'ചെറിയ പ്രായത്തിൽ സിസേറിയന് വിധേയയായി, അന്ന് കേട്ട കമന്റുകൾ സഹിക്കാൻ കഴിയുമായിരുന്നില്ല'; ഭാഗ്യശ്രീ
എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ഭാഗ്യശ്രീ. 1989ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം മേ നേ പ്യാർ കിയയിലൂടെ നായികയായിട്ടായിരുന്നു ഭാഗ്യശ്രീയുടെ അരങ്ങേറ്റം.
ബോളിവുഡിൽ മാത്രമല്ല കന്നടയിലും തെലുങ്കിലും ബംഗാളിയിലും ബോജ്പുരിയിലുമെല്ലാം ഭാഗ്യശ്രീ സിനിമകൾ ചെയ്തിട്ടുണ്ട്. അവസാനമായി ഭാഗ്യശ്രീ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്ത പ്രഭാസിന്റെ രാധേ ശ്യാമായിരുന്നു.
പ്രായം അമ്പത്തിമൂന്നിലെത്തിയെങ്കിലും യുവത്വം തുളുമ്പുള്ള ശരീരവും ചർമ്മവുമാണ് ഭാഗ്യശ്രീയുടേത്.
രണ്ട് മക്കൾക്ക് ജന്മം നൽകിയ ശേഷവും മനോഹരമായി ശരീരം സംരക്ഷിക്കുന്ന ഭാഗ്യശ്രീ ബോളിവുഡിന് തന്നെ ഒരു അത്ഭുതമാണ്. ഇന്ത്യൻ സിനിമയിലെ യഥാർഥ സന്തൂർ മമ്മിയും ഭാഗ്യശ്രീയാണെന്ന് നിസംശയം പറയാം.
ഫിറ്റ്നസ്, യോഗ തുടങ്ങി ശരീരവും സൗന്ദര്യവും സൂക്ഷിക്കുന്നതിന് വേണ്ട എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ഭാഗ്യശ്രീ പുലർത്തുന്നുണ്ട്. ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി താരം ചെറിയ ടിപ്പുകൾ ആരാധകർക്കായി പകർന്ന് നൽകാറുമുണ്ട്.

1990ൽ ആണ് വ്യവസായിയായ ഹിമാലയ ദസാനി ഭാഗ്യശ്രീയെ വിവാഹം ചെയ്തത്. ഇരുപത്തൊന്ന് വയസ് മാത്രമായിരുന്നു അന്ന് താരത്തിന് പ്രായം. വൈകാതെ കുഞ്ഞുങ്ങളുണ്ടായി. അഭിമന്യു, അവന്തിക എന്നിങ്ങനെ രണ്ട് മക്കളാണ് ഭാഗ്യശ്രീക്കും ഹിമാലയയ്ക്കുമുള്ളത്.
വളരെ ചെറുപ്പത്തിൽ തന്നെ താൻ ഗർഭിണിയായതിനെ കുറിച്ചും ശേഷം സിസേറയിനിലൂടെ കടന്നുപോയതിനെ കുറിച്ചും ഭാഗ്യശ്രീ വുമൺ ഫിറ്റ്നസ് മാഗസീന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
സിസേറിയൻ കഴിഞ്ഞപ്പോൾ ഇനിയൊരിക്കലും പഴയ ശരീരവും ഭംഗിയും തിരികെ കിട്ടില്ലെന്ന് പറഞ്ഞ് പലരും തളർത്തിയിരുന്നുവെന്നും സങ്കടപ്പെടുത്തിയിരുന്നുവെന്നുമാണ് ഭാഗ്യശ്രീ പറയുന്നത്.

'സീസേറിയന് വിധേയയാകുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. ഗർഭധാരണത്തിന് മുമ്പുള്ള എന്റെ ആകൃതിയിലേക്കും വലുപ്പത്തിലേക്കും ഭാരത്തിലേക്കും തിരികെ പോകാൻ സിസേറിയന് ശേഷം എനിക്ക് ഒരിക്കലും കഴിയില്ലെന്നാണ് കാണാൻ വരുന്നവരും സുഖവിവരം തിരക്കി എത്തുന്നവരും നിരന്തരം പറഞ്ഞിരുന്നത്.'
'അതിനാൽ ഞാൻ തളർന്നിരുന്നു. തിരികെ പഴയ രൂപത്തിലേക്ക് എത്തുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് എനിക്കറിയാമായിരുന്നു. ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണമെങ്കിൽ ആദ്യം നമ്മൾ സ്വയം അതിനായി ഒരുങ്ങുകയും തീരുമാനങ്ങളെടുക്കുകയും വേണം.'
'അത് ഞാൻ ചെയ്തിരുന്നു. അമ്മയായ ശേഷം കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിനപ്പുറം അവർക്കൊപ്പം കായികമായ കാര്യങ്ങളും കളികളും ഞാനും ചെയ്തിരുന്നു.'

'അവരോടൊപ്പം വെളിയിൽ കളിക്കുന്നത് സ്ഥിരമായിരുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ സ്‌പോർട്‌സായിരുന്നു അവരുടെ ഏറ്റവും വലിയ വിനോദം. ടെലിവിഷനോ വീഡിയോ ഗെയിമുകളോ മൊബൈലുകളോ അവരുടെ കുട്ടിക്കാലത്തിൽ കൈ കടത്തിയിട്ടില്ല.'
'സ്കേറ്റിംഗ്, കരാട്ടെ, ബാഡ്മിന്റൺ, നീന്തൽ തുടങ്ങി എല്ലാ ഗെയിമുകളും ഞാനും എന്റെ കുട്ടികളും ഒരുമിച്ച് ചെയ്തു. കുട്ടികൾക്ക് കുട്ടിക്കാലവും ആ സമയത്തെ സന്തോഷങ്ങളും നഷ്ടപ്പെടരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.'
'മൂല്യങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. മാതാപിതാക്കളായ നമ്മൾ സ്വന്തം ജീവിതത്തിലൂടെ കണ്ടുപഠിക്കാൻ അവർക്ക് അവസരം നൽകണം. അത് ഞാൻ ചെയ്യാൻ ശ്രമിച്ചിരുന്നു.'
'ഇന്ന് പലരും മക്കളേയും അവരുടെ സ്വഭാവത്തേയും കുറിച്ച് പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോൾ ഞാൻ അഭിമാനം കൊള്ളാറുണ്ട്.'

'സിനിമയിൽ അഭിനയിക്കണമെന്ന് മക്കൾ പറഞ്ഞപ്പോൾ ഞാൻ മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു... അർപ്പണബോധവും അച്ചടക്കവും പോലെതന്നെ ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമുള്ള ഒരു ജോലിയാണ് സിനിമ മേഖല.'
'വിജയം ആസ്വദിക്കുന്നപ്പോലെ കല്ലേറുകൾ സ്വീകരിക്കാനും തയ്യാറായിരിക്കണം. സിനിമ കണ്ട് കഴിയുമ്പോൾ എല്ലാവരും അഭിപ്രായം പറയും. അതിനാൽ നിങ്ങളുടെ ഹൃദയം അതിനായി ഒരുക്കുക.'
'നിങ്ങളുടെ ലക്ഷ്യത്തിലേക്ക് പോകുക. നൂറ് ശതമാനവും നൽകി സിനിമകളിൽപ്രവർത്തിച്ചാൽ നിങ്ങൾ സംസാരിച്ചില്ലെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ വർക്കുകൾ സംസാരിക്കും.'
'നിങ്ങളോട് നല്ല വാക്ക് പറഞ്ഞ ആളുകളെ ഒരിക്കലും മറക്കരുത്. ഇത്രയുമാണ് മക്കളോട് ഞാൻ പറഞ്ഞിരിക്കുന്നത്' ഭാഗ്യശ്രീ വ്യക്തമാക്കി.


Click it and Unblock the Notifications











