ബച്ചൻ പുറത്തായി; താനാണ് കുറ്റക്കാരിയെന്ന് കളിയാക്കൽ; ബച്ചനും ജയയും അടുത്തതിങ്ങനെ
അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും 50ാം വിവാഹ വാർഷിക ദിനമാണിന്ന്. മാതൃകാ ദമ്പതികളായി അറിയപ്പെടുന്ന ബച്ചനും ജയയും 1973 ജൂൺ മൂന്നിനാണ് വിവാഹം ചെയ്യുന്നത്. ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു. അന്നും ഇന്നും അമിതാഭ് ബച്ചന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപര്യമാണ്. ബച്ചനും ജയയും രണ്ട് സ്വഭാവ രീതകളുള്ളവരാണ്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ജയ ബച്ചൻ.
അമിതാഭ് ബച്ചനാവട്ടെ വിനീതനായി സംസാരിക്കുന്നയാളുമാണ്. ഇത് പലപ്പോഴും ചർച്ചയാവാറുമുണ്ട്. പാപ്പരാസി മാധ്യമങ്ങളോട് എന്നും അനിഷ്ടം പ്രകടിപ്പിക്കുന്ന ജയ ബച്ചൻ ഇതിന്റെ പേരിൽ വിവാദങ്ങളിലും അകപ്പെടാറുണ്ട്. അടുത്തിടെ ഒരു റിപ്പോർട്ടർക്ക് നേരെ ശാപവാക്കുകൾ പറഞ്ഞത് ജയ ബച്ചനെതിരെ വിമർശനം ഉയരാൻ കാരണമായി. എല്ലാത്തിലും ഇടപെടുന്ന പ്രകൃതക്കാരിയുമാണ് ജയ. മരുമകൾ ഐശ്വര്യ റായിയെ ഒരു റിപ്പോർട്ടർ ആഷ് എന്ന് ചുരുക്കി വിളിച്ചപ്പോൾ
ജയ ബച്ചൻ ദേഷ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇത്തരം വിവാദങ്ങളിൽ നിന്ന് പരമാവധി മാറി നിൽക്കാൻ അമിതാഭ് ബച്ചൻ ശ്രമിക്കും. തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന പ്രവൃത്തികളോ വാക്കുകളോ ബച്ചന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഹൃഷികേഷ് മുഖർജിയുടെ ഗുഡ്ഡി എന്ന സിനിമയ്ക്കിടെയാണ് ജയയും ബച്ചനും ആദ്യമായി പരിചയപ്പെടുന്നത്. സിനിമയിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ബച്ചനെയായിരുന്നെങ്കിലും പിന്നീട് ഇദ്ദേഹത്തെ മാറ്റി. എങ്കിലും അതിനിടയ്ക്ക് ബച്ചനോട് ജയക്ക് മതിപ്പ് തോന്നി.
'ടു ബി ഓർ നോട് ടു ബി' എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് ജയ ബച്ചൻ മുമ്പ് വിശദീകരിച്ചിട്ടുണ്ട്, അമിതാഭ് ബച്ചനാണ് ഗുഡ്ഡിയിലെ ഹീറോ എന്നറിഞ്ഞപ്പോൾ താൻ രഹസ്യമായി സന്തോഷിച്ചിരുന്നു എന്ന് ജയ ബച്ചൻ പുസ്തകത്തിൽ തുറന്നെഴുതി. എന്നാൽ ജയയുടെ ആഗ്രഹം സാധ്യമായില്ല. സിനിമയിലേക്ക് സംവിധായകന് വേണ്ടത് ഒരു പുതുമുഖ നടനെയായിരുന്നു. ബച്ചനാവട്ടെ അപ്പോഴേക്കും ആനന്ദ് എന്ന സിനിമയുടെ വിജയത്തിലൂടെ പ്രശസ്തനായിട്ടുണ്ട്. ഇക്കാരണത്താൽ നായക സ്ഥാനത്ത് നിന്ന് ബച്ചനെ മാറ്റി.

തന്നെ സിനിമയിൽ നിന്ന് മാറ്റിയതിന് കാരണം ജയയാണെന്ന് പറഞ്ഞ് ബച്ചൻ കളിയാക്കുമായിരുന്നത്രെ. തനിക്കവ തമാശയായി തോന്നിയില്ല, പകരം വിഷമം തോന്നിയെന്നും ജയ ബച്ചൻ തുറന്നെഴുതി. ഇതിനിടെ ഇരുവരും തമ്മിൽ അടുത്തു. ബച്ചന്റെ സ്വഭാവ രീതികളാണ് തന്നെ അദ്ദേഹത്തോട് അടുപ്പിച്ചതെന്ന് ജയ പറയുന്നുണ്ട്. ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ തന്റെ ബിരുദദാന ചടങ്ങിന് അഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്ത ബച്ചനെത്തിയതും ജയ ഓർത്തു. ഈ സംഭവം ജയയുടെ ഹൃദയത്തെ സ്പർശിച്ചു.
ബച്ചൻ തനിക്ക് നൽകിയിരുന്ന സമ്മാനങ്ങളെക്കുറിച്ചും ജയ ബച്ചൻ തുറന്ന് പറഞ്ഞിട്ടുണ്ട്. വിലപിടിപ്പുള്ള കാഞ്ചീവരം സാരികളാണ് അദ്ദേഹം എനിക്ക് സമ്മാനമായി തന്നിരുന്നത്. മിക്ക സാരികളും വെള്ള നിറത്തിലാണ്. ബോർഡറിൽ പർപ്പിൾ കളറും. പർപ്പിൾ കളർ തനിക്ക് ചേരില്ലായിരുന്നെന്നും ജയ ഓർത്തു. 1973 ലെ അഭിമാൻ എന്ന സിനിമയിൽ ജയ ബച്ചൻ ഈ സാരികളിൽ ചിലത് ധരിച്ചിട്ടുണ്ട്.
പ്രണയം വളർന്നതോടെ ഒരുമിച്ച് കൂടുതൽ സമയം വേണമെന്നായി. ഇതിന് വേണ്ടി മാത്രമാണ് സൻജീർ എന്ന സിനിമയിൽ അഭിനയിക്കുന്നത്. തീരെ പ്രാധാന്യമില്ലാത്ത വേഷമായതിനാൽ ഒരു നടിയും ആ കഥാപാത്രം ചെയ്യില്ലായിരുന്നു. അമിതാഭ് ബച്ചന് വേണ്ടിയല്ലായിരുന്നെങ്കിൽ താനും ആ സിനിമ ചെയ്യില്ലായിരുന്നെന്നും ജയ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications