Don't Miss!
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- News 'ഇത് ബഡായി ബംഗ്ലാവ് അല്ല, മുകേഷേട്ടൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം'; കൃഷ്ണകുമാർ
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടുയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പ്രതീക്ഷിക്കുന്ന സ്ക്രിപ്റ്റല്ല.. മറഡോണ"യ്ക്ക് ഫ്രെഷ്നസ്സുണ്ട്.. ശൈലന്റെ റിവ്യൂ
ശൈലൻ
Recommended Video
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മറഡോണ. പുതുമുഖം ശരണ്യ നായരാണ് നായിക. ചെമ്പന്‍ വിനോദ്, ഷാസു റഹീം, കിച്ചു ടെല്ലസ്, ജിന്‍സ് ഭാസ്‌കര്‍, ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...
"മലയാളി ഉള്ളിലൊരു സ്ക്രിപ്റ്റും എഴുതി വച്ചാ സിനിമയ്ക്ക് കേറുന്നത്.. അതിനപ്പുറമുള്ള പുതുമ വല്ലതും സിനിമയിൽ കൊണ്ടു വന്നാൽ അത് അംഗീകരിച്ചു കിട്ടാൻ വല്യ പാടാാ.." സലിം കുമാറുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ അദ്ദേഹം പാതി തമാശയായി എന്നോട് പങ്കുവച്ച ഒരു നിരീക്ഷണമാണിത്.. ഓർത്തു നോക്കിയാൽ ഈ നിരീക്ഷണത്തിൽ കാര്യമുണ്ടെന്ന് കാണാം. വലിയ പ്രതീക്ഷയൊന്നും കൂടാതെ ഇന്ന് രാവിലെ "മറഡോണ" എന്ന ടൊവിനോ സിനിമയ്ക്ക് കേറി അതിന്റെ ആദ്യപകുതി കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ സലീമേട്ടന്റെ നിരീക്ഷണം ഓർത്തു. കാരണം തീർത്തും എക്സലന്റ് എന്നും അൺപ്രഡിക്റ്റബിൾ എന്നും പറയാവുന്ന ഒരു ഫസ്റ്റ് ഹാഫാണ് മറഡോണയുടേത്..
നന്നായി ഡീറ്റയിലിംഗുള്ള കഥാപാത്രങ്ങളും സീനുകളും പശ്ചാത്തലവും. ഒരു ജിഗ്സോപസിൽ പോലെ മെനഞ്ഞ് മെനഞ്ഞ് പോവുന്ന നോൺലീനിയർ ആയ കഥാ പുരോഗതി. ഇന്റർവെലിനിരുന്നപ്പോൾ വിക്കിപീഡിയ നോക്കി. സംവിധായകൻ ആയ വിഷ്ണു നാരായണൻ പുതുമുഖമാണെങ്കിലും ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയിരുന്നു. സ്ക്രിപ്റ്റ് എഴുതിയ കൃഷ്ണമൂർത്തി ആകട്ടെ പോത്തനെ മാത്രമല്ല, ലിജോ ജോസ് പെല്ലിശേരിയെയും അസോസിയേറ്റ് ചെയ്തിട്ടുണ്ട്.. ഹമ്പട കുൽസൂ.. വെറുതെയാണോ ബ്രില്യൻസ്.!!
ചിക്മംഗ്ലൂരിലെ ഒരു മലമേട്ടിലെ പുൽക്കാടുകളിലാണ് മറഡോണയുടെ ഓപ്പണിംഗ് ഷോട്ട്.. നായകനായ മറഡോണയുടെ അതിജീവനത്തിനായ ഓട്ടമാണ് കാണുന്നത്. സാധാരണ ഗതിയിൽ നായകനെന്ന് പറഞ്ഞാൽ നന്മമരമാവും. ഏതെങ്കിലും ഒരു നിർണായകമായ വഴിത്തിരിവിൽ വച്ചാവും അയാൾക്ക് ഗതികെട്ട് എന്തെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റിയിൽ ഏർപ്പെടേണ്ടി വന്ന് ഇങ്ങനെ ഓടേണ്ടി വരുന്നത്. പക്ഷെ, ഇവിടെ പടം തുടങ്ങി അധികം വൈകും മുൻപ് തന്നെ മനസിലാവുന്നു, മറഡോണ അങ്ങനെ ഒരു നായകനൊന്നുമല്ലെന്നും ബോൺ ക്രിമിനൽ ആണെന്നും അയാൾക്ക് നന്മയുടെ അസുഖം തെല്ലുമില്ലാത്തതിനാൽ ഒരു സിനിമാ നായകൻ ചെയ്യാൻ മടിക്കുന്ന എന്ത് കാര്യവും ചെയ്യുമെന്നും..
ചെയ്യുന്ന തല്ലിപ്പൊളി ആക്റ്റിവിറ്റികൾക്ക് യാതൊരു ന്യായീകരണങ്ങളുമില്ലാത്ത ക്രിമിനൽ ജോഡിളാണ് മറഡോണയും സുധിയും. ടൊവിനോയ്ക്ക് കൂട്ടാവുന്നത് യൂക്ലാമ്പ്-ടിറ്റോവിൽസൺ ആണ് എന്നതിൽ നിന്ന് തന്നെ കാര്യങ്ങളുടെ കിടപ്പുവശം മനസിലാകും. ചിക്മംഗ്ലൂരുവിൽ വച്ച് രണ്ടുപേരും കൂടി വഴിയെപ്പോണ ഒരു വയ്യാവേലിയെ വലിച്ച് തോളിലിട്ട് അതിൽ നിന്നും രക്ഷപ്പെടാനായി നടത്തുന്ന അഭ്യാസങ്ങൾ ആണ് സിനിമ. മറഡോണ ബാംഗ്ലൂരിൽ അഭയം കണ്ടെത്തിയ കസിന്റെ ഫ്ലാറ്റിൽ ഇതിനിടെ ഹൗസ് അറസ്റ്റ് പോൽ അകപ്പെട്ട് പോവുന്നുമുണ്ട്. രണ്ടു പേരും കൂടി ചെയ്തുവച്ച പണി നിസാരമല്ലെന്നതും പിന്തുടരുന്ന ആളുകൾ അത്ര ചില്ലറക്കാരല്ല എന്നതും സിനിമയെ ത്രില്ലിംഗാക്കുന്നു.
ഇങ്ങനെ കേക്കുമ്പോൾ ചിരപരിചിതമായ ഒരു സ്റ്റോറിലൈൻ ആണെന്ന് തോന്നുമെങ്കിലും ട്രീറ്റ്മെന്റിലെ വ്യത്യസ്തതയും പുതുമയുമാണ് മറഡോണയുടെ ലെവൽ മാറ്റിയെടുക്കുന്നത്. നേരത്തെ പറഞ്ഞ ഫസ്റ്റ് ഹാഫിൽ കണ്ട ബ്രില്യൻസ് സെക്കന്റ് ഹാഫിൽ അത്രയ്ക്ക് പ്രകടമായിട്ടില്ല. ചിലയിടങ്ങളിലൊക്കെ പ്രതീക്ഷിതമായ സീനുകൾ കാണേണ്ടി വരുന്നുമുണ്ട്. പക്ഷെ, ക്ലൈമാക്സിലെത്തുമ്പോൾ തീർത്തും ക്ലാസ് ആയി സ്ക്രിപ്റ്റും സംവിധായകനും ബ്രില്യൻസ് വീണ്ടെടുത്തു എന്നതിനാൽ നിറഞ്ഞ മനസ് നിറഞ്ഞു തന്നെ സീറ്റിൽ നിന്ന് എണീറ്റ് പോരാം..
മറഡോണ എന്ന ക്രിമിനലിന്റെ വിവിധ മുഖങ്ങൾ ടൊവിനോ മനോഹരമാക്കി. യൂ ക്ലാമ്പ് ടിറ്റോയും എക്സലന്റ്. മറഡോണയ്ക്ക് നായികയുമായുള്ളതിനേക്കാൾ സുധിയുമായുള്ള ബന്ധമാണ് ഒരുപടി മുകളിൽ ഫീൽ ചെയ്യുക. ശരണ്യ ആർ നായരാണ് നായിക കൊള്ളാം. ചെമ്പൻ, ലിയോണ, നിസ്താർ അഹമദ്, ജിൻസ് ഭാസ്കർ എന്നിവരുടെതൊക്കെ തിളക്കമുള്ള ക്യാരക്റ്ററുകളും പ്രകടനവുമാണ്. റാംബോ എന്ന പട്ടിയുടെ കാര്യവും എടുത്ത് പറയാതിരിക്കാൻ വയ്യ. സുശിൻ ശ്യാം(മ്യൂസിക്), ദീപക് ഡി മേനോൻ (സിനിമാറ്റോഗ്രഫി), സൈജു ശ്രീധരൻ (എഡിറ്റിംഗ്)എന്നിവർക്കും പടത്തിന്റെ ബ്രില്യൻസിൽ നിർണായക പങ്കുണ്ട്.
മറഡോണ എന്നത് ടൊവിനോ കഥാപാത്രത്തിന്റെ വിളിപ്പേരാണ്. യഥാർത്ഥ പേര് എന്താണെന്ന് പടത്തിൽ ഒരിടത്തും പറയുന്നില്ല. പേര് പറയണമെന്ന് വാശി പിടിക്കുന്ന കുട്ടിയോട് ചെവിയിൽ രഹസ്യമായി പറയുന്നേ ഉള്ളൂ.. ഒന്നാം പാതിയിൽ സ്പൂൺ ഫീഡിംഗ് തെല്ലുമില്ലാതെ പ്രേക്ഷകനെക്കൂടി തുല്യനിലയിൽ involve ചെയ്യിക്കുന്ന സ്ക്രിപ്റ്റ് സെക്കന്റ് ഹാഫിൽ അല്പം മയപ്പെടുത്തിയത് കൊമേഴ്സ്യൽ പരിഗണനകൾ കൊണ്ടാവാം. ടേക്ക് ഓഫിന്റെ സ്ക്രിപ്റ്റെഴുതിയ പി വി ഷാജികുമാർ പറഞ്ഞത് ഇത്തരുണത്തിൽ ഓർക്കുന്നു. "കുഞ്ചാക്കോ ബോബന്റെ ക്യാരക്റ്റർ മരിച്ചു പോവുന്ന ഒരു സ്ക്രിപ്റ്റായിരുന്നു ടേക്ക് ഓഫിനായി എഴുതിയിരുന്നത്. അപ്പോൾ നിർമാതാവിന് ചാക്കോച്ചനെ കൊല്ലാൻ സമ്മതമേയല്ല. ഉടൻ കഥാപാത്രത്തിന്റെ മരണം റദ്ദ് ചെയ്യേണ്ടി വന്നു." സിനിമയുടെ ലോകം അങ്ങനെയൊക്കെ ആണല്ലോ..