പ്രേക്ഷരുടെ മനസ്സുരുക്കി ഹൈദര്‍ തീയേറ്ററുകളില്‍
കശ്മീര്‍ സഞ്ചാരികളുടെ പറുദീസയാണ്... ഭൂമിയിലെ സ്വര്‍ഗ്ഗം!!! എന്നാല്‍ ഒരു ദശാബ്ദം മുമ്പ് വരെയുളള കശ്മീരിനെ ഓര്‍ത്തെടുക്കാനാകുന്നുണ്ടോ... സംഘര്‍ഷഭരിതമായ ആ ദിനങ്ങള്‍, ഞെട്ടിക്കുന്ന വാര്‍ത്തകള്‍... മനുഷ്യാവകാശ ലംഘനങ്ങള്‍...
വിശാല്‍ ഭരദ്വാജിന്റെ 'ഹൈദര്‍' ആ ദിനങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഷേക്‌സ്പിയറുടെ ഹാംലെറ്റിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാംലെറ്റിനെ ഹൈദറാക്കി കശ്മീരിലേക്ക് പറിച്ചുനടുന്നതില്‍ വിശാല്‍ ഭരദ്വാജ് വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

മെരുക്കാന്‍ വിഷമമുളള ഒരു വന്യമൃഗത്തെ പോലെയാണ് ഹാംലെറ്റ് എന്നാണ് സിനിമാക്കാര്‍ പറയുക. എന്നാല്‍ കയ്യടക്കത്തോടെ ഹൈദറിനെ സജ്ജമാക്കിയതില്‍ വിശാല്‍ ഭരദ്വാജിന് അഭിമാനിക്കാം. നീണ്ട ഇടവേളക്ക് ശേഷം ഷാഹിദ് കപൂറിന്റെ മികച്ച പ്രകടനമാണ് ഹൈദറില്‍ കാണാനാവുക.
ഷാഹീദ് കപൂറാണ് ഹൈദറര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 1995 ആണ് കാലഘട്ടം.
അലിഗഢ് മുസ്ലീം സംര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹൈദര്‍ കശ്മീരിലേക്ക് തിരിച്ചെത്തുകയാണ്. അപ്പോഴേക്കും ഹൈദറിന്റെ പിതാവിനെ സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. ഒരു ഡോക്ടറായിരുന്നു അദ്ദേഹം. വിഘടനവാദികളില്‍ ഒരാളെ ചികിത്സിച്ചു എന്നതായിരുന്നു കുറ്റം. സൈന്യം പിടിച്ചുകൊണ്ടുപോയ അയാള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
ഹൈദറിന്റെ അമ്മ, ഗസാലയായെത്തുന്നത് പഴയ സൂപ്പര്‍ താരം തബു ആണ്. തബുവിന്റെ പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഗസാല ഭര്‍ത്താവിന്റെ സഹോദരനൊപ്പമാണ് താമസം. ഈ കഥാപാത്രത്തെ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത് കെകെ മേനോനാണ്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.
തന്റെ പിതാവിനൊപ്പം ജയിലില്‍ കിടന്നിരുന്ന വ്യക്തി ഹൈദറെ കാര്യങ്ങള്‍ ധരിപ്പിക്കുന്നു. തന്റെ പിതാവ് ചതിക്കപ്പെട്ടതാണെന്ന് തിരിച്ചറിയുന്നു. പിന്നീട് അതിനുള്ള പ്രതികാരത്തിലേക്കാണ് കഥ പോകുന്നത്.
ചിലപ്പോഴെല്ലാം കഥ പറച്ചിലില്‍ നേരിയ വിരസത അനുഭവപ്പെടുന്നുണ്ട്. പക്ഷേ അവതരണത്തിന്റെ രീതിയും മികച്ച അഭിനയ പ്രകടനങ്ങളും സിനിമയെ പ്രേക്ഷകനിലേക്ക് കൂടുതല്‍ അടുപ്പിക്കും. ഹൈദര്‍ ഒരു സാമ്പത്തിക വിജയമാകുമോ എന്ന് പറയാനാവില്ല, പക്ഷേ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ഈ ചിത്രത്തെ തീര്‍ച്ചയായും രണ്ട് കയ്യും നീട്ടി സ്വീകരിക്കും.


Click it and Unblock the Notifications











