അകത്ത് വിവാഹം, പുറത്ത് പ്രശ്നം; പരിക്ക് വരെ പറ്റി; ബച്ചൻ കുടുംബത്തിന് അതോടെ നേരിടേണ്ടി വന്നത്
ബോളിവുഡ് താരങ്ങളുടെ വിവാഹം എപ്പോഴും ചർച്ചയാകാറുണ്ട്. വൻ ആഡംബരത്തോടെ നടത്തുന്ന വിവാഹത്തിന് ചെലവഴിക്കുന്നത് കോടികളാണ്. വൻ മാധ്യമശ്രദ്ധയും ഈ വിവാഹങ്ങൾക്ക് ലഭിക്കാറുണ്ട്. പാപ്പരാസികളുടെ കടന്ന് കയറ്റം ഇല്ലാതിരിക്കാൻ വിദേശ രാജ്യങ്ങളാണ് അനുഷ്ക ശർമ്മ, ദീപിക പദുകോൺ തുടങ്ങിയ താരങ്ങൾ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത്. ബോളിവുഡിൽ വൻ വാർത്താ പ്രാധാന്യം നേടിയ വിവാഹമാണ് ഐശ്വര്യ റായുടേതും അഭിഷേക് ബച്ചന്റേതും.
മുംബൈയിൽ അമിതാഭ് ബച്ചന്റെ വസതിയിലാണ് വിവാഹം നടന്നത്. ലോകം ആരാധിക്കുന്ന താര സുന്ദരി ഐശ്വര്യയുടെ വിവാഹം അന്ന് ആഗോള തലത്തിൽ ചർച്ചയായി. എന്നാൽ വിവാഹ ഫോട്ടോകൾ ലഭിച്ചില്ല. താര വിവാഹത്തിന്റെ പുറത്ത് വന്ന ഫോട്ടോകൾ വ്യക്തതയില്ലാത്തതാണ്. തീർത്തും സ്വകാര്യമായി വിവാഹം നടത്താനാണ് അഭിഷേകിന്റെയും ഐശ്വര്യയുടെയും വീട്ടുകാർ തീരുമാനിച്ചത്. സിനിമാ രംഗത്ത് നിന്നുള്ള ആരെയും ക്ഷണിച്ചിരുന്നില്ല. മാധ്യമ സ്ഥാപനങ്ങളെയും ക്ഷണിച്ചില്ല.

പക്ഷെ ഏവരും ഉറ്റു നോക്കുന്ന വിവാഹമായതിനാൽ ദൃശ്യങ്ങൾ കവർ ചെയ്യാൻ മീഡിയകൾ അമിതാഭിന്റെ ബംഗ്ലാവിന് മുമ്പിലെത്തി. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ പാപ്പരാസികളിലൊരാളായ വരിന്ദർ ചൗള. വിവാഹത്തിന്റെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ അതിക്രമം നടന്നെന്ന് ഇദ്ദേഹം പറയുന്നു. വീടിന് പുറത്ത് നിൽക്കുകയായിരുന്നു ഞാൻ. ഏത് പോയിന്റിൽ നിന്നാൽ ഫോട്ടോ കിട്ടുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.
പക്ഷെ അവർ അവിടെ ഒരു ബസ് പാർക്ക് ചെയ്തു. മീഡിയയുടെ വ്യൂ മുഴുവൻ തടസപ്പെട്ടു. മറ്റൊരു വീട്ടിൽ നിന്നും പ്രതീക്ഷ ബംഗ്ലാവിലേക്ക് പോകാൻ അവർക്ക് അമർ സിംഗ് (രാഷ്ട്രീയ നേതാവ്) സുരക്ഷ നൽകിയിരുന്നു. ഒരു ക്ലിക്കിന് വേണ്ടി മീഡിയക്കാർ ബാരിക്കേഡ് തകർത്ത് ഓടിയപ്പോൾ സെക്യൂരിറ്റികൾ മോശമായാണ് അവരോട് പെരുമാറിയത്. മീഡിയകളെ അവർ ആക്രമിച്ചു. ഒരുപാട് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. ഈ സംഭവത്തോടെ ബോളിവുഡ് മാധ്യമങ്ങൾ ബച്ചൻ കുടുംബത്തിന് എതിരായെന്നും വരിന്ദർ ചൗള പറയുന്നു.

ബച്ചൻ കുടുംബത്തിലെ അംഗങ്ങൾക്ക് നേരെ മീഡിയ വിലക്ക് പ്രഖ്യാപിച്ചു. ഇവരുടെ ഫോട്ടോകൾ ഒരു ഇവന്റിലും എടുക്കില്ലെന്ന് തീരുമാനിച്ചു. അതിന് മുമ്പൊരിക്കലും അത്രയും വലിയൊരു മീഡിയ ബാൻ താൻ കണ്ടിട്ടില്ല. എല്ലാവരെയും ബാൻ ചെയ്തു. അമിതാജ് ജീ, ജയ ജീ, അഭിഷേക് മുതൽ ഐശ്വര്യ റായിയെ വരെ ബാൻ ചെയ്തു. ഈ വിലക്ക് കുറേ നാൾ നീണ്ടുനിന്നെന്നും വരിന്ദർ പറയുന്നു.
ബച്ചൻ കുടുംബം ഇവന്റുകൾക്ക് വരുമ്പോൾ ഫോട്ടോഗ്രാഫർമാർ ക്യാമറ താഴ്ത്തും. പ്രതിഷേധ സൂചകമായാണ് ഇങ്ങനെ ചെയ്തത്. ബച്ചൻ സാബിനെ ഇവന്റിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് വിളിച്ചാൽ അദ്ദേഹം വരുമ്പോൾ ഫോട്ടോഗ്രാഫർ ക്യാമറ മാറ്റും. തൊട്ടടുത്തുള്ളയാളുടെ ഫോട്ടോ എടുക്കും. ഇത് കുറേക്കാലം നീണ്ടു നിന്നു. ബിസിനസിനെയും ഫോട്ടോകളെയും ഇത് ബാധിക്കുന്നതിനാൽ മീറ്റിംഗ് നടത്തി താര കുടുംബത്തിന് നേരെയുള്ള വിലക്ക് ഒഴിവാക്കുകയായിരുന്നെന്നും വരിന്ദർ ചൗള വ്യക്തമാക്കി.


Click it and Unblock the Notifications