'കങ്കണയുടെ ഒപ്പം പ്രവർത്തിച്ചത് വലിയ തെറ്റായിപ്പോയി'; ലൊക്കേഷനിൽ സംഭവിച്ചതിനെക്കുറിച്ച് സംവിധായകൻ
ബോളിവുഡ് നടി കങ്കണ റണൗത്ത് അഭിനയിച്ച ചിത്രമായിരുന്നു 2017 ൽ പുറത്തിറങ്ങിയ സിമ്രാൻ. കങ്കണ ക്യൂൻ, തനു വെഡ്സ് മനു റിട്ടേൺ എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന സമയത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നതിനാൽ ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമയെ ആരാധകർ കാത്തിരുന്നത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് തിയറ്ററിൽ വൻ പരാജയമായിരുന്നു സിമ്രാൻ.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ അപൂർവ അസ്രാണിയും കങ്കണയും തമ്മിലുണ്ടായ പ്രശ്നങ്ങൾ, സെറ്റിൽ കങ്കണയുടെ പേരിൽ വന്ന ആരോപണങ്ങൾ എന്നിവയായിരുന്നു ഇതിന് കാരണമായത്. ഇപ്പോഴിതാ കങ്കണയുമായി ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് സിമ്രാന്റെ സംവിധായകൻ ഹൻസൽ മെഹ്ത.
കങ്കണ സൂപ്പർ താരമാണെങ്കിലും അവരോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചത് ഏറ്റവും വലിയ തെറ്റായിരുന്നെന്നാണ് സംവിധായകൻ പറയുന്നത്. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് ഹൻസൽ മെഹ്ത ഇക്കാര്യം പറഞ്ഞത്. സിനിമയുടെ എഡിറ്റിംഗിൽ കങ്കണ കൈ കടത്തിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
ഇക്കാര്യത്തെ പറ്റി ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞതിങ്ങനെ. 'എഡിറ്റിൽ കങ്കണ കൈ കടത്തിയിരുന്നില്ല. പക്ഷെ കൈ കടത്താൻ ഒന്നുമുണ്ടായിരുന്നില്ല. അവർ (കങ്കണ) ഷൂട്ട് ചെയ്തത് മാത്രമേ ഞങ്ങളുടെ പക്കലുണ്ടായിരുന്നുള്ളൂ.'
കങ്കണ നല്ല നടിയാണ്. പക്ഷെ തന്നെ പറ്റി മാത്രം സിനിമ നിർമ്മിച്ച് അവർ തന്നിലേക്ക് മാത്രം ഒതുങ്ങുന്നത് പരിമിതിയാണ്. ഒരു സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രധാന്യമുണ്ടെന്നും ഹൻസൽ മെഹ്ത അഭിപ്രായപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ കങ്കണ ചിത്രം ധാക്കഡിലെ ഗാനത്തെയും ചിത്രത്തിന്റെ പേരെടുത്ത് പറയാതെ സംവിധായകൻ വിമർശിച്ചു.

'ഷി ഈസ് ഓൺ ഫയർ' എന്ന് തുടങ്ങുന്ന ഗാനം കങ്കണയെ പറ്റി തന്നെയാണെന്നാണ് ഹൻസൽ അഭിപ്രായപ്പെട്ടത്. അതേസമയം കങ്കണ ഇപ്പോഴും വലിയ താരവും മികച്ച നടിയുമാണെന്നും എന്നാൽ നടിയോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ തനിക്ക് പറ്റില്ലെന്നും ഹൻസൽ മെഹ്ത തുറന്നു പറഞ്ഞു.
2017 ൽ ഇതേ സിനിമയെച്ചൊല്ലി തിരക്കഥാകൃത്ത് അപൂർവ അസ്രാണിയും കങ്കണയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സിമ്രാനിൽ ചില സംഭാഷണങ്ങൾ കങ്കണ കൂട്ടിച്ചേർത്തിരുന്നു. ഇതിന്റെ പേരിൽ മുഴുവൻ തിരക്കഥയുടെ ക്രെഡിറ്റ് മുഴുവൻ കങ്കണ അവകാശപ്പെടുന്നെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. ചിത്രത്തിന്റെ പ്രെമോഷൻ പരിപാടികൾക്കിടെ വന്ന വിവാദം വലിയ തോതിൽ വാർത്തയുമായിരുന്നു. തുടരെ വിവാദങ്ങളിലായ സിമ്രാൻ പക്ഷെ ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല.
കങ്കണയും സംവിധായകരും
ഇൻഡസ്ട്രിയിൽ സംവിധായകരുമായി ഒത്തു പോവാത്ത നടിയെന്ന ആരോപണം കങ്കണയ്ക്കെതിരെ തുടരെ വരാറുണ്ട്. എന്നാൽ സിനിമാ നിർമാണത്തിൽ ആശയപരമായ ഭിന്നതകൾ പ്രകടിപ്പിക്കുകയാണ് താൻ ചെയ്യുന്നതെന്നാണ് കങ്കണയുടെ വാദം.
Recommended Video
അതേസമയം കങ്കണയെ പറ്റി തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും നടി വളരെ പ്രൊഫഷണാലാണെന്നും നടൻമാരായ നവാസുദ്ദീൻ സിദ്ദിഖിയും അർജുൻ രാംപാലും അടുത്തിടെ പറഞ്ഞിരുന്നു. ധാക്കഡിൽ കങ്കണയോടൊപ്പം അർജുൻ രാംപാലും അഭിനയിച്ചിരുന്നു. കങ്കണയുടെ പ്രൊഡക്ഷൻ ഹൗസായ മണികർണിക ഫിലിംസ് നിർമ്മിക്കുന്ന ടിക്കു വെഡ‍്സ് ഷേരു എന്ന ചിത്രത്തിലെ നായകനാണ് നവാസുദ്ദീൻ സിദ്ദിഖി.


Click it and Unblock the Notifications