നടി മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് കാറപകടത്തിൽ പരിക്ക്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പൂനൈയിലെ ഒരു ഫാഷൻ ഇവന്റിൽ പങ്കെടുത്ത് മടങ്ങവെയാണ് മലൈകയുടെ വാഹനം അപകടത്തിൽപ്പെട്ടത്. നടിയെ ഉടൻ തന്നെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ-പൂനൈ എക്സ്പ്രസ് വേയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മലൈക സഞ്ചരിച്ച കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

നടിക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് ബോളിവുഡ് മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പരുക്ക് ഗൗരവമുള്ളതല്ലെന്ന് നടിയുടെ സഹോദരി അമൃത അറോറ അറിയിച്ചു. നിസാര പരിക്കുകളാണ് താരത്തിനുള്ളതെന്നും ഞായറാഴ്ചയോടെ താരം ആശുപത്രി വിടുമെന്നും നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മലൈകയുടെ റേഞ്ച് റോവർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ പൂനൈയിൽ നടന്ന ഫാഷൻ ഇവന്റിന്റെ വിശേഷങ്ങളെല്ലാം മലൈക സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.
ഇവന്റിൽ പങ്കെടുക്കാൻ പോയതിനാൽ മകനെ കൂടെ കൂട്ടാൻ സാധിച്ചില്ലെന്നും അവനെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും മലൈക സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ബോളിവുഡ് നടിയാണെങ്കിലും കേരളത്തിൽ നിരവധി ആരാധകരുള്ള താരമാണ് മലൈക. താരം ചുവടുവെച്ച ബോളിവുഡ് ഗാനങ്ങൾ ഹിറ്റായതിനാലാണ് മലൈകയ്ക്ക് കേരളത്തിലും ആരാധകരുണ്ടായിരുന്നത്. നാൽപത്തിയെട്ടുകാരിയായ മലൈക അറോറ ബോളിവുഡ് നടനും ബോണി കപൂറിന്റെ മകനുമായ അർജുൻ കപൂറുമായി വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ചൂണ്ടി കാണിച്ച് നിരവധി പേർ അർജുനേയും മലൈകയേയും നിരന്തരം വിമർശിക്കാറുണ്ട്.

1998 ലാണ് ബോളിവുഡ് നടൻ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ശേഷം 2016ൽ അർബാസ് ഖാനിൽ നിന്ന് മലൈക വിവാഹമോചനം നേടി. ഇതിന് ശേഷമാണ് മലൈക അർജുനുമായി പ്രണയത്തിലായത്. അർബാസ് ഖാനും മലൈക അറോറയും വിവാഹ മോചിതരാകാൻ പ്രധാന കാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. അർബാസുമായി പിരിഞ്ഞ ശേഷവ മലൈകയും അർജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. ശേഷം 2019ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞു. പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയിൽ അർജുൻ മറുപടി നൽകുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











