വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്
ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് നടി ശ്രീദേവി അന്തരിച്ചത്. അപ്രതീക്ഷിതമായിട്ടുള്ള മരണം പ്രിയപ്പെട്ടവരെ വലിയ ആഘാതത്തിലേക്ക് എത്തിച്ചു. ഇപ്പോഴും ശ്രീദേവിയുടെ വിയോഗമുണ്ടാക്കിയ വേദനയിലാണ് എല്ലാവരും. അതേ സമയം ശ്രീദേവി അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയെ കുറിച്ചുള്ള രസകരമായ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്.
2012 സെപ്റ്റംബറിലായിരുന്നു ശ്രീദേവി നായികയായി അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസ് ചെയ്യുന്നത്. ഇക്കഴിഞ്ഞ മാസം സിനിമ പുറത്തിറങ്ങിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാക്കി. ഇതിനോട് അനുബന്ധിച്ചാണ് സംവിധായിക ഗൗരി ഷിന്‍ഡേ രംഗത്ത് വരികയും ശ്രീദേവിയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിരിക്കുന്നത്.

ഒരു സ്ത്രീ കഥാപാത്രത്തിന് പ്രധാന്യം നല്‍കി സിനിമ നിര്‍മ്മിക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍മാതാക്കളില്‍ നിന്നും എതിര്‍പ്പാണ് വന്നത്. അതുകൊണ്ട് തന്നെ ചിത്രം നിര്‍മ്മിച്ചത് ഏറ്റവും ബുദ്ധിമുട്ടോട് കൂടിയാണന്നാണ് ഗൗരി പറയുന്നത്. സാരി ഉടുത്ത മധ്യവയസ്‌കയായ ഒരു സ്ത്രീയാണ് സിനിമയിലെ പ്രധാന കഥാപാത്രം. എന്നാല്‍ അങ്ങനൊരു വേഷം ആരും ആഗ്രഹിക്കാത്തതാണ്. സിനിമയില്‍ അക്രമണങ്ങളോ, ലൈംഗികതയോ, തുടങ്ങി ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒന്നും ഇല്ലായിരുന്നു. ഒരു നരകത്തിലൂടെ കടന്ന് പോയ അവസ്ഥയായിരുന്നു അപ്പോള്‍.

ശരിയായ രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത, ഇതിന്റെ പേരില്‍ ഭര്‍ത്താവും മക്കളും കളിയാക്കുന്ന ഒരു വീട്ടമ്മയുടെ വേഷമാണ് സിനിമയില്‍ ശ്രീദേവി അവതരിപ്പിച്ചത്. സ്വന്തം ജീവിതം പടുത്തുയര്‍ത്താന്‍ ഈ വീട്ടമ്മ ശ്രമിക്കുന്നതാണ് കഥ. എന്നാല്‍ ഇതില്‍ പല മാറ്റങ്ങളും വരുത്തണമെന്ന് നിര്‍മാതാക്കള്‍ ആഗ്രഹിച്ചിരുന്നതായി ഗൗരി ഷിന്‍ഡെ പറയുന്നു.
നടന്‍ ആദില്‍ ഹുസൈനാണ് ശ്രീദേവിയുടെ ഭര്‍ത്താവായി അഭിനയിച്ചത്. പക്ഷേ അതൊരു സൂപ്പര്‍സ്റ്റാര്‍ തന്നെ വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. പിന്നെ ന്യൂയോര്‍ക്കിലെ ചിത്രീകരണത്തിനും അവര്‍ക്ക് സമ്മതമല്ലായിരുന്നു.

ശ്രീദേവി നായികയായി അഭിനയിക്കുന്നതിനാല്‍ അവര്‍ക്ക് നടിയുടെ ഡാന്‍സ് സിനിമയില്‍ വേണമെന്ന് പറഞ്ഞു. അതിലൊരു വിട്ടുവീഴ്ച ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. വെറും ഡാന്‍സല്ല, ശ്രീദേവി ഐറ്റം സോംഗ് ചെയ്യണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ സിനിമ വേണ്ടെന്ന് വെക്കാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ചലച്ചിത്ര നിര്‍മാതാവായ ബാല്‍ക്കി ഇത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ചത്.

ഈ സിനിമ നിര്‍മ്മിക്കുന്ന സമയത്ത് ശ്രീദേവി അഭിനയത്തില്‍ സജീവമായിരുന്നില്ല. ഇടവേള എടുത്തിരുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കിയിരുന്നു എന്നും സംവിധായിക വ്യക്തമാക്കുന്നു.
അതേ സമയം തിയറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പല സ്ത്രീകൾക്കും പ്രചോദനമാവുകയും കുട്ടികൾക്ക് അമ്മമാരോടുള്ള ചിന്താഗതിയിൽ മാറ്റം വരുത്താനുമൊക്കെ ഈ സിനിമയ്ക്ക് സാധിച്ചിരുന്നു.


Click it and Unblock the Notifications