'കണ്ണുനീരിൽ ഒപ്പമിരിക്കാൻ കഴിഞ്ഞു, എന്നും നിന്നെ ഓർത്ത് അഭിമാനം മാത്രം'; കോഹ്ലിക്ക് അനുഷ്കയുടെ കത്ത്!
ട്വന്റി ട്വന്റിയിൽ നിന്നും രാജിവെച്ചതിനും ഏകദിനത്തിലെ വിവാദ മാറ്റത്തിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും ഒഴിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലി സോഷ്യൽമീഡിയ വഴി അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പരമ്പര അടിയറവ് വെച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോഹ്ലി പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നുമാണ് നായകസ്ഥാനം ഒഴിഞ്ഞുവെന്ന് അറിയിച്ചുള്ള കുറിപ്പിൽഡ കോഹ്ലി എഴുതിയത്.
തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം.എസ് ധോണിക്കും കോഹ്ലി കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു. നേരത്തെ ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായി ടൂർണമെന്റിന് ശേഷം കുട്ടി ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഏകദിനത്തിലും കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കി. ഇതിനുശേഷം വലിയ വിവാദങ്ങളും ഉണ്ടായിരുന്നു.

വിരാടിന്റെ ബാറ്റിങ് മികവ് കൊണ്ട് മാത്രമല്ല ആരാധകർ കിംഗ് എന്നൊരു വിളിപ്പേര് കൂടി നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ മഹാ വിജയങ്ങളിലേക്ക് നയിച്ചതിന്റെ ബുദ്ധിയും കോഹ്ലിയുടേത് കൂടെയാണ്. നായകസ്ഥാനത്ത് നിന്ന് മാറിയത് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചത്. 'കോലിയുടെ കീഴിൽ ഇന്ത്യൻ ടീമിന് മൂന്ന് ഫോർമാറ്റിലും മുന്നേറ്റം നടത്താൻ സാധിച്ചു. അദ്ദേഹത്തിന്റെ തീരുമാനം വ്യക്തിപരമാണ്. തീരുമാനത്തെ ബിസിസിഐ ബഹുമാനിക്കുന്നു. അദ്ദേഹം ടീമിനെ പ്രധാനപ്പെട്ട അംഗമായി തുടരും. ടീമിനെ പുതിയ ഉയരത്തിലേക്ക് നയിക്കാൻ കോഹ്ലിക്കാവട്ടെ. മഹാനായ ക്രിക്കറ്ററാണ് കോഹ്ലി' ഗാംഗുലി എഴുതി. സിനിമാ രംഗത്ത് നിന്നുള്ള നിരവധി താരങ്ങളും വിരാടിന്റെ വിരമിക്കലിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോൾ താരത്തിന്റെ ഭാര്യയും നടിയുമായ അനുഷ്ക ശർമയും കോഹ്ലിയുടെ വിരമിക്കലിൽ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ്. എന്നും രാജ്യത്തിന് വേണ്ടി ഉയരങ്ങൾ കീഴടക്കാൻ കഠിനമായി പരിശ്രമിച്ചിരുന്ന വ്യക്തിയാണ് വിരാട് കോഹ്ലിയെന്നും അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം അഭിമാനം മാത്രമാണ് മനസിൽ നിറയുന്നതെന്നും അനുഷ്ക കുറിപ്പിൽ എഴുതി. '2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ എംഎസ് തീരുമാനിച്ചതിനാലാണ് നിങ്ങളെ ക്യാപ്റ്റനാക്കിയതെന്ന് നിങ്ങൾ എന്നോട് പറഞ്ഞ ദിവസം ഞാൻ ഓർക്കുന്നു. പിന്നീട് എം.എസും നിങ്ങളും ഞാനും ആ ദിവസം ചാറ്റ് ചെയ്തതും നിങ്ങളുടെ താടി ഇനി വേഗത്തിൽ നരച്ച് തുടങ്ങുമെന്ന് അദ്ദേഹം തമാശ പറഞ്ഞതും ഞാൻ ഓർക്കുന്നു. അതോർത്ത് നമ്മൾ എല്ലാവരും നന്നായി ചിരിച്ചു. ആ ദിവസം മുതൽ നിങ്ങളുടെ താടി നരക്കുന്നുണ്ടോ എന്നതിനേക്കാൾ നിങ്ങളുടെ വളർച്ചയാണ് ഞാൻ ശ്രദ്ധിച്ചത്. അപാരമായ വളർച്ചയായിരുന്നു... നിനക്ക് ചുറ്റുമുള്ളതിന്റേയും കൂടെ നിന്റെ ഉള്ളിലുള്ള കഴിവിന്റേയും വളർച്ച. അതെ.... ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നിങ്ങളുടെ നേതൃത്വത്തിൽ ടീം നേടിയ നേട്ടങ്ങളിലും ഞാൻ വളരെ അഭിമാനിക്കുന്നു. കൂടുതൽ എന്നെ സന്തോഷിപ്പിക്കുന്നത് നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലും നേട്ടത്തിലുമാണ്.'

'2014ൽ വളരെ ചെറുപ്പവും നിഷ്കളങ്കരും ആയിരുന്നു. നല്ല ഉദ്ദേശ്യങ്ങൾ, പോസിറ്റീവ് ഡ്രൈവ് എന്നിവ നിങ്ങളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചിന്തിക്കുക. നിങ്ങൾ നേരിട്ട വെല്ലുവിളികളിൽ പലതും എപ്പോഴും കളിക്കളത്തിലായിരുന്നില്ല.... കൂടുതലും ജീവിതത്തിലായിരുന്നു ശരിയല്ലേ? നിന്റെ നല്ല ഉദ്ദേശത്തിന് ഒന്നും തടസ്സമാകാൻ നീ അനുവദിക്കാത്തതിൽ ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. ഓരോ ഔൺസ് ഊർജവും കളിക്കളത്തിൽ വിജയം നേടിയെടുക്കാൻ നിന്നെ സഹായിച്ചു. ചില നഷ്ടങ്ങൾക്ക് ശേഷവും ഇനിയും എന്തെങ്കിലും രാജ്യത്തിന് നല്ലതായത് ചെയ്യാൻ കഴിയുമോ എന്ന് നിങ്ങൾ ചിന്തിച്ചുകൊണ്ടേയിരുന്നു. നീ കണ്ണീരോടെയിരിക്കുമ്പോൾ ഞാൻ നിന്റെ അരികിൽ ഇരുന്നു. നിങ്ങൾ അസാമാന്യവും നേരായ വഴിയെ സഞ്ചരിക്കുന്ന ആളുമാണ്. ഇതാണ് നിങ്ങളെ എന്റെ കണ്ണുകളിലും നിങ്ങളുടെ ആരാധകരുടെയും കണ്ണുകളിലും മഹത്വമുള്ളവനാക്കുന്നത്. നമ്മുടെ മകൾ ഈ ഏഴ് വർഷത്തെ പഠിത്തം അവളുടെ അച്ഛനിൽ കാണും' അനുഷ്ക കുറിച്ചു. ഒരു ഭാര്യ ഭർത്താവിനെ കുറിച്ച് എഴുതാവുന്ന മനോഹര വാക്കുകളാണ് അനുഷ്ക കുറിച്ചത് എന്നാണ് ആരാധകർ കുറിപ്പിന് താഴെ കമന്റായി എഴുതിയത്.


Click it and Unblock the Notifications