16 വയസിൽ സൂപ്പർതാരമായ ഇന്ത്യയിലെ ആദ്യ നടി! പാകിസ്ഥാനിലേക്ക് താമസം മാറിയ മുംതാസിൻ്റെ കഥ വീണ്ടും വൈറൽ
സിനിമയിലെത്തി സൂപ്പർതാരപദവി സ്വന്തമാക്കിയതിന് ശേഷം അതെല്ലാം വിട്ട് ഒതുങ്ങി ജീവിക്കേണ്ടി വന്ന പല നായികമാരുമുണ്ട്. ചിലരുടെ ജീവിതം ദുരിതക്കയത്തിലേക്ക് എത്തുകയാണ് പതിവ്. അടുത്തിടെയും സമാനമായ രീതിയിൽ പല നടിമാരെ കുറിച്ചും വാർത്തകൾ വന്നിട്ടുണ്ട്. അങ്ങനെ ഇന്ത്യൻ സിനിമയുടെ ചരിത്രം ആരംഭിച്ച കാലഘട്ടത്തിൽ സൂപ്പർതാരമായിരുന്ന ഒരു നടിയെ കുറിച്ചുള്ള കഥകൾ വൈറലാവുകയാണിപ്പോൾ.
ബോളിവുഡ് സിനിമയിൽ വിജയ സിനിമകൾ സമ്മാനിച്ച ആദ്യകാല നടിമാരിൽ ഒരാളായിരുന്നു മുംതാസ് ശാന്തി. 1937 ൽ പഞ്ചാബി സിനിമകളിൽ ബാലതാരമായി അഭിനയിച്ചാണ് മുംതാസ് അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് നായികയായി വളർന്ന നടിയുടെ ജീവിതത്തെ കുറിച്ചുള്ള കഥയാണ് വർഷങ്ങൾക്കിപ്പുറം ചർച്ചയാവുന്നത്.

1942 ലാണ് മുംതാസ് നായിക വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയത്. അതേ വർഷം തന്നെ ബസന്ത് എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും നായികയായി അരങ്ങേറ്റം കുറിച്ചു. ആ സമയത്ത് മുംതാസിന് കേവലം 16 വയസ്സായിരുന്നു പ്രായം. ആദ്യമായി ഹിന്ദിയിൽ അഭിനയിച്ച സിനിമയിലൂടെ മുംതാസ് ഒരു ഹിറ്റ് സമ്മാനിച്ചു. ബസന്ത് വലിയൊരു വിജയചിത്രമായി മാറി.
ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയ ബസന്ത് ഒന്നര വർഷത്തോളം തിയേറ്ററുകളിൽ ഓടി. വൈകാതെ കിസ്മത്ത് എന്ന ചിത്രത്തിലൂടെ മുംതാസ് വീണ്ടുമൊരു വിജയം സൃഷ്ടിച്ചു. ബോക്സോഫീസിലും തരംഗമായ സിനിമ ആദ്യമായി ഒരു കോടി രൂപ നേടുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. അങ്ങനെ അഭിനയിക്കുന്ന സിനിമകളൊക്കെ ജൂബിലി ഹിറ്റുകളായി മാറിയതോടെ 'ജൂബിലി ഗേൾ' എന്ന പേരും നടിയ്ക്ക് ലഭിച്ചു.
വീണ്ടും കൈനിറയെ വിജയ സിനിമകൾ ലഭിച്ചതോടെ മുംതാസ് എന്ന പേര് സൂപ്പർതാരനിരയിലേക്ക് ഉയർന്നു. അക്കാലത്തെ മുൻനിര നായകന്മാരെല്ലാം മുംതാസിനെ നായികയാക്കാൻ ആഗ്രഹിച്ചു. നടി ഭൂരിഭാഗം വരുന്ന നടന്മാർക്കൊപ്പവും പ്രവർത്തിച്ചു. പിൽക്കാലത്ത് സൂപ്പർതാരമായ ദിലീപ് കുമാറിനെ പോലെയുള്ള പ്രായത്തിൽ ഇളയ നടൻമാർക്കൊപ്പവും നായികയായി മുംതാസ് അഭിനയിച്ചു.

ഇതിനിടയിലാണ് ചലച്ചിത്ര നിർമ്മാതാവായ വാലി സാഹബുമായി മുംതാസ് വിവാഹിതയാവുന്നത്. വിവാഹശേഷം അഭിനയിച്ചിരുന്നെങ്കിലും പിന്നീട് കുടുംബജീവിതത്തിന് പ്രധാന്യം കൊടുക്കാൻ തുടങ്ങിയതോടെ സിനിമ ഉപേക്ഷിച്ചു. പൂർണമായിട്ടും കുടുംബിനിയാവാൻ തീരുമാനിച്ച മുംതാസ് 26-ാമത്തെ വയസിലാണ് സിനിമാ ജീവിതം അവസാനിപ്പിക്കുന്നത്. ഇത്രയും കുറഞ്ഞ കാലയളവിലാണ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടംനേടിയ സിനിമകളിൽ നടി അഭിനയിക്കുന്നത്.
അവിടെയും തീർന്നില്ല. ഇന്ത്യയിൽ നിന്നും മാറി പാകിസ്ഥാനിൽ സ്ഥിരതാമസമാക്കാൻ മുംതാസും ഭർത്താവും തീരുമാനിക്കുകയായിരുന്നു. അങ്ങനെ 1952 ൽ, ദമ്പതികൾ പാകിസ്ഥാനിലേക്ക് മാറി. ഇതോടെ മുംതാസിന്റെ സിനിമാ ജീവിതവും ഇന്ത്യയുമായിട്ടുള്ള ബന്ധവുമൊക്കെ അവസാനിച്ചു. പിന്നീടുള്ള നടിയുടെ ജീവിതം ലാഹോറിലായിരുന്നു. അങ്ങനെ വെള്ളിത്തിരയുടെ വെളിച്ചത്തിൽ നിന്നിരുന്ന താരസുന്ദരി 1989 ൽ 63-ാമത്തെ വയസ്സിലാണ് മരണപ്പെടുന്നത്.
ഇന്നും മുംതാസ് സൃഷ്ടിച്ച പല റെക്കോർഡുകളും നിലനിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഒരു തിയേറ്ററിൽ മൂന്ന് വർഷം ഓടിയ ചിത്രമാണ് കിസ്മത്ത്. 1978 ൽ ഷോലെയും പിന്നീട് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ എന്ന സിനിമയും മാത്രമാണ് കിസ്മത്തിന്റെ റെക്കോർഡ് തകർത്ത മറ്റ് സിനിമകൾ. മാത്രമല്ല മുംതാസ് ഹിന്ദിയിൽ അഭിനയിച്ച ബസന്തും കിസ്മത്തും 2021 വരെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഏകദേശം എട്ട് പതിറ്റാണ്ട് മുൻപിറങ്ങിയ സിനിമകളാണ് അടുത്ത കാലം വരെയും റെക്കോർഡിൽ നിലനിന്നിരുന്നത് എന്നതും വിസ്മയിപ്പിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications