മുൻ കാമുകനൊപ്പം പാർട്ടികൾ നടത്തി ആഘോഷിച്ച് സുസ്മിത സെൻ, ലളിത് മോദിയുമായുള്ള കുറിച്ച് സംസാരിക്കാതെ നടി!
കഴിഞ്ഞ ദിവസമായിരുന്നു സുസ്മിത സെന്നിന്റെ അമ്മയുടെ പിറന്നാൾ ആഘോഷം. പതിവുപോലെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ പിറന്നാൾ സുസ്മിത ആഘോഷമാക്കി. മുൻ മിസ് യൂണിവേഴ്സായ താരം പാർട്ടിയുടെ ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂട ലൈവായി ആരാധകരിലേക്ക് എത്തിച്ചിരുന്നു.
താരം ലൈവിൽ വന്ന് ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ ആരാധകരും താരത്തിന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നു. അതേസമയം പാർട്ടിയിൽ സുസ്മിതയുടെ മുൻ കാമുകൻ റോഹ്മൻ ഷാവ്‌ലിന്റേയും സാന്നിധ്യമുണ്ടായിരുന്നുവെന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി.

കഴിഞ്ഞ വർഷം ഡിസംബറിൽ താനും റോഹ്മാനും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞതായി സുസ്മിത അറിയിച്ചിരുന്നു. സുസ്മിതയുടെ മൂത്ത മകൾ റെനിയും മുത്തശ്ശിക്കായി ഹൃദയസ്പർശിയായ പിറന്നാൾ ആശംസ കുറിപ്പ് പങ്കുവെക്കുകയും പാർട്ടിയിൽ നിന്നുള്ള ഒരു കൂട്ടം ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ചിത്രങ്ങളിൽ സുസ്മിതയുടെ സഹോദരൻ രാജീവ് സെൻ, സഹോദര ഭാര്യ ചാരു അസോപ, ഇളയ മകൾ അലിസ എന്നിവരേയും കാണാമായിരുന്നു.
സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കുന്നു എന്നാണ് റോഹ്മാനൊപ്പമുള്ള പ്രണയം തകർന്നുവെന്ന് അറിയിച്ച് സുസ്മിത കുറിച്ചത്.
പ്രണയ ബന്ധം അവസാനിച്ചുവെന്ന് അറിയിച്ചതിന് പിന്നാലെ മറ്റൊരു പോസ്റ്റും സുസ്മിത പങ്കുവെച്ചിരുന്നു. സമാധാനമാണ് മനോഹരം എന്നാണ് എഴുതിയിരുന്നത്. നാൽപ്പത്തിമൂന്നുകാരിയായ സുസ്മിതയുടെ ബോയ്ഫ്രണ്ടായിരുന്ന റോഹ്മാന് 29 വയസാണ് പ്രായം. വിധിയാണ് തങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്നാണ് റോഹ്മാനുമായുള്ള പ്രണയത്തെ കുറിച്ച് സുസ്മിത മുമ്പൊരിക്കൽ പറഞ്ഞത്.

അതേസമയം നടിയുമായി പ്രണയത്തിലാണെന്ന് ട്വീറ്റ് പങ്കുവെച്ച ലളിത് മോദിയെ കുറിച്ച് ഇപ്പോഴും സുസ്മിത പ്രതികരിച്ചിട്ടില്ല. ലളിത് മോദിയുമായി പ്രണയത്തിലാണെന്ന് സുസ്മിത സെൻ ഇതുവരെ സമ്മതിച്ചിട്ടില്ല. തുടക്കത്തിൽ പ്രചരിച്ച ഗോസിപ്പ് വാർത്തയിൽ പ്രതികരിച്ച് നടി രംഗത്ത് എത്തിയിരുന്നു.
മക്കളായ റെനീക്കും അലീസക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മറുപടി നൽകിയത്. 'വിവാഹം കഴിഞ്ഞിട്ടില്ല മോതിരം ഇട്ടിട്ടില്ല. സ്നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ്' എന്നായിരുന്നു അന്ന് സുസ്മിത കുറിച്ചത്.


Click it and Unblock the Notifications