ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!
ഇന്ത്യൻ സംഗീത രംഗത്തെ നിത്യവിസ്മയങ്ങളാണ് ലതാ മങ്കേഷ്കർ-ആശാ ഭോസ്‌ലേ സഹോദരിമാർ. ആൽമരം പോലെ വളർന്ന് പന്തലിച്ച ലതാ മങ്കേഷ്കർ എന്ന വടവൃക്ഷത്തിന്റെ തണലിലേക്ക് ഒതുങ്ങാതെ സംഗീത സരണിയിൽ തന്റേതായൊരു പാത തന്നെ വെട്ടിത്തെളിച്ച ആശാ ഭോസ്‌ലേ എൺപത്തിയൊമ്പതിൽ എത്തിനിൽക്കുകയാണ്.
ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്തിനെ വിസ്മയിപ്പിക്കുകയാണ് ഈ നിത്യഹരിത ഗായിക. 20 ഭാഷകളിലായി 11000 പാട്ടുകൾ പാടി ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചു ആശാ ഭോസ്‌ലേ.
ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസേന കൈകാര്യം ചെയ്യാൻ കഴിവുള്ള ആശ ഭോസ്‌ലേ ലോകത്തില്‍ ഏറ്റവുമധികം ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായിക കൂടിയാണ്. ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയും ആശാ ഭോസ്‌ലേയാണ്.
2000ല്‍ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നല്‍കി രാജ്യം ഈ മെലഡി റാണിയെ ആദരിച്ചിട്ടുണ്ട്. 1977 ൽ പുറത്തിറങ്ങിയ സുജാത എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലേ പാടിയിട്ടുണ്ട്.

മാങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് രവീന്ദ്ര ജെയിന്‍ സംഗീതം പകർന്ന സ്വയംവര ശുഭദിന മംഗളങ്ങള്‍, അനുമോദനത്തിന്റെ ആശംസകള്‍... എന്ന ഗാനമാണ് ആശാ ഭോസ്‌ലേയുടെ ഏക മലയാളഗാനം. രവീന്ദ്ര ജെയിനുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഈ മലയാളം ഗാനം ആശാ ഭോസ്‌ലേ പാടിയത്.
ഒട്ടനവധി കടമ്പകളും പ്രതിബദ്ധങ്ങളും കടന്നാണ് ഇന്ന് കാണുന്ന പ്രശസ്തി ആശ നേടിയെടുത്തത്. ആർ.ഡി ബർമ്മനെ വിവാഹം ചെയ്യും മുമ്പ് ആശ വളരെ ചെറുപ്പത്തിൽ തന്നെ ഗണപതിറാവു ഭോസ്ലെയെ വിവാഹം കഴിച്ചിരുന്നു.
ആ ബന്ധത്തിൽ മൂന്ന് കുട്ടികളുമുണ്ട് ആശ ഭോസ്‌ലെയ്ക്ക്. ആദ്യത്തെ വിവാഹത്തിന് ശേഷം ആശ രാവും പകലും തന്റെ വീട്ടിലും സ്റ്റുഡിയോകളിലും ജോലി ചെയ്യുമായിരുന്നു.

ആശയുടെ ഭർത്താവിന് 100 രൂപയായിരുന്നു ആ സമയത്തെ പ്രതിമാസ വരുമാനം. ആ തുകവെച്ച് കുടുംബത്തെ ചിലവുകൾ മുന്നോട്ട് കൊണ്ടുപോവുക സാധ്യമല്ലെന്ന് മനസിലായതോടെയാണ് വിവാഹശേഷം അതികഠിനമായി വിശ്രമമില്ലാതെ ജോലി ചെയ്യാൻ ആശയെ പ്രേരിപ്പിച്ചത്.
അതുകൊണ്ട് വീട്ടുചെലവുകൾ കൈകാര്യം ചെയ്യുന്നതിന് വരുമാനം കണ്ടെത്താൻ ആശ തീരുമാനിച്ചു. പിന്നീട് ഭർത്താവുമായി ചില പ്രശ്നങ്ങൾ വന്നതോടെ 1960ൽ ആശ ആദ്യ ഭർത്താവ് ഗണപതിറാവുവിൽ നിന്ന് വേർപിരിഞ്ഞു. ശേഷം അദ്ദേഹം1966ൽ അന്തരിച്ചു. വിവാഹമോചനത്തിന് ശേഷം സിംഗിൾ മദറായി നിന്നാണ് ആശ മൂന്ന് മക്കളേയും വളർത്തിയത്.

'മുംബൈയിൽ നിന്ന് കുറച്ച് മാറി ഉള്ളിലോട്ടാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവും നഗരത്തിലേക്ക് വരാൻ ട്രെയിനിൽ യാത്ര ചെയ്യണമായിരുന്നു. 1949ൽ മകൻ ഹേമന്ത് പിറന്നശേഷം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മായിയമ്മക്കൊപ്പമാക്കി ഉപജീവനത്തിനായി പണം കണ്ടെത്താൻ ജോലിക്ക് പോകുമായിരുന്നു.'
'5 മണിക്ക് എഴുന്നേൽക്കും. വീട്ടുജോലികൾ എല്ലാം ചെയ്യും. തുടർന്ന് ജോലിക്കായി മുംബൈയിലേക്ക് പോകും. ഇത് തന്നെയായിരുന്നു കുറെ നാൾ എന്റെ സ്ഥിരം ദിനചര്യ' മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പഴയ കാലത്തെ കുറിച്ച് ആശ പറഞ്ഞു.

പത്താം വയസിൽ മറാത്തി ഫിലിം മജ്ഹ ബാൽ എന്ന ചിത്രത്തിൽ പാടി കൊണ്ടാണ് ആശ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 1948 ൽ ചുനരിയയിലെ സാവൻ ആയാ.. എന്ന പാട്ട് പാടി ഹിന്ദിയിലും ആശ അരങ്ങേറ്റം കുറിച്ചു.
ആശ ബോളിവുഡിലേക്ക് വന്നപ്പോഴേക്കും സഹോദരിയായ ലതാ മങ്കേഷ്കർ സംഗീത ലോകത്ത് തന്റേതായൊരു ഇരിപ്പിടം സ്വന്തമാക്കി കഴിഞ്ഞിരുന്നു. ലതാ മങ്കേഷ്കറെ പോലെ പാടാനോ അനുകരിക്കാനോ ശ്രമിക്കാതെ സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്‌ലേ ശ്രമിച്ചത്.


Click it and Unblock the Notifications











