ജീവൻ രക്ഷിച്ച ഓട്ടോ ഡ്രെെവർക്ക് ഇതേയുള്ളൂ?, കോടികളുള്ള സെയ്ഫ് വലിയ തുക കൊടുക്കണം; ചർച്ചയാക്കി ആരാധകർ
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിനുള്ളിൽ വെച്ച് അക്രമിയുടെ കുത്തേറ്റത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വലിയ സെക്യൂരിറ്റി വലയത്തിൽ കഴിയുന്ന വിഐപിയായ സെയ്ഫ് അലി ഖാന് പോലും രാജ്യത്ത് സുരക്ഷയില്ലേ എന്ന് മിക്കവരും ചോദിച്ചു. കുത്തേറ്റ സെയ്ഫിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. ഓട്ടോയിലാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത്. വീട്ടിലേക്ക് ഒളിച്ച് കയറിയ പ്രതി സെയ്ഫിന്റെ മകനെ തട്ടിക്കൊണ്ട് പോകാനും ഒരു കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടാനുമായിരുന്നു പ്രതിയുടെ നീക്കം.
അക്രമിയുമായുള്ള കൈയ്യാങ്കളിക്കിടെയാണ് സെയ്ഫിന് കുത്തേൽക്കുന്നത്. പ്രതി രക്ഷപ്പെടുകയും ചെയ്തു. അക്രമിയെ ദിവസങ്ങൾക്കുള്ളിൽ മുംബെെ പൊലീസ് പിടികൂടി. ആശുപത്രിയിൽ നിന്നും സെയ്ഫ് ഡിസ്ചാർജായിട്ടുണ്ട്. ആറ് പരിക്കുകളാണ് സെയ്ഫിന്റെ ദേഹത്തുള്ളത്. സെയ്നെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത് ഓട്ടോ ഡ്രെെവറായ ഭജൻ സിംഗാണ്.

ചോരയിൽ കുതിർന്ന വസ്ത്രങ്ങളോടെയാണ് താൻ സെയ്ഫിനെ കണ്ടതെന്നും ഓട്ടോയിൽ സെയ്ഫിനൊപ്പം മകൻ തൈമൂർ അലി ഖാനും ഉണ്ടായിരുന്നെന്നും ഭജൻ സിംഗ് പിന്നീട് വ്യക്തമാക്കി. ഓട്ടോയിൽ കയറിയപ്പോൾ അത് സെയ്ഫും മകനുമാണെന്ന് ഇദ്ദേഹത്തിന് അറിയില്ലായിരുന്നു. ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് മനസിലാകുന്നത്. മിനിട്ടുകൾക്കുള്ളിൽ സെയ്ഫിനെ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിൽ ഇദ്ദേഹമെത്തിച്ചു.
പരിക്ക് പറ്റിയ ആളെ ഉടനെ ആശുപത്രിയിലെത്തിക്കുന്നതിൽ മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നാണ് ഭജൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴിതാ ഭജൻ സിംഗിന് പാരിതോഷികമെത്തിയിരിക്കുകയാണ്. 11000 രൂപയാണ് സെയ്ഫ് അലി ഖാൻ ഓട്ടോ ഡ്രെെവർക്ക് ഒരു ഇൻസ്റ്റിറ്റ്യൂഷൻ കൊടുത്തത്.

ഇത്ര ചെറിയ തുകയാണോ സെയ്ഫിന്റെ ജീവൻ രക്ഷിച്ചതിന് കൊടുത്തതെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യമുണ്ട്. അതേസമയം സെയ്ഫ് അലി ഖാനോ കുടുംബമോ അല്ല ഈ തുക നൽകിയത്. വരും ദിവസങ്ങളിൽ സെയ്ഫും കുടുംബവും ഓട്ടോ ഡ്രെെവർക്ക് അർഹമായ പാരിതോഷികം നൽകണമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. അതേസമയം സംഭവത്തിന് ശേഷം സെയ്ഫിന്റെ ഭാര്യ കരീന കപൂർ തന്നെ വിളിച്ചിട്ടില്ലെന്ന് ഭജൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോടികളുടെ ആസ്തിയുള്ളവരാണ് സെയ്ഫും കരീനയും. എന്നാൽ കുത്തേറ്റ ദിവസം സ്വന്തം കാറിൽ സെയ്ഫിന് ആശുപത്രിയിൽ പോകാനായില്ല. താരത്തിന്റെ ഡ്രെെവർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയിരുന്നു. അധികം വൈകിയാൽ ആപത്താണെന്ന് മനസിലാക്കി ഉടനെ ഓട്ടോയിൽ ആശുപത്രിയിലെത്തുകയായിരുന്നു.
ആക്രമത്തിന്റെ പശ്ചാത്തലത്തിൽ സെയ്ഫ് അലി ഖാൻ പുതിയ സെക്യൂരിറ്റി ഏജൻസിയെ വെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആറ് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് സെയ്ഫ് വീട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരാണ് സെയ്ഫിന്റെയും കരീനയുടെയും മക്കൾ. നടന് ആദ്യ വിവാഹ ബന്ധത്തിൽ ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നീ മക്കളുമുണ്ട്. ബോളിവുഡിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും സെയ്ഫിനെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. കുടുംബത്തെ രക്ഷിക്കാൻ ആക്രമിയെ തടുത്ത സെയ്ഫിനെ നിരവധി പേർ അഭിനന്ദിച്ചു.


Click it and Unblock the Notifications











