'തെറ്റ് സംഭവിക്കുന്നുണ്ടോയെന്ന് നോക്കി ഇരിക്കുകയാണ്, കുടുംബമുള്ളതുകൊണ്ട് ഞാൻ ജാഗ്രത പാലിക്കുന്നു'; പ്രിയങ്ക
വിസ്മയിപ്പിക്കുന്ന അഭിനയ പാടവവും ഫാഷൻ സെൻസും സൗന്ദര്യവും വിവേകവും കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നടിയായി മാറിയ ബോളിവുഡ് സുന്ദരിയാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ പ്രിയങ്ക നടത്തിയൊരു പരാമർശം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഓസ്‌കര്‍ നേട്ടം വരെ സ്വന്തമാക്കിയ ആര്‍ആര്‍ആര്‍ രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു. ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചാണ് നടി പ്രിയങ്ക ചോപ്ര അന്ന് വെട്ടിലായത്. തെലുങ്ക് ബ്ലോക്ബസ്റ്റര്‍ ചിത്രത്തെ തമിഴ് സിനിമ എന്നാണ് പ്രിയങ്ക ഒരു അഭിമുഖത്തിനിടെ വിശേഷിപ്പിച്ചത്. ഇതോടെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയത്.

നടന്‍ ഡാക്‌സ് ഷെപ്പേര്‍ഡുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് പ്രിയങ്ക തെറ്റായ പരാമർശം നടത്തിയത്. ഹോളിവുഡിനേയും ബോളിവുഡിനേയും താരതമ്യം ചെയ്ത ഡാക്‌സ് ബോളിവുഡ് ഇപ്പോള്‍ വികസിച്ച് വരികയാണെന്ന് പറഞ്ഞിരുന്നു. അതിന് ഉദാഹരണമായി ആര്‍ആര്‍ആര്‍ സിനിമയെ കുറിച്ചും നടന്‍ പറഞ്ഞു.
എന്നാല്‍ ആര്‍ആര്‍ആര്‍ ബോളിവുഡ് സിനിമയല്ല തമിഴ് സിനിമയാണ് എന്നാണ് പ്രിയങ്ക അവിടെ തിരുത്തി പറഞ്ഞത്. അതൊരു ബ്ലോക്ബസ്റ്റര്‍ തമിഴ് ചിത്രമാണ്. അത് നമ്മുടെ അവഞ്ചേഴ്‌സ് പോലെയാണ് എന്നാണ് പ്രിയങ്ക പറഞ്ഞത്. ഈ സംഭാഷണം വൈറലായതോടെയാണ് താരത്തിനെതിരെ ട്രോളുകള്‍ എത്താന്‍ തുടങ്ങിയത്.
അതൊരു തെലുങ്ക് സിനിമയാണ്... ഓവര്‍ സ്മാര്‍ട്ട് ആവണ്ട, ഭയങ്കര നിരാശ തോന്നുന്നു, ആര്‍ആര്‍ആര്‍ ക്യാമ്പെയ്‌നിനെ പിന്തുണച്ച നിങ്ങള്‍ക്ക് അതൊരു തെലുങ്ക് ആണെന്ന് പറയാന്‍ കഴിഞ്ഞില്ലേ?, വായ തുറക്കുന്നതിന് മുമ്പ് സാമാന്യ മര്യാദ വേണം എനിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ പ്രിയങ്കയ്‌ക്കെതിരെ വന്നിരുന്നു.
ഇപ്പോഴിത അന്ന് ട്രോൾ നേരിട്ടപ്പോൾ തനിക്ക് എന്താണ് തോന്നിയതെന്ന് മിഡ് ഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആളുകൾ തെറ്റുകൾ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും ആളുകൾ അത് ആസ്വദിക്കുന്നുവെന്ന് താൻ കരുതുന്നുവെന്നും നടി പറഞ്ഞു.

താൻ മുമ്പ് കൂടുതൽ സ്വതന്ത്രനായിരുന്നെന്നും എന്നാൽ പരിഗണിക്കാൻ കുടുംബമുള്ളതിനാൽ ഇപ്പോൾ അൽപ്പം ജാഗ്രത പുലർത്തുന്നതായും നടി പറഞ്ഞു. ഒരാൾ ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തുന്നുവോ അത്രത്തോളം ആളുകൾ അയാളെ വീഴ്ത്താനുള്ള കാരണം കണ്ടെത്തുമെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു.
തനിക്ക് കുടുംബത്തിന്റേയും സുഹൃത്തുക്കളുടെയും ആരാധകരുടേയും സ്‌നേഹമുണ്ടെന്നും അതാണ് തനിക്ക് പ്രധാനമെന്നും നടി പറഞ്ഞു. 'ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും ആളുകൾ ഒരു തെറ്റ് കണ്ടെത്താൻ ശ്രമിക്കുന്നു. ആളുകൾ അത് അൽപ്പം ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ മുമ്പ് കൂടുതൽ സ്വതന്ത്രനായിരുന്നു.'
'എന്നാൽ ഇപ്പോൾ ഞാൻ കുറച്ചുകൂടി ജാഗ്രതയുള്ളവളാണ്. കാരണം എനിക്ക് ചിന്തിക്കാൻ എന്റെ കുടുംബമുണ്ട്. ഒരാൾ ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തുന്നുവോ അത്രത്തോളം ആളുകൾ അയാളെ വീഴ്ത്താനുള്ള കാരണം കണ്ടെത്തുന്നു. എനിക്ക് എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും വളരെയധികം സ്നേഹവും പിന്തുണയുമുണ്ട്.'
'അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്' എന്നാണ് പ്രിയങ്ക പറഞ്ഞത്. മാത്രമല്ല സിറ്റാഡൽ സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ് സിനിമയിലെ പൊളിറ്റിക്സിനെ കുറിച്ച് നടി പറഞ്ഞതും വൈറലായിരുന്നു.
'ഇപ്പോൾ നമ്മൾ സ്ട്രീമിംഗിന്റെ ലോകത്താണ് ജീവിക്കുന്നത്. കഴിഞ്ഞ അഞ്ച്, പത്ത് വർഷമായി ഹിന്ദി സിനിമാ മേഖല വളരെയധികം മാറിയിട്ടുണ്ട്. നമുക്ക് മികച്ച പ്രതിഭകളുണ്ട്. എഴുത്തുകാർ, സംവിധായകർ, അഭിനേതാക്കൾ എന്നിങ്ങനെ ഇൻസ്ട്രിക്ക് പുറത്ത് നിന്ന് ആളുകൾ എത്തുന്നുണ്ട്. എന്നാൽ എന്റെ തുടക്കകാലത്ത് അങ്ങനെയായിരുന്നില്ല.'
'മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം ജോലിസ്ഥലം പ്രവർത്തിക്കേണ്ടത്. അവിടെ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കണം. ബോളിവുഡ് പൊളിറ്റിക്സിന് അപ്പുറം കഥാപാത്രത്തിന് ചേരുന്നയാളെ വേണം കാസ്റ്റിങ് ഡയറക്ടർ തെരെഞ്ഞടുക്കാൻ' എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്. താരത്തിന്റെ പുതിയ പ്രസ്താവനയും ബോളിവുഡിൽ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.


Click it and Unblock the Notifications