'പ്രണയിക്കാൻ ഇപ്പോൾ പേടിയാണ്'; റിഷഭ് പന്തുമായുള്ള സോഷ്യൽമീഡിയ ഫൈറ്റിന് ശേഷം ഉർവശി റൗട്ടേല പറയുന്നു!
അടുത്തിടെയായി വാർത്തകളിൽ നിറയുന്ന ഒരു പേരാണ് നടി ഉർവശി റൗട്ടേലയുടേത്. 2015ലെ മിസ് യൂണിവേഴ്സ് പേജ്മെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതോടെയാണ് ഉർവശി പ്രശസ്തയായത്. ഇപ്പോൾ ഫാഷൻ ലോകത്തെ മിന്നും താരമാണ് ഉർവശി റൗട്ടേല. ഇരുപത്തിയെട്ടുകാരിയായ ഉർവശി കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ഹിന്ദി, തമിഴ് സിനിമകളിൽ അഭിനയിച്ചത് കഴിഞ്ഞു.
അടുത്തിടെ ശരവണൻ അരുൾ നായകനായ ലെജന്റിൽ നായികയായി അഭിനയിച്ചാണ് ഉർവശി തമിഴിലേക്ക് എത്തിയത്. ദി ലെജൻഡ് എന്ന ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തമിഴ് നടിയായി ഉർവശി മാറിയതായി റിപ്പോർട്ടുകളും വന്നിരുന്നു.
ദി ലെജൻഡ് എന്ന ചിത്രത്തിനായി 20 കോടി രൂപ താരം ഈടാക്കിയതായിട്ടാണ് റിപ്പോർട്ട്. ജെഡി-ജെറി സംവിധാനം ചെയ്ത സിനിമയാണ് ദി ലെജൻഡ്. വമ്പൻ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വാണിജ്യ സിനിമ ഒരേസമയം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തു.
നാസർ, സുമൻ, പ്രഭു, ലിവിംഗ്സ്റ്റൺ, റോബോ ശങ്കർ, വിവേക് തുടങ്ങിയ നിരവധി ജനപ്രിയ മുഖങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഹാരിസ് ജയരാജാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. സിനിമയുടെ പ്രമോഷന് വേണ്ടി ലെജൻഡ് ടീമിനൊപ്പം ഉർവശിയും കേരളത്തിൽ വന്നിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ ഉർവശി റൗട്ടേല ഇന്ത്യൻ ക്രിക്കറ്റർ റിഷഭ് പന്തിനെ കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഉർവശിയുടെ പ്രസ്താവനയ്ക്ക് ശേഷം ഇരുവരും തമ്മിൽ സോഷ്യൽമീഡിയയിൽ വാക്ക്പോരും നടക്കുന്നുണ്ട്.
തന്നെ കാണാൻ റിഷഭ് പന്ത് പത്ത് മണിക്കൂർ ഹോട്ടൽ ലോബിയിൽ കാത്തുനിന്നെന്ന ഉർവശിയുടെ അവകാശവാദമാണ് വാഗ്വാദത്തിലേക്ക് നയിച്ചത്.
വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. റൗട്ടേലയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് മറുപടി പറഞ്ഞത്. 'വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത്' എന്നായിരുന്നു പന്തിന്റെ ചോദ്യം.

കാത്തുനിൽക്കുക മാത്രമല്ല തന്റെ ഫോണിൽ പന്തിന്റെ നിരവധി മിസ്ഡ് കോളുകൾ വന്നെന്നും നടി അഭിമുഖത്തിൽ അവകാശപ്പെട്ടു. 'ഞാൻ വാരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോക്കായി ഡൽഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു.'
'പത്ത് മണിക്കൂർ ഷൂട്ടിന് ശേഷമാണ് തിരിച്ചുപോന്നത്. ഒരുക്കത്തിനിടെ മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ ഞാൻ അത്രയും ക്ഷീണിതയായിരുന്നു. ഉണർന്നപ്പോൾ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഖം തോന്നി.'
'ഒരാൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാൻ കഴിഞ്ഞില്ല. മുംബൈയിൽ വെച്ച് കാണാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയിൽ കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍ ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്' എന്നാണ് ഉർവശി പറഞ്ഞത്.

ആരാണ് കാത്തിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മിസ്റ്റർ ആർപിയെന്ന് മാത്രമാണ് നടി ഉത്തരം നൽകിയത്. അതാരാണെന്ന് വ്യക്തമാക്കാനും അവർ തയ്യാറായില്ല. എന്നാൽ ഇന്റർവ്യൂ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ പ്രതികരണവമായി റിഷഭ് പന്ത് രംഗത്തെത്തി.
'വാർത്തകളിൽ നിറഞ്ഞു നിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ' റിഷഭ് പന്ത് കുറിച്ചു. കുറച്ചു നേരത്തിന് ശേഷം റിഷഭ് പോസ്റ്റ് ഡിലീറ്റും ചെയ്തു.
Recommended Video

ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേല കുറിച്ചത് അനിയാ ബാറ്റും ബോളും കളിക്കൂ എന്നായിരുന്നു. പന്തിനെപ്പോലെ തന്റെ പോസ്റ്റ് നടി ഡിലീറ്റ് ചെയ്തിട്ടില്ല. നേരത്തെ താൻ റിഷഭ് പന്തുമായി പ്രണയത്തിലാണെന്ന് റൗട്ടേല അവകാശപ്പെട്ടിരുന്നു. എന്നാൽ പന്ത് അത് നിഷേധിക്കുകയായിരുന്നു.
അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. കാമുകി ഇഷ നേഗിക്കൊപ്പമുള്ള ചിത്രങ്ങളും പന്ത് പങ്കുവെച്ചിരുന്നു.
ഇപ്പോൾ റിഷഭിനൊപ്പമുള്ള വാഗ്വാദത്തിന് ശേഷം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് 'പ്രണയത്തിലാകാൻ തന്നെ പേടിയാണ്' എന്നാണ് ഉർവശി കുറിച്ചത്. ഇതോടെ റിഷഭ് പന്ത് വീണ്ടും ചർച്ചകളിൽ നിറയുകയാണ്.


Click it and Unblock the Notifications











