'ബോളിവുഡ് തീർന്നു എന്ന് പറയുന്നത് അസംബന്ധം'; തെന്നിന്ത്യൻ മേൽക്കോയ്മയെ പറ്റി കരൺ ജോഹർ
ബോളിവുഡിന്റെ കഷ്ട കാലമാണിതെന്നാണ് സിനിമാ ലോകത്ത് നിന്ന് കുറച്ചു കാലമായുള്ള സംസാരം. വൻ പ്രതീക്ഷകളുമായെത്തുന്ന സിനിമകളൊക്കെ ബോക്സ് ഓഫീസിൽ കൂപ്പ് കുത്തുകയാണ്. അക്ഷയ് കുമാർ ചിത്രം സാമ്രാട്ട് പ്രിഥിരാജ്, രൺബീർ കപൂർ ചിത്രം ഷംസേര തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്.
മറുവശത്ത് തെന്നിന്ത്യയിലാവട്ടെ ബിഗ് ബജറ്റ് ചിത്രങ്ങൾ വൻ വിജയമാവുന്നു. ഇവ മൊഴി മാറ്റി ഹിന്ദിയിൽ റിലീസ് ചെയ്യുമ്പോഴും സൂപ്പർ ഹിറ്റ്. കെജിഎഫ്, ബാഹുബലി, ആർആർആർ, പുഷ്പ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.

എന്ത് കൊണ്ടാണ് ഹിന്ദി സിനിമകൾക്ക് ഇത്തരമൊരു പ്രതിസന്ധിയെന്നതിനെ പറ്റി സംസാരിക്കുകയാണ് ബോളിവുഡിന്റെ നെടും തൂണായി അറിയപ്പെടുന്ന സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. ബോളിവുഡ് തീർന്നു എന്നുള്ള വാദം അസംബന്ധമാണെന്ന് കരൺ ജോഹർ പറയുന്നു. നല്ല സിനിമ വന്നാൽ ഏത് ഇൻഡസ്ട്രിയിലാണെങ്കിലും ബോക്സ് ഓഫീസിൽ വിജയം കാണും.
ഗംഗുഭായ് കത്തെവാടി, ഭൂൽ ഭുലയ്യ 2 എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണെന്ന് കരൺ ജോഹർ പറയുന്നു. താൻ തന്നെ നിർമ്മിച്ച ജഗ് ജഗ് ജിയോ എന്ന സിനിമയും വിജയമായിരുന്നെന്ന് കരൺ ചൂണ്ടിക്കാട്ടി. പുഷ്പ, ആർആർആർ, കെജിഎഫ് ചാപ്റ്റർ 2 എന്നീ തെന്നിന്ത്യൻ സിനിമകളുടെ വൻ വിജയത്തിൽ ഈ സിനിമകളുടെ വിജയം മങ്ങിപ്പോയതാണെന്നും കരൺ ചൂണ്ടിക്കാട്ടി.

'ഇനി ഞങ്ങൾക്ക് ഒരുപാട് വലിയ സിനിമകൾ വരാനുണ്ട്. ലാൽ സിംഗ് ഛദ്ദ, രക്ഷാ ബന്ധൻ, ബ്രഹ്മാസ്ത്ര പിന്നെ രോഹിത് ഷെട്ടിയുടെ സിനിമയും,' കരൺ ജോഹർ പറഞ്ഞു. റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് കരണും തിരിച്ചെത്തുകയാണ്. ആലിയ ഭട്ടും രൺവീർ സിംഗുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും.
പ്രേക്ഷകരെ സിനിമാ ഹാളിൽ എത്തിക്കുക ഇന്ന് എളുപ്പമല്ല. സിനിമ, ട്രെയ്ലർ, കാമ്പെയ്ൻ എന്നിവ മികച്ചതാണെന്ന് ഉറപ്പു വരുത്തണമെന്ന് കരൺ പറയുന്നു. സംവിധാനത്തിനും നിർമാണത്തിനും പുറമെ ടോക് ഷോ അവതാരകൻ കൂടിയായി തിളങ്ങുകയാണ് കരണിന്ന്. കോഫി വിത്ത് കരണിന്റെ ഏഴാം സീസൺ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതുവരെ ഷോയുടെ നാല് എപ്പിസോഡുകളാണ് പുറത്ത് വന്നത്.


Click it and Unblock the Notifications