'പുരോഗമനമാണന്ന് പറഞ്ഞ് എന്തിനാണ് ചവറുകൾ റിലീസ് ചെയ്യുന്നത്?'; ഗെഹ്‌റായിൻ സിനിമയെ പരിഹസിച്ച് കങ്കണ!
ശകുൻ ബത്ര സംവിധാനം ചെയ്ത് ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, രജത് കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഹിന്ദി ഡ്രാമ ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഗെഹ്‌റായിൻ. യോഗ ഇൻസ്ട്രക്ടർ ആയ അലീഷ തന്റെ ലിവ് ഇൻ പങ്കാളിയായ കരണിനൊപ്പം ആണ് താമസിക്കുന്നത്. അവൾ തയ്യാറാക്കിയ ഒരു യോഗ ആപ്പിന് ഒരു നിക്ഷേപകനേ തേടി നടക്കുന്നതിന് ഇടയിൽ ആണ് രണ്ട് ദിവസത്തെ അവധി ആഘോഷിക്കാൻ അലിഷയുടെ ബന്ധു ആയ ടീനയും അവളുടെ പ്രതിശ്രുത വരൻ സെയിനും അവരെ ബീച്ച് ഹൗസിലേക്ക് ക്ഷണിക്കുന്നത്. ആ അവധി ആഘോഷം അവരുടെ നാലുപേരുടെയും ജീവിതങ്ങളെ പിന്നീട് എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.
മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും അവർക്കിടയിലെ മാനസിക സംഘർഷങ്ങളും മുൻനിർത്തി വളരെ പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രം ഒരു ഓഫ് ബീറ്റ് എന്നൊക്കെ വിളിക്കാവുന്ന ഒന്നാണ്. സിനിമയുടെ കഥയും കഥാപരിസരവും പുതുമകൾ ഒന്നും ഉള്ളത് അല്ലെങ്കിൽ കൂടിയും നല്ലൊരു തിരക്കഥയും കഥാപാത്ര നിർമിതിയും അവരുടെ മാനസിക വ്യഥകളും ഒക്കെ വളരെ പെട്ടെന്ന് കാണികളെ സിനിമയിലേക്ക് അടുപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ സങ്കീർണ്ണതയെക്കുറിച്ചുള്ള ചിത്രമായ ഗെഹ്‌റായിയാനിലെ ചൂടൻ രംഗങ്ങൾ നേരത്ത തന്നെ പ്രക്ഷകർക്ക് ഇടയിൽ സംസാരവിഷയമായിരുന്നു.

സിനിമയിലെ ചൂടൻ രംഗങ്ങളിൽ ഭർത്താവിന്റെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിന് ദീപിക അടുത്തിടെ നൽകിയ മറുപടിയും വൈറലായിരുന്നു. 'അയ്യോ... ഇത് തീർത്തും വിഡ്ഢിത്തമായി തോന്നുന്നു' എന്നാണ് ദീപിക പറഞ്ഞത്. 'ട്രോളുകൾ പോലുള്ളവയോട് നമ്മൾ പ്രതികരിക്കുന്നത് പോലും വിഡ്ഢിത്തമാണ്. ഞാൻ അഭിപ്രായങ്ങൾ വായിക്കാറില്ല. രൺവീറും അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ പ്രകടനത്തിൽ രൺവീർ അങ്ങേയറ്റം അഭിമാനിക്കുന്നു' ദീപിക കൂട്ടിച്ചേർത്തു. ഗെഹ്‌റായിയാന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ, രൺവീർ സിംഗ് ചിത്രത്തിലെ ദീപിക പദുക്കോണിന്റെ ഒരു സ്റ്റിൽ പങ്കിടുകയും അവരെ പ്രശംസിക്കുകയും ചെയ്തിരുന്നു. ശകുൻ ബത്രയുടെ ജൗസ്ക ഫിലിംസുമായി സഹകരിച്ച് ധർമ്മ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോയും സംയുക്തമായിട്ടാണ് ഗെഹ്‌റായിയാൻ നിർമിച്ചത്.

ഇപ്പോൾ സിനിമ കണ്ട് നടി കങ്കണ റണൗട്ട് നടത്തിയ വിമർശനമാണ് ചർച്ചയാകുന്നത്. ഗെഹ്റായിയാൻ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പുരോഗമനമാണന്ന് പറഞ്ഞ് എന്തിനാണ് ചവറുകൾ റിലീസ് ചെയ്യുന്നത് എന്നുമാണ് സോഷ്യൽമീഡിയ പേജുകളിൽ സിനിമ കണ്ടശേഷം കങ്കണ കുറിച്ചത്. 'ഞാൻ എൺപതുകളിൽ ജനിച്ച വ്യക്തിയാണ്. പക്ഷെ ഇത്തരം സിനിമകൾ കണ്ടാൽ എനിക്ക് മനസിലാകും. എന്നിരുന്നാലും പുതുയുഗം, അർബൻ സിനിമകൾ എന്ന പേരിൽ ചവറ് വിൽക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകൾ മോശം സിനിമകളാണ്. ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്' കങ്കണ കുറിച്ചു. പ്രൊമോഷന്‍ പരിപാടികളില്‍ ദീപിക ധരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം കുറവാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ചർച്ചകൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കങ്കണ പറഞ്ഞ മറുപടി എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
Recommended Video

താന്‍ വന്നിരിക്കുന്നത് ദീപികയെ പോലെ സ്വന്തമായി ശബ്ദമുള്ള സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനല്ലെന്നും സ്വയം സംരക്ഷിക്കാന്‍ ദീപികയ്ക്ക് സാധിക്കുമെന്നുമായിരുന്നു കങ്കണ പറഞ്ഞത്. 'ഞാന്‍ വന്നത് സ്വയം പ്രതിരോധിക്കാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാനാണ്. അവള്‍ക്ക് സ്വയം പ്രതിരോധിക്കാനാകും. അവള്‍ക്ക് ആ പ്രിവിലേജുണ്ട്. അതിനുള്ള വേദിയുമുണ്ട്. എനിക്ക് ഇവിടെ അവളുടെ സിനിമയെ പ്രോമോട്ട് ചെയ്യാന്‍ സാധിക്കില്ല' എന്നായിരുന്നു കങ്കണയുടെ പ്രതികരണം. തലൈവിയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേഷമായിരുന്നു കങ്കണ അവതരിപ്പിച്ചത്. ധാക്കഡ് ആണ് കങ്കണയുടെ റിലീസ് കാത്തുനില്‍ക്കുന്ന പുതിയ സിനിമ.


Click it and Unblock the Notifications