ലൊക്കേഷനിലുണ്ടായ അപകടത്തിൽ കോമയിലേക്ക് എത്തി; ഭാര്യയോട് എഴുതി സംസാരിച്ചിരുന്നതിനെ പറ്റി അമിതാഭ് ബച്ചന്‍
ബോളിവുഡ് സിനിമ ലോകത്തെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്താണ് ജയയു ബച്ചനും ഇഷ്ടത്തിലാവുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിച്ച ഉടനെ തന്നെ ഇരുവരും വിവാഹം കഴിച്ചു. അങ്ങനെ സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറവും താരങ്ങളുടെ ജീവിതകഥ ഇന്റര്‍നെറ്റില്‍ തരംഗമായി മാറാറുണ്ട്. സ്‌നേഹമുണ്ടെങ്കില്‍ ജീവിതത്തില്‍ മറ്റൊന്നും വേണ്ടെന്ന് തെൡയിക്കാന്‍ താരങ്ങള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ സാധിച്ചിരുന്നു.

1970 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ജയയും അമിതാഭും ആദ്യമായി കണ്ടുമുട്ടുന്നത്. ഇതിനകം ജയ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. ഒരു കരിയര്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഇരുവരും പ്രണയത്തിലായി. അമിതാഭിന്റെ ഇഷ്ടങ്ങളോട് പൊരുത്തപ്പെടാന്‍ ജയയ്ക്ക് സാധിച്ചതോടെ പ്രണയം വിജയമായി. എന്നാല്‍ 1982 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന അപകടം അമിതാഭിനെ വല്ലാതെ ഉലച്ച് കളഞ്ഞു. മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് ട്രാക്കിയോസ്റ്റമിയ്ക്ക് വിധേയനായ അമിതാഭിന് ദിവസങ്ങളോളം സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. അന്ന് ഐസിയുവില്‍ കിടന്ന നാളുകളെ കുറിച്ചും ആ സമയത്ത് ജയയുമായി സംസാരിച്ചത് എങ്ങനെയാണെന്നും അമിതാഭ് പറഞ്ഞു. 'അന്ന് താനൊരു കോമ സ്‌റ്റേജിലേക്ക് വരെ പോയിരുന്നു. അതിജീവനത്തിന് വേണ്ടി ഘടിപ്പിച്ച ട്യൂബുകളൊക്കെ മയക്കത്തില്‍ ഞാന്‍ വലിച്ച് പറിച്ച് കളയും. അതൊക്കെ എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ അതിനൊരു ശാശ്വത പരിഹാരം കണ്ടെത്തി.

ട്യൂബ് എന്റെ മൂക്കിന്റെ പാലത്തില്‍ അവര്‍ തുന്നിക്കെട്ടി. ഇതോടെ എനിക്കത് പറിച്ച് കളയാന്‍ സാധിക്കാതെ വന്നു. മാത്രമല്ല കഴുത്തില്‍ മുറിവുണ്ടാക്കി ജീവന്‍ രക്ഷിക്കാനുള്ള ഉപകരണം അവിടെ കയറ്റി വച്ചു. ആ പാട് ഇപ്പോഴും കഴുത്തിലുണ്ട്. ഇതോടെയാണ് ശബ്ദിക്കാന്‍ പോലും സാധിക്കാതെ വന്നത്. എനിക്കെന്തെങ്കിലും പറയണമെങ്കില്‍ ആംഗ്യം കൊണ്ട് കാണിക്കുകയോ അല്ലെങ്കില്‍ കടലാസില്‍ എഴുതുകയോ ചെയ്യേണ്ടി വന്നു'.

ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലും ഭാര്യയായ ജയ ബച്ചന്‍ ഉറച്ച സ്തംഭം പോലെ കൂടെ നിന്നു. അന്ന് വെള്ളം തരാമോ എന്ന് ജയയോട് എഴുതി ചോദിക്കേണ്ടി വന്നിരുന്നു. വെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിക്കില്ല. അതുകൊണ്ട് ഒരു തുള്ളി വെള്ളം തരാന്‍ വേണ്ടി ബംഗാളിയിലാണ് ജയയ്ക്ക് എഴുതി കൊടുക്കുന്നത്. ബംഗാളി അവര്‍ക്ക് അറിയില്ലെങ്കിലും എങ്ങനെയെങ്കിലും ഞാന്‍ വെള്ളം കുടിക്കുന്നത് അവര്‍ കണ്ടുപിടിക്കുമെന്നും ബച്ചന്‍ പറയുന്നു.
Recommended Video

അമിതാഭ് ബച്ചനും ജയയും 1973 ജൂണ്‍ മൂന്നിനാണ് വിവാഹിതരാവുന്നത്. നാല്‍പത്തിയൊന്‍പത് വര്‍ഷത്തോളമായി ഇരുവരും ഒന്നിച്ചിട്ട്. രണ്ട് മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് ഇരുവരും. അമിതാഭ് സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ ഇപ്പോഴും സജീവ സാന്നിധ്യമായി തുടരുന്നുമുണ്ട്.


Click it and Unblock the Notifications