അയാള്‍ക്ക് വേര്‍പിരിയാന്‍ കാരണം ഉണ്ടായിരുന്നു; ഷാഹിദിന്റെ പിതാവുമായി പിരിഞ്ഞതിനെ പറ്റി നടി നീലിമ അസിം
ഷാഹിദിൻ്റെ പിതാവുമായി വേർപിരിഞ്ഞതിന് ശേഷം രണ്ട് തവണയും നീലിമ വിവാഹം കഴിച്ചിരുന്നു. ഈ രണ്ട് ബന്ധവും വേർപരിയുന്ന സാഹചര്യമാണ് നടിക്കുണ്ടായത്.
സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ വലിയ ആഘോഷമാണ്. പ്രശസ്തരായ പലരും ബന്ധം ഉപേക്ഷിക്കുന്നതിനെ പറ്റിയാണ് അടുത്തിടെ പ്രധാനമായും വാര്‍ത്തകള്‍ വരുന്നത്. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ അമ്മയും നടിയുമായ നീലിമ അസീമിനെ ചുറ്റിപ്പറ്റിയുള്ള ചില പ്രചരണങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.
ഇന്ത്യന്‍ നടിയും ക്ലാസിക്കല്‍ ഡാന്‍സറുമായിരുന്ന നീലിമ അസീം 1990 മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചെറിയ കഥാപാത്രങ്ങളിലൂടെ ഇടയ്ക്ക് നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നെങ്കിലും കുറച്ച് വര്‍ഷങ്ങളായി അത്ര സജീവമല്ല. അതേ സമയം ദാമ്പത്യ ജീവിതത്തില്‍ കടുത്ത പരാജയങ്ങളായിരുന്നു നടിയ്ക്ക് നേരിടേണ്ടതായി വന്നത്.
മൂന്ന് തവണ വിവാഹിതയായെങ്കിലും അത് മൂന്നും വേര്‍പിരിയേണ്ടി വന്നു. ആദ്യ വിവാഹം ഷാഹിദ് കപൂറിന്റെ പിതാവും നടനുമായ പങ്കജ് കപൂറുമായിട്ടാണ്. 1979 ല്‍ വിവാഹിതരായ താരങ്ങള്‍ ഷാഹദിന് ജന്മം കൊടുത്ത് അധികം വൈകാതെ തന്നെ വേര്‍പിരിഞ്ഞു. ശേഷം 1984 ല്‍ നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. പിന്നീട് വേറെ വിവാഹം കഴിച്ചെങ്കിലും ഷാഹിദുമായി നല്ല ആത്മബന്ധമാണുള്ളത്.

പങ്കജ് കപൂറിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ച് പോയതിനെ പറ്റി അടുത്തിടെ ഒരു അഭിമുഖത്തില്‍ നീലിമ മനസ് തുറന്നിരുന്നു. 'വേര്‍പിരിയണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നില്ല. പക്ഷേ അതൊരു സത്യമായിരുന്നു. അദ്ദേഹമാണ് വിവാഹമോചനവുമായി മുന്നോട്ട് പോയത്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. എനിക്കത് ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന് വേര്‍പിരിയാന്‍ കാരണങ്ങളുണ്ടായിരുന്നു.
വിവാഹത്തിന് വളരെക്കാലം മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ട് സൗഹൃദത്തിലാകുമ്പോള്‍ എനിക്ക് 15 വയസ്സായിരുന്നു. വേര്‍പിരിയാന്‍ അദ്ദേഹത്തിന് പുള്ളിയുടേതായ ശക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അതെനിക്ക് മനസിലാവുകയും ചെയ്തു. ഒരു ബ്രേക്കപ്പും അതിലൂടെ വിവാഹമോചനമെന്ന് പറയുന്നതും രണ്ടാള്‍ക്കും വേദന നല്‍കുന്ന കാര്യമാണ്.
ഞങ്ങള്‍ക്കിടയില്‍ ഒത്തിരി സൗഹൃദവും അടുപ്പവും ഉണ്ടായിരുന്നെങ്കിലും ഹൃദയഭേദകമായിരുന്നു. അദ്ദേഹം ഇന്ന് സ്വന്തം കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. ഞാനും നല്ലൊരു ജീവിതം ആശംസിക്കുകയാണെന്നും', നീലിമ കൂട്ടിച്ചേര്‍ത്തു.

'പങ്കജുമായി വേര്‍പിരിഞ്ഞ ശേഷം ഞാനെന്റെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോയി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്നെ പിന്തുണച്ച് കൂടെയുണ്ടായിരുന്നു. എല്ലാത്തിലുമുപരിയായി എന്റെ കൂടെ ഷാഹിദ് ഉണ്ട്. ജീവിതത്തില്‍ അചഞ്ചലമായ വിശ്വാസം എനിക്ക് നല്‍കിയത് അവനാണ്. ഞാന്‍ റെുപ്പമായിരുന്നതിനാല്‍ വീണ്ടും വിവാഹിതയാവാന്‍ സാധിച്ചു. എങ്കിലും കുറച്ച് വര്‍ഷങ്ങളോളം സമയം എടുത്തിട്ടാണ് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതെന്ന് നടി വ്യക്തമാക്കുന്നു.
'അന്ന് കുഞ്ഞായിരുന്ന ഷാഹിദിന് ഒരു സഹോദരനോ സഹോദരിയോ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് രണ്ടാമതും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത്. അവന് പതിനാല് വയസുള്ളപ്പോഴാണ് ഞാനും രണ്ടാമത്തെ ഭര്‍ത്താവ് രാജേഷ് ഖട്ടറും ജീവിതം തുടങ്ങുന്നത്.

ശേഷം ഇഷാന് ജന്മം കൊടുത്തു. ഷാഹിദിന് ഒരു സഹോദരനെയായിരുന്നു വേണ്ടത്. എനിക്ക് സ്വന്തമായൊരു സഹോദരന്‍ ഉള്ളതിനാല്‍ ഷാഹിദ് അങ്ങനെ ആഗ്രഹിച്ചതിന്റെ കാരണം അറിയാമായിരുന്നു. എന്നാൽ രണ്ടാമതും ഗർഭിണിയായപ്പോൾ തനിക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നു. പക്ഷേ ഷാഹിദ് ആഗ്രഹിച്ചത് തന്നെയാണ് പിന്നെ നടന്നത്.
ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ എന്നറിയാത്തത് കൊണ്ട് ഷാഹിദിനൊരു വാക്ക് കൊടുക്കാനും ഞങ്ങള്‍ക്ക് സാധിച്ചില്ല. എന്നാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷം ഡോക്ടര്‍ ഞങ്ങള്‍ക്ക് ആശംസകള്‍ നല്‍കിയില്ല. പകരം ഷാഹിദിനെ അടുത്ത് വിളിച്ചിട്ട് ആശംസകള്‍ ഷാഹിദ്, നിനക്കൊരു സഹോദരന്‍ ജനിച്ചു എന്നാണ് പറഞ്ഞതെന്നും', നീലിമ ഓര്‍മ്മിക്കുന്നു.


Click it and Unblock the Notifications











