'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
അർജുൻ കപൂറിന് ഞായറാഴ്ച 37 വയസ് തികഞ്ഞിരിക്കുകയാണ്. പാരീസിൽ പിറന്നാൾ ആഘോഷിക്കാനായി കാമുകി മലൈക അറോറയ്‌ക്കൊപ്പം അർജുൻ പോയിരിക്കുകയാണ്. സംവിധായകൻ ബോണി കപൂറിന്റെ ഏക മകനായ അർജുൻ ശ്രീദേവിയുമായുള്ള അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
അർജുൻ ഒരിക്കലും ബോണിയോടോ ശ്രീദേവിയോടോ മോശമായ രീതിയിൽ പെരുമാറിയിട്ടില്ല സംസാരിച്ചിട്ടില്ല. അച്ഛനെതിരെ ഞങ്ങൾ മക്കളെ തിരിക്കാൻ അമ്മ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ലെന്നാണ് ഒരിക്കൽ അഭിമുഖത്തിൽ അർജുൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

മിസ്റ്റർ ഇന്ത്യ, രൂപ് കി റാണി, ചോറോ കാ രാജ, ജുദായ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം 1996ലാണ് ശ്രീദേവിയും ബോണിയും വിവാഹിതരായത്. ഒരു ടിവി സീരിയൽ പ്രൊഡ്യൂസറായിരുന്നു ബോണിയുടെ ആദ്യ ഭാര്യയും അർജുന്റെ അമ്മയുമായ മോന കാൻസർ ബാധിച്ചാണ് 2012ൽ മരിച്ചത്.
അമ്മ മരിച്ചശേഷം അച്ഛന്റെ തണൽ തേടി അർജുനോ സഹോദരി അൻഷുലയോ പോയിട്ടില്ല. സ്വന്തം കാലിൽ നിന്ന് അധ്വാനിച്ചാണ് രണ്ടുപേരും ഉയർന്ന് വന്നത്. അമ്മ മോനയായിരുന്നു അർജുൻ കപൂറിന് എല്ലാം. മോനയുമായി പിരിഞ്ഞ് പിതാവ് ബോണി കപൂർ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോൾ അർജുൻ കുട്ടിയായിരുന്നു.
ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ അർജുന് ഇഷ്ടമല്ലായിരുന്നു. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുശിയും തന്റെ സഹോദരങ്ങൾ അല്ലെന്നുമാണ് അർജുൻ അഭിമുഖങ്ങളിൽ പറഞ്ഞത്.
എന്നാൽ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിൽ മകനെ പോലെ ഓടി നടന്ന് കാര്യങ്ങൾ ചെയ്ത അർജുൻ അച്ഛനെയും തന്റെ സഹോദരങ്ങളെയും ചേർത്ത് നിർത്തി അവർക്ക് താങ്ങായി മാറി.

'അച്ഛൻ ദുഖിക്കുന്നത് കാണാൻ അമ്മ ആഗ്രഹിച്ചിരുന്നില്ല. അച്ഛൻ പോയ ശേഷം അമ്മ ഒരിക്കലും ഞങ്ങളോട് അച്ഛന്റെ കുറ്റങ്ങൾ പറഞ്ഞിട്ടില്ല. വിഷം നിറച്ച് അച്ഛനെതിരെ തിരിക്കാൻ ശ്രമിച്ചിട്ടില്ല. എന്റെ അച്ഛന്റെ പ്രവൃത്തികളെ അടിസ്ഥാനമാക്കിയാണ് എന്റെ എല്ലാ തീരുമാനങ്ങളും.'
'ജീവിതത്തിൽ എന്റെ സ്വന്തമായി തിരഞ്ഞെടുപ്പുകൾ നടത്താനും തീരുമാനങ്ങളെടുക്കാനും എന്റെ അമ്മ എന്നെ പ്രാപ്തനാക്കിയിട്ടുണ്ട്. ഇന്ന് എനിക്കുള്ള എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്' എന്നാണ് അർജുൻ കപൂർ പറഞ്ഞത്.


Click it and Unblock the Notifications