിർണയവേളയിൽ തൊണ്ടിമുതലിലൂടെ ഇന്ദ്രൻസ് ചേട്ടന് നെക്ക്-റ്റു-നെക്ക് കോമ്പറ്റീഷൻ നൽകുകയും സുരാജ് വെഞ്ഞാറമൂട് മെയ്ക്കോവറിൽ മാത്രമല്ല ചലനങ്ങളിലും കുട്ടൻ പിള്ളയായ് വിസ്മയിപ്പിക്കുകയാണ്. ഇതുവരെ നമ്മൾ കണ്ട സുരാജിനെ തെല്ലും തന്നെ കാണാനാവില്ല കുട്ടൻ പിള്ളയിൽ. ആശാ ശ്രീകാന്ത് ആണ് ഭാര്യയായ എസ് ഐ ശകുന്തള. സ്റ്റേഷനിൽ സുപ്പീരിയറായ ഭാര്യയോട് ദാമ്പത്യത്തിൽ അയാളുടെ സ്വാഭാവികതയും കെമിസ്ട്രിയും ഒട്ടും മുഴച്ചുനിൽക്കാതെ ആസ്വാദ്യമായി വരഞ്ഞിടുന്നു. മരുമകനും വീടുപണിക്ക് പ്ലാവ് വെട്ടുമെന്ന് വാശിയുമായി നടക്കുന്നവനുമായ സുനീഷ് ഉപ്പും മുളക് ഫെയിം ബിജു സോപാനമാണ്. അമ്മായിയപ്പനും മരുമകനും തമ്മിലുള്ള സംഘർഷങ്ങൾ എത്രമാത്രം ക്ലിക്കായിട്ടുണ്ടാവുമെന്ന് വിശദീകരിക്കാതെ തന്നെ വ്യക്തമായിക്കാണുമല്ലോ.. സ്ക്രീൻ നിറയെയുള്ള കൂട്ടുകുടുംബാംഗങ്ങളായി എറിച്ച് കേറുന്ന പുതുമുഖങ്ങളെയും അധികം കണ്ടുപഴകാത്ത ആളുകളെയും കണ്ടുപിടിച്ച് ഏല്പിച്ച സംവിധായകന്റെ കാസ്റ്റിംഗ് മികവാണ് സിനിമയുടെ മൂന്നാമത്തെ പോസിറ്റീവ്.

    സയനോര ഫിലിപ്പ്

    സയനോര ഫിലിപ്പ് സംഗീതസംവിധാനത്തിലും ബാക്ഗ്രൗണ്ട് സ്കോറിംഗിലും കൈവെക്കുന്ന ആദ്യചിത്രം എന്നൊരു വിശേഷം കൂടി ഈ സിനിമയ്ക്കുണ്ട്. ശ്രദ്ധേയമായിട്ടുണ്ട് രണ്ട് ഡിപ്പാർട്ട്മെന്റുകളും. സയനോര എന്ന് കേൾക്കുമ്പോൾ പൊതുവെ ആളുകൾക്കുണ്ടാവുന്ന കൺസെപ്റ്റിനെ മറികടക്കാനായി എന്നതാണ് അവരുടെ വിജയം. അവർ സ്വന്തമായി എഴുതി ആലപിച്ച ഒരു പാട്ടും പടത്തിലുണ്ട്. സുരാജും ഗായകന്മാരുടെ നിരയിൽ ഉണ്ട്..

    കപ്പ് ഓഫ് ടീ

    മുൻപ് സൂചിപ്പിച്ച പോലെ ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ കുട്ടൻപിള്ളയുടെ ശിവരാത്രി എല്ലാവരുടെയും കപ്പ് ഓഫ് ടീ അല്ല. സുരാജിലും ചിമുട്ടൻ കഥാപാത്രങ്ങളിലും ചിതറിയ ശില്പഘടനയിലും ആസ്വാദ്യത കണ്ടെത്തി മുക്കാൽ ഭാഗത്തോളം രസിച്ചിരുന്ന എനിക്ക് പോലും അവസാനം തിരുകിക്കേറ്റിയ വെടിക്കെട്ടും അനുബന്ധസംഭവങ്ങളും എന്തിനോ തിളച്ച സാമ്പാറായി തോന്നി.. എന്നാലും ഒരു ശ്രമമെന്ന നിലയിൽ കാണുമ്പോൾ അധികം നിരാശയൊന്നുമില്ല താനും..

    ലാലേട്ടന്റെ കഷ്ടപാട് വെറുതേയല്ല! ഒടിയന്‍ വന്നത് ഒറ്റ ചോദ്യത്തിലൂടെ, വെളിപ്പെടുത്തി തിരക്കഥാകൃത്ത്!ലാലേട്ടന്റെ കഷ്ടപാട് വെറുതേയല്ല! ഒടിയന്‍ വന്നത് ഒറ്റ ചോദ്യത്തിലൂടെ, വെളിപ്പെടുത്തി തിരക്കഥാകൃത്ത്!

    English summary
    Kuttanpillayude Sivarathri movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X