'താപ്സി കങ്കണയെ അനുകരിക്കുകയാണോ?' തുറന്ന് പറഞ്ഞ് ഏക്താ കപൂർ
ബോളിവുഡിലെ രണ്ട് മുൻ നിര നായിക നടിമാരാണ് താപ്സി പന്നുവും കങ്കണ റണൗത്തും. സൂപ്പർ താര ചിത്രങ്ങൾക്ക് പകരം തങ്ങൾ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകളാണ് ഇരു നടിമാരും തെരഞ്ഞെടുക്കാറ്. അതിനാൽ തന്നെ രണ്ട് പേരുടെയും കരിയർ വളർച്ചയിൽ ചില സമാനതകളുമുണ്ട്. 2013 ലിറങ്ങിയ ക്യൂൻ എന്ന സിനിമയാണ് കങ്കണയുടെ കരിയറിൽ വഴിത്തിരിവായത്.
2016 ലിറങ്ങിയ പിങ്ക് എന്ന സിനിമ താപ്സി പന്നുവിനും നാഴികകല്ലായി. കങ്കണ പിന്നീട് തനു വെഡ്സ് മനു റിട്ടേൺസ്, മണികർണിക തുടങ്ങിയ സിനിമകളിൽ തിളങ്ങി. മറുവശത്ത് ഥപ്പഡ്, മൻമറസിയാൻ, ബദ്ല തുടങ്ങിയ സിനിമകളിലൂടെ താപ്സിയും ബോളിവുഡിൽ ചുവടുറപ്പിച്ചു.

ബോളിവുഡിലെ കുടുംബവാഴ്ചയ്ക്കും സ്വജനപക്ഷപാതത്തിനെതിരെയും സംസാരിച്ചവരാണ് താപ്സിയും കങ്കണയും. സ്വജനപക്ഷ പാതം തങ്ങളുടെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് രണ്ട് പേരും പറഞ്ഞിരുന്നു.
ബോളിവുഡിൽ നെപ്പോട്ടിസം ചർച്ചയ്ക്ക് തുടക്കം കുറിച്ച കങ്കണ പിന്നീട് കരൺ ജോഹറിനെയുൾപ്പെടെ അധിക്ഷേപിച്ച് വ്യക്തിപരമായ ആക്ഷേപത്തിലേക്ക് പോയി. എന്നാൽ താപ്സി നെപ്പോട്ടിസത്തിന്റെ മോശം വശങ്ങൾ ചൂണ്ടിക്കാണിക്കുകയും പക്ഷെ കൂടുതലായി ഇത്തരം വിവാദങ്ങളിൽ പെടാതിരിക്കാനും ശ്രദ്ധിച്ചു.

കരിയറിലെ ഏറെ സമാനതകളുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമുള്ളവരല്ല താപ്സിയും കങ്കണയും. മാത്രവുമല്ല ഇവർ തമ്മിലുള്ള തർക്കം നേരത്തെ പരസ്യമായിട്ടുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കങ്കണയുടെ ചില അഭിപ്രായങ്ങൾക്കെതിരെ രംഗത്ത് വന്നതിന് താപ്സിയെ കങ്കണയും സഹോദരി രംഗോളിയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കങ്കണയുടെ സ്റ്റെെൽ അനുകരിക്കുന്ന വിലകുറഞ്ഞ കോപ്പിയടിക്കാരിയാണ് താപ്സി എന്നായിരുന്നു കങ്കണയും രംഗോളിയും ആരോപിച്ചത്.

എന്നാൽ ചുരുണ്ട മുടിക്കും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നതിനും ആരെങ്കിലും പേറ്റന്റ് എടുത്തിട്ടുണ്ടോ എന്നായിരുന്നു താപ്സിയുടെ മറുചോദ്യം. താപ്സിയെ ബി ഗ്രേഡ് നടി എന്നും കങ്കണ വിളിച്ചിരുന്നു.
എന്നാൽ ടോക്സിസ് സ്വഭാവം കങ്കണയുടെ ഡിഎൻഎയിലുള്ളതാണെന്ന് പരോക്ഷമായി പറഞ്ഞ താപ്സി ഇവരുടെ ഭാഷയിൽ പ്രതികരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പിന്നീട് ഈ വിവാദങ്ങളിൽ നിന്ന് മാറി നിന്നു. കങ്കണയ്ക്ക് തന്റെ നേരെ നെപ്പോട്ടിസം കാർഡ് കളിക്കാൻ പറ്റില്ല, താനും ഒരു ഔട്ട് സൈഡറാണ് കരിയറിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും താപ്സി പറഞ്ഞിരുന്നു.
Recommended Video

ഇപ്പോഴിതാ കങ്കണയെ താപ്സി കോപ്പിയടിക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നിർമാതാവ് ഏക്താ കപൂർ. തപ്സിയുടെ പുതിയ സിനിമ ദൊബാരയുടെ നിർമാതാവാണ് ഏക്താ. നേരത്തെ കങ്കണയുടെ ചിത്രമായ ജഡ്ജ്മെന്റൽ ഹേ ക്യായും ലോക്ക്ഡ് അപ്പ് എന്ന റിയാലിറ്റി ഷോയും ഏക്താ കപൂർ തന്നെയായിരുന്നു നിർമ്മിച്ചത്. ഈ സാഹചര്യത്തിലാണ് കങ്കണയും താപ്സിയും തമ്മിൽ സാമ്യതകളുണ്ടോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം വന്നത്.
'ഒരേയൊരു സാമ്യതയെ ഉള്ളൂ. ഇരുവരും അതിശയിപ്പിക്കുന്ന സ്ത്രീകളാണ്. അവരെ പരസ്പരം എതിരാളികളാക്കുക നിങ്ങളുടെയും എന്റെയും ജോലിയല്ല. ഞങ്ങൾ സ്ത്രീകളാണ്. ഞങ്ങൾ പരസ്പരം കിരീടം നേരെയാക്കുന്നു. അത് നീക്കം ചെയ്യുകയല്ല,' ഏക്താ കപൂർ പറഞ്ഞു. മികച്ച അഭിനേതാക്കളുമായി സഹകരിക്കുന്നത് മികച്ച കാര്യമാണ്. കങ്കണ ഒരു മികച്ച അഭിനേതാവാണ്. അതുപോലെ തന്നെയാണ് താപ്സിയെന്നും ഏക്താ കപൂർ പറഞ്ഞു.


Click it and Unblock the Notifications











