'എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യവ്യക്തി ഞാനാണ്'; കുടുംബക്കാരുടെ വിദ്യാഭ്യാസത്തെ കുറിച്ച് രൺബീർ!
ബോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് രൺബീർ കപൂർ. ബോളിവുഡിലെ പ്രശസ്ത താരകുടുംബമായ കപൂർ കുടുംബത്തിലെ ഇളം തലമുറക്കാരനായ രൺബീർ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കരിയർ ആരംഭിച്ചത്.
അന്തരിച്ച നടൻ റിഷി കപൂറിന്റേയും നീതു കപൂറിന്റേയും മകനായ രൺബീറെന്ന മുപ്പത്തൊമ്പതുകാരൻ 2007ൽ ആണ് നായകനായി അഭിനയിച്ച് തുടങ്ങിയത്. സാവരിയ ആയിരുന്നു ആദ്യ സിനിമ.
പിന്നീടങ്ങോട്ട് വേക്കപ്പ് സിദ്ദ്, ബർഫി, ബോംബെ വെൽവെറ്റ് അടക്കം നിരവധി അഭിനയ സാധ്യതയുള്ള സിനിമകൾ ചെയ്ത് മുൻനിര താരമായി ഉയർന്നു.
മൂന്ന് ബോളിവുഡ് സിനിമകളിലാണ് അസിസ്റ്റന്റ് ഡയറക്ടറായി രൺബീർ ജോലി ചെയ്തത്. സ്കൂൾ ഓഫ് വിഷ്വൽ ആർട്സ്, ലീ സ്ട്രാസ്ബർഗ് തിയേറ്റർ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് ചലച്ചിത്ര സംവിധാനവും അഭിനയത്തെ കുറിച്ചും പഠിച്ച ശേഷമാണ് രൺബീർ സിനിമയിലേക്ക് എത്തിയത്.
രണ്ട് മാസം മുമ്പാണ് രൺബീറും നടി ആലിയ ഭട്ടും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇരുവരും ഇപ്പോൾ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അടുത്തിടെയാണ് ആലിയ താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.

അതേസമയം രൺബീറിന്റെ ഏറ്റവും പുതിയ സിനിമ ഷംഷേര റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനും മറ്റുമായി തിരക്കിലായ താരം തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ബോളിവുഡിൽ പ്രശസ്തമായ കപൂർ കുടുംബത്തിൽ ആദ്യമായി പത്താം ക്ലാസ് പാസായ വ്യക്തി താനാണെന്നാണ് രൺബീർ പറയുന്നത്. '53.4 ശതമാനം മാർക്കാണ് എനിക്ക് പത്താം ക്ലാസിൽ നേടാനായത്.'
'പരീക്ഷാഫലം വന്നപ്പോൾ കുടുംബത്തിലെ എല്ലാവർക്കും ഭയങ്കര സന്തോഷമായി. പാർട്ടിയൊക്കെ നടത്തി. ഞാൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.'

'കുടുംബത്തിൽ പത്താംതരം പാസാവുന്ന ആദ്യത്തെയാൾ ഞാനായിരുന്നു. രൺബീർ പറഞ്ഞു. പഠനകാര്യത്തിൽ എന്റെ കുടുംബത്തിന്റെ ചരിത്രം അത്ര നല്ലതല്ല. അച്ഛൻ എട്ടാം തരം വരെയെ പോയിട്ടുള്ളൂ. അമ്മാവൻ ഒമ്പത് വരേയും മുത്തച്ഛൻ ആറാംതരം വരെയുമെ പഠിച്ചിട്ടുള്ളൂ.'
'ശരിക്ക് എന്റെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളയാൾ ഞാനാണ്' എന്നായിരുന്നു രൺബീർ അന്ന് പറഞ്ഞത്. ജൂലൈ 22ന് ആണ് ഷംഷേര തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം രൺബീർ കപൂറിന്റെ ബിഗ് സ്‌ക്രീനുകളിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഷംഷേരയിലൂടെ സംഭവിക്കാൻ പോകുന്നത്. 2018ൽ പുറത്തിറങ്ങിയ സഞ്ജുവാണ് രൺബീറിന്റെ അവസാന ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

യാഷ് രാജ് ഫിലിംസാണ് ആക്ഷൻ എന്റർടെയ്‌നറായ സിനിമ നിർമിക്കുന്നത്. സഞ്ജയ് ദത്തും വാണി കപൂറും അഭിനയിക്കുന്നുണ്ട്. 15 വർഷത്തോളം നീണ്ട കരിയറിൽ രൺബീർ കപൂറിൻറെ നിരവധി ചിത്രങ്ങൾ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
എങ്കിലും ഇതുവരെയും തൻറെ പരാജയപ്പെട്ട ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തെരഞ്ഞെടുത്തതിൽ അദ്ദേഹം യാതൊരു വിധ പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ല.
അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബീർ അച്ഛനാകാൻ പോകുന്നതിലുള്ള ആശങ്കകൾ പങ്കുവെച്ചിരുന്നു.

ഭാവിയിൽ തൻറെ മക്കളോടൊപ്പം ചെയ്യാൻ പോകുന്ന ചിത്രങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിനെക്കുറിച്ചും അത് അവർ കണ്ട് വിലയിരുത്തുന്നതിനെപ്പറ്റിയുമുള്ള സ്വപ്നങ്ങൾ രൺബീർ കപൂർ വിവരിച്ചിരുന്നു.
'ഭാവിയിൽ എൻറെ മക്കൾ എൻറെ ചിത്രങ്ങൾ കണ്ട് വിലയിരുത്തണം. അവർ ഇത് മോശം ചിത്രമാണെന്നും അല്ലെങ്കിൽ വളരെ നല്ല ചിത്രമാണെന്നുമൊക്കെ എന്നോട് പറയാൻ തുടങ്ങിയാൽ ഞാൻ വളരെയധികം സന്തോഷവാനാകും' എന്നാണ് രൺബീർ കപൂർ പറഞ്ഞത്.


Click it and Unblock the Notifications