അന്ന് അർജുനായിരുന്നു ശ്രീദേവിയുടെ ഫേവറേറ്റ്, എന്താണ് നടക്കുന്നതെന്ന് അവൻ അറിഞ്ഞില്ല; ഓർമ്മ പങ്കുവെച്ച് ബോണി!
ബോളിവുഡ് നിർമാതാവായ ബോണി കപൂർ 1983ലാണ് മോന ഷൗറിയെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് പിന്നീട് അർജുൻ കപൂറും അൻഷുല കപൂറും ജനിച്ചു. എന്നാൽ കുറച്ച് വർഷങ്ങൾക്കുശേഷം ബോണി കപൂർ നടി ശ്രീദേവിയുമായി പ്രണയത്തിലാവുകയും മോന ഷൗറിയുമായുള്ള ദാമ്പത്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ശ്രീദേവിയോടുള്ള തന്റെ പ്രണയം മറച്ചുവെക്കാനാകാതെ വന്ന ബോണി ഒടുവിൽ മോനയുമായുള്ള ബന്ധം അവസാനിപ്പിച്ച് 1996ൽ ശ്രീദേവിയെ വിവാഹം ചെയ്തു.
പിന്നീട് ഇരുവർക്കും ജാൻവി കപൂറും ഖുഷി കപൂറും ജനിച്ചു. അന്ന് ഈ സംഭവം ശ്രീദേവിക്ക് വലിയ രീതിയിൽ വിമർശനങ്ങൾ വരാൻ കാരണമായിരുന്നു. ഭർത്താവ് രണ്ടാം വിവാഹം ചെയ്തതോടെ മോന ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി. ഒപ്പം മക്കളായ അർജുനേയും അൻഷുലയേയും ഒറ്റയ്ക്ക് വളർത്തുകയും ചെയ്തു.

ബോണിയെ വിവാഹം ചെയ്യും മുമ്പ് ശ്രീദേവി കുറച്ച് കാലം ബോണിക്കും മോനയ്ക്കും ഒപ്പം അവരുട വസതിയിൽ താമസിച്ചിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കിടെയാണ് ശ്രീദേവി ഏതാനും മാസങ്ങൾ ബോണി കപൂറിന്റെയും മോനയുടെയും വീട്ടിൽ താമസിച്ചത്. അന്ന് അവർ സീ റോക്ക് ഹോട്ടലിലായിരുന്നു താമസം. സ്‌ഫോടനത്തിന് പിന്നാലെ ശ്രീദേവിയുടെ അമ്മയെ വിളിച്ച ബോണി സുരക്ഷിതത്വം മുൻനിർത്തി ശ്രീദേവിയെ തന്റെ വീട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് 1993 മാർച്ച് മുതൽ മേയ് വരെ ശ്രീദേവി ബോണിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം. സംരംഭകയായ ചന്ദ കൊച്ചാറിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാലഘട്ടത്തെക്കുറിച്ചുള്ള അപൂർവ ഓർമ്മകൾ ബോണി കപൂർ പങ്കുവെച്ചത്.
ശ്രീദേവിക്ക് അർജുൻ കപൂറുമായി വളരെ അടുത്ത ബന്ധമായിരുന്നുവെന്നും അന്ന് ശ്രീദേവി വീട്ടിലെ എല്ലാവരെക്കാളും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് അർജുനെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുംബൈ സ്‌ഫോടനത്തിന് ശേഷം ശ്രീദേവി ഞങ്ങളുടെ വീട്ടിൽ താമസിച്ചപ്പോൾ അർജുനുമായി അവൾക്ക് വളരെ നല്ല അടുപ്പം ഉണ്ടാക്കിയെടുത്തു. അതിഥിയായി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന കാലത്ത് അർജുൻ തന്നെയായിരുന്നു അവളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി.
അന്ന് എന്താണ് നടക്കുന്നതെന്ന് അർജുന് അറിയില്ലായിരുന്നു. ആ ദിവസങ്ങൾ ഇന്നും എനിക്ക് വ്യക്തമായി ഓർമയുണ്ട്. പക്ഷെ ജീവിതം പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടുപോകണമെന്നില്ല ബോണി പറഞ്ഞു. ശ്രീദേവിയോടുള്ള തന്റെ വികാരങ്ങൾ മോന ഷൗറിയോട് തുറന്ന് പറഞ്ഞിരുന്നുവെന്നും ബോണി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

ബോണിയുടെ തീരുമാനം മോനയെ മാനസികമായി ഏറെ വേദനിപ്പിച്ചെങ്കിലും അർജുനേയും അൻഷുലയേയും അവർ സ്നേഹത്തോടെയും കരുതലോടെയും വളർത്തി. കാൻസറിനെതിരെ പോരാടുന്നതിനിടെ 2012 മാർച്ചിൽ ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് മോന അന്തരിച്ചു. അതിനുശേഷം അർജുനും അൻഷുലയ്ക്കും ഒപ്പമുണ്ടാകാൻ ബോണി കൂടുതൽ സമയം കണ്ടെത്തുകയും അതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ഫിലിംഫെയറിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ ശ്രീദേവി അർജുന്റേയും അൻഷുലയുടെയും കാര്യങ്ങൾ ഇടയ്ക്കിടെ തന്നോട് അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് ബോണി പറഞ്ഞിരുന്നു. കുടുംബത്തെ ഒരുമിച്ച് നിർത്താൻ എപ്പോഴും ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീദേവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കൾക്കാണ് അവൾ ഏറ്റവും വലിയ മുൻഗണന നൽകിയിരുന്നത്. അർജുന്റെയും അൻഷുലയുടെയും വിശേഷങ്ങൾ അവൾ എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു. എന്റെ മാതാപിതാക്കളോടായാലും കുട്ടികളോടായാലും സ്നേഹം ശ്രീദേവിക്ക് ഉണ്ടായിരുന്നു.
അവൾ കുടുംബത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. കുടുംബം ഒരുമിച്ച് നിൽക്കാൻ വേണ്ടി എന്ത് ചെയ്യാനും അവൾ തയ്യാറുമായിരുന്നു ബോണി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ അർജുൻ കപൂറിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പിതാവ് ശ്രീദേവിയെ വിവാഹം കഴിച്ചതിനെ താൻ ഒരിക്കലും പൂർണമായി അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
അച്ഛൻ ചെയ്തത് ശരിയാണെന്ന് എനിക്ക് പറയാനാകില്ല. ഒരു കുട്ടിയെന്ന നിലയിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ഇന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. എന്നിരുന്നാലും അങ്ങനെ സംഭവിക്കാറുണ്ട് എന്ന് പറഞ്ഞ് എല്ലാം അംഗീകരിക്കാൻ എനിക്ക് കഴിയില്ല. ആ ചോദ്യങ്ങൾ എന്നും എന്റെ മനസിലുണ്ടാകും എന്നാണ് അർജുൻ പറഞ്ഞത്.


Click it and Unblock the Notifications


