അവാർഡുകളെല്ലാം യഥാർത്ഥ സ്വർണമാണെന്ന് അമ്മ കരുതി; തുണിയിൽ പൊതിഞ്ഞ് വെച്ചു; ഓർമകൾ പങ്കുവെച്ച് റഹ്മാൻ
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് എആർ റഹ്മാൻ. ഇന്ത്യൻ ജനതയുടെ അഭിമാനമായ എആർ റഹ്മാന് സംഗീത ലോകത്തുണ്ടാക്കിയ തരഗം ചെറുതല്ല. ഭാഷാ വ്യത്യാസങ്ങളില്ലാതെ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഏവരും ഏറ്റെടുത്തു. വളരെ സാധാരണക്കാരനായി ജനിച്ച് വളർന്ന എആർ റഹ്മാന് ജീവിതത്തിലും കരിയറിലും വൻ ഉയർച്ചയാണുണ്ടായത്. ദിലീപ് കുമാറിൽ നിന്നും എആർ റഹ്മാനായി മാറിയ ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ആരാധകർക്ക് അറിയാവുന്നതാണ്.
മതം മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടതകളെക്കുറിച്ചും റഹ്മാൻ സംസാരിച്ചിട്ടുണ്ട്. റഹ്മാന്റെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഇദ്ദേഹത്തിന്റെ അമ്മ കരീമ ബീഗം ആണ്. അന്തരിച്ച അമ്മയെക്കുറിച്ചുള്ള ഓർമകൾ ഇന്നും ഇദ്ദേഹത്തെ വികാരഭരിതനാക്കുന്നു. ഇപ്പോഴിതാ അമ്മയെക്കുറിച്ചുള്ള രസകരമായ ഒരോർമ പങ്കുവെക്കുകയാണ് എആർ റഹ്മാൻ. തനിക്ക് ലഭിക്കുന്ന അവാർഡുകളെല്ലാം യഥാർത്ഥ സ്വർണത്തിൽ പണിതതാണെന്ന് അമ്മ കരുതിയെന്ന് റഹ്മാൻ പറയുന്നു.

അമ്മ അത് തുണിയിൽ പൊതിഞ്ഞ് സംരക്ഷിച്ച് വെച്ചു. അമ്മയുടെ മരണ ശേഷം മുറിയിൽ പോയി ഇവ എടുത്തു. ദുബായിലെ ഒരു സ്റ്റുഡിയോയ്ക്ക് താൻ ഈ അവാർഡുകൾ സമർപ്പിച്ചെന്നും എആർ റഹ്മാൻ വ്യക്തമാക്കി. അമ്മ തന്റെ കരിയറിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് എആർ റഹ്മാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്. സ്റ്റുഡിയോ തുടങ്ങുന്ന കാലത്ത് ആവശ്യമുള്ള സംഗീതോപകരണങ്ങൾ വാങ്ങാൻ പോലും തന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല.
ഒരു എസിയും ഷെൽഫും കാർപെറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നും വാങ്ങാൻ പണമില്ലാതെ ഞാനവിടെ ഇരിക്കും. അമ്മ തന്റെ ആഭരണങ്ങൾ പണയം വെക്കാൻ തന്നപ്പോഴാണ് എന്റെ ആദ്യത്തെ റെക്കോർഡർ ഞാൻ വാങ്ങുന്നത്. അവിടെ നിന്നും തനിക്ക് ശക്തി ലഭിച്ചു. എന്റെ ഭാവി കാണാൻ പറ്റി. ആ ഒരു നിമിഷം കൊണ്ട് താൻ മാറിയെന്നും എആർ റഹ്മാൻ അന്ന് വ്യക്തമാക്കി.

തന്റെ കുട്ടിക്കാലത്തെക്കുറിച്ചും എആർ റഹ്മാൻ സംസാരിച്ചിട്ടുണ്ട്. തന്റെ ബാല്യകാലം സാധാരണ പോലെ ആയിരുന്നില്ല. അച്ഛന്റെ ചികിത്സ നടക്കുന്ന ആശുപത്രികളിലാണ് കൂടുതലും കഴിഞ്ഞത്. 11, 12 വയസുള്ളപ്പോൾ ജോലിക്ക് പോയിത്തുടങ്ങി. പുറത്ത് പോകാനും കളിക്കാനുമുള്ള പ്രിവിലേജ് എനിക്കുണ്ടായിരുന്നില്ല. പക്ഷെ തനിക്കായി സമയം ഉണ്ടായിരുന്നു. അത് സംഗീതത്തിന് വേണ്ടി ചെലവഴിച്ചു. അത് ഒരു തരത്തിൽ തനിക്ക് അനുഗ്രഹമായെന്നും എആർ റഹ്മാൻ വ്യക്തമാക്കി.
താൻ പഠിക്കാൻ മിടുക്കനായിരുന്നില്ല. കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി 11 വയസിൽ തന്നോട് പഠിത്തം നിർത്താൻ അമ്മ പറഞ്ഞുെന്നും എആർ റഹ്മാൻ വ്യക്തമാക്കി. കഷ്ടപ്പാടുകൾ നിറഞ്ഞ് കുട്ടിക്കാലം കഴിഞ്ഞ് സൗഭാഗ്യങ്ങളിലേക്കാണ് എആർ റഹ്മാനും കുടുംബവും കടന്ന് ചെന്നത്. ഓസ്കാർ അവാർഡുൾപ്പെടെയുള്ള പുരസ്കാരങ്ങൾ എആർ റഹ്മാനെ തേടിയെത്തി. റഹ്മാന്റെ മകൾ ഖദീജയും സംഗീത ലോകത്ത് ഇതിനകം സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.


Click it and Unblock the Notifications